സൂര്യന്‍ അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം

മലയാള വര്‍ഷത്തിലെ മേടം പത്തിനാണ് പത്താമുദയം. മേടം ഒന്ന് വിഷു തുടങ്ങി മേടം പത്ത് പത്താമുദയം വരെ സൂര്യന്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ ആയിരിക്കും. മേടം ഒന്നിന് ശ്രീകൃഷ്ണ ആരാധനയാണ് പ്രധാനമെങ്കില്‍ മേടപ്പത്ത് അല്ലെങ്കില്‍ പത്താമുദയം സൂര്യാരാധനയ്ക്ക് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇന്നേ ദിവസം സൂര്യന്‍ അത്യുച്ചസ്ഥായിയില്‍ ഉദിക്കുമെന്നാണ് വിശ്വാസം. സൂര്യനും സൂര്യമണ്ഡലത്തിലെ എല്ലാ ഗ്രഹങ്ങളും അനുഗ്രഹം ചൊരിയുന്ന ദിനമാണിത്.

pathamudayam

കൃഷി സംബന്ധവും ഭൂമി സംബന്ധവും ഭവന സംബന്ധവുമായ കാര്യങ്ങള്‍ക്ക് ഏറ്റവും ശുഭകരമായ ദിവസമായാണ് പത്താമുദയം അറിയപ്പെടുന്നത്. പത്താമുദയത്തിന്റെ മറ്റ് പ്രത്യേകതകളും ആചാരങ്ങളും ഐതിഹ്യവും എന്താണെന്ന് നോക്കാം.

സൂര്യന്‍ ഉച്ചസ്ഥായിയില്‍ ഉദിക്കുന്ന ദിവസം

മേടമാസം ആരംഭിച്ചതിന് ശേഷമുള്ള പത്താമത്തെ ഉദയമാണ് പത്താമുദയം. ഈ ദിവസം സൂര്യന്‍ പരിപൂര്‍ണ്ണ തേജസ്സോടെ ഉച്ചസ്ഥായില്‍ അല്ലെങ്കില്‍ കൃത്യമായി അക്ഷാംശരേഖയിലെ ഭൂമദ്ധ്യരേഖയില്‍ ഉദിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം സൂര്യചൈതന്യം പൂര്‍ണ്ണമായി ഭൂമിയില്‍ ലഭിക്കും. മേടം ഒന്ന് മുതല്‍ പത്താമുദയം വരെ സൂര്യന്‍ ഉച്ചസ്ഥായിയില്‍ ഉദിക്കും.

ഭഗവാന്‍ ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിന് ശേഷമുള്ള പത്താംനാളാണ് പത്താമുദയമെന്നാണ് ഐതിഹ്യം. തന്റെ കൊട്ടാരത്തിലേക്ക് അനുവാദമില്ലാതെ സൂര്യരശ്മികള്‍ അയക്കുന്നുവെന്ന കാരണത്താല്‍ രാവണന്‍ സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും എന്നാല്‍ രാവണ നിഗ്രഹത്തിന് ശേഷം സൂര്യന്‍ നേരെ ഉദിച്ചുവെന്നും പത്താമുദയത്തിന് പരിപൂര്‍ണ്ണ തേജസ്സോടെ സൂര്യന്‍ ഉദിച്ചുവെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് സൂര്യഭഗവാനെ ധ്യാനിച്ച് ഈ ദിവസം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ശുഭകരമായിരിക്കുമെന്ന് കരുതപ്പെടുന്നു.

കൃഷി ആരംഭിക്കാന്‍ ഏറ്റവും ശുഭദിനം

പത്താമുദയത്തിന് നടുന്നതെല്ലാം പത്തായി കിളിര്‍ക്കുമെന്നാണ് വിശ്വാസം. കൃഷികാര്യങ്ങള്‍ക്ക് അത്ര മികച്ച ദിനമാണ് ഇതെന്ന് സാരം. അതുകൊണ്ടുതന്നെ ഇന്നേദിവസം തൈകള്‍ നടുന്നതിനും കൃഷി ആരംഭിക്കുന്നതും വളരെ ശുഭകരമായി കരുതപ്പെടുന്നു. പണ്ടുകാലങ്ങളില്‍ മേടം ഒന്ന് വിഷുവിന് ഭക്തിചിന്തയോടെ പാടത്ത് ചാലുകീറി കൃഷിപ്പണികളും കൃഷി ആചാരങ്ങളും ആരംഭിക്കും. പത്താംനാള്‍ സൂര്യനെ ഭജിച്ചുകൊണ്ട് പാടത്ത് വിത്തിറക്കും.

