സ്വീകരിക്കപ്പെടാത്ത സമ്മാനം

zen
ഒരിക്കല്‍ ഒരിടത്ത് ഒരു വീരനായ പോരാളിയുണ്ടായിരുന്നു. പ്രായമേറെയായിട്ടും അദ്ദേഹത്തിന് എതിരാളിയെ കീഴ്‌പ്പെടുത്താനുള്ള കഴിവുണ്ടായിരുന്നു. നാട്ടില്‍ പലേടത്തും അദ്ദേഹത്തിന്റെ വീരകഥകള്‍ പരന്നു. കഥ കേട്ട് പോരാട്ടത്തില്‍ നൈപുണ്യം നേടാനായി വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തേടിയെത്തുക പതിവായിരുന്നു.

ഒരുദിവസം പേരുകേട്ട ഒരു യുവ പോരാളി ഇദ്ദേഹത്തിന്റെ നാട്ടിലെത്തി. മഹാനായ പോരാളിയെ വീഴ്ത്തുന്ന ആദ്യത്തെയാളെന്ന പേരെടുക്കണമെന്നാശിച്ചാണ് യുവ പോരാളിയെത്തിയത്.

എതിരാളിയുടെ ദൗര്‍ബല്യം കണ്ടറിഞ്ഞ് പരാജയപ്പെടുത്തുകയെന്ന തന്ത്രത്തില്‍ മിടുക്കനായിരുന്നു യുവ പോരാളി. ആദ്യം എതിരാളിയ്ക്ക് മുന്നേറാന്‍ അവസരം കൊടുക്കുകയും ഇതില്‍ നിന്നും ഏത് കാര്യത്തിലാണ് എതിരാളിയ്ക്ക് കുറവുള്ളതെന്ന് കണ്ടെത്തി നിഷ്‌കരുണമായി ആക്രമിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. ആദ്യത്തെ അടവുകള്‍ കഴിഞ്ഞ് മുന്നോട്ട് കുതിയ്ക്കാന്‍ ഇയാളുടെ മുന്നില്‍ ഒരു പോരാളിയ്ക്കും അന്നേവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

യുവപോരാളിയുടെ വീരകഥകള്‍ കേട്ടപ്പോള്‍ അയാളുമായി മത്സരിക്കാന്‍ പ്രായമായ പോരാളി തീരുമാനിച്ചു. വിദ്യാര്‍ഥികളെല്ലാം തടഞ്ഞെങ്കിലും അതൊന്നും അദ്ദേഹം വകവെച്ചില്ല. അങ്ങനെ ഏറ്റമുട്ടാന്‍ തയ്യാറായി രണ്ടുപേരും കളത്തിലെത്തി.

അപമാനിയ്ക്കുന്ന വാചകങ്ങളുമായിട്ടാണ് യുവ പോരാളി പ്രായമായ എതിരാളിയെ സ്വീകരിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് തുപ്പുകയും ചളിയെറിയുകയും ചെയ്തു. ഈ ചെയ്തി യുവ പോരാളി മണിക്കൂറുകളോളം തുടര്‍ന്നു. ഇതെല്ലാം കേട്ടിട്ടും പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ വൃദ്ധനായ പോരാളി ശാന്തനായി ഇരുന്നു. മണിക്കൂറുകള്‍ നിരന്തരമായി എതിരാളിയെ അസഭ്യം പറയാന്‍ ഊര്‍ജ്ജം ചെലവിട്ടതുമൂലം യുവപോരാളി ക്ഷീണിതനായി. ഇനി തനിയ്ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ യുവാവ് തോല്‍വി സമ്മതിച്ച് മടങ്ങുകയും ചെയ്തു.

അപ്പോള്‍ ശിഷ്യന്മാരെല്ലാം ഗുരുവിന്റെ മുന്നില്‍ വരുകയും ഇത്രയും അവഹേളനം എങ്ങനെ സഹിച്ചുവെന്നും അങ്ങനെ അയാളെ തോല്‍പ്പിച്ച് തിരിച്ചയച്ചുവെന്നും ചോദിച്ചു.

അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഒരാള്‍ ഒരു സമ്മാനവുമായി നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നു, എന്നാല്‍ നിങ്ങളത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല, അപ്പോള്‍ ആ സമ്മാനം അവസാനം ആരുടെ കയ്യില്‍ത്തന്നെയാണ് ഇരിയ്ക്കുക.?'

X
Desktop Bottom Promotion