നല്ലസമയം നോക്കാതെ തന്നെ തൈകള്‍ നടാനും വിത്ത് വിതയ്ക്കാനും കഴിയുന്ന വര്‍ഷത്തിലെ ഒരു ദിനമാണ് പത്താമുദയം. പണ്ടുകാലത്ത് കാര്‍ഷികാഭിവൃദ്ധിക്കായി ഈ ദിവസം വ്രതശുദ്ധിയോടെ കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നു. മാത്രമല്ല പത്താമുദയത്തിന് മിക്ക വീടുകളിലും തെങ്ങ് നടുന്ന പതിവുണ്ടായിരുന്നു. ഈ ദിവസം ഒരു ഭാഗം പോലും ഉപയോഗശൂന്യമല്ലാത്ത കല്‍പ്പവൃക്ഷമായ തെങ്ങ് നടുന്നത് ഐശ്വര്യകരമായാണ് കരുതിപ്പോരുന്നത്.

ആചാരങ്ങള്‍

മേട വിഷുവെന്ന പോലെ പ്രാധാന്യമുള്ള ഒന്നാണ് മേടപ്പത്ത് അഥവാ പത്താമുദയം. വിഷുവിനെന്ന പോലെ പണ്ടുകാലങ്ങളില്‍ പത്താമുദയത്തിനും വര്‍ഷം മുഴുവന്‍ സര്‍വ്വൈശ്യര്യം ലഭിക്കുന്നതിനായി കണി കാണുന്ന പതിവുണ്ടായിരുന്നു. പത്താമുദയത്തിന് കന്നുകാലികളെ കണി കാണിക്കുന്ന പതിവും ചില പ്രദേശങ്ങളിലുണ്ട്. ഗൃഹപ്രവേശത്തിന് അത്യുത്തമമായ ദിവസം കൂടിയാണ് പത്താമുദയം.

ഇന്നേ ദിവസം വിഷ്ണുക്ഷേത്രത്തിലും ദുര്‍ഗ്ഗാക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നത് ശുഭകരമായി കരുതപ്പെടുന്നു. ഒരിക്കല്‍ എടുക്കുക, വ്രതശുദ്ധിയുടെ വൃക്ഷത്തൈകളും തുളസികളും നടുക തുടങ്ങിയ സത്കൃത്യങ്ങളും ഈ ദിവസം ആചരിക്കുന്നു.

മേടം ഒന്നിനും പത്തിനും ഇടയില്‍ ദാനം ചെയ്യുന്നത് ദോഷങ്ങള്‍ അകലുന്നതിനും ഐശ്വര്യം സിദ്ധിക്കുന്നതിനും ഗുണകരമായി കരുതപ്പെടുന്നു. ഈ കാലയളവില്‍ എള്ളും നാണയങ്ങളും ദാനം ചെയ്താല്‍ ശനിദോഷങ്ങളും രോഗപീഢകളും അകലുമെന്നാണ് വിശ്വാസം. ഈ സമയത്ത് വസ്ത്രം ദാനം ചെയ്താല്‍ ഐശ്വര്യവും ഫലങ്ങളും പഴങ്ങളും ദാനം ചെയ്താല്‍ കാര്യസിദ്ധിയും കൈവരുമെന്നും കരുതപ്പെടുന്നു. ശത്രുദോഷവും വൈരാഗ്യവും വിദ്വേഷവും അകലാന്‍ കൂവളത്തിന്റെ തൈ ദാനം ചെയ്യാം. പിതൃക്കളുടെ അനുഗ്രഹത്തിനും മോക്ഷത്തിനുമായി തുളസി തൈകള്‍ ദാനമായി നല്‍കാം. ഐശ്വര്യ, സാമ്പത്തികലബ്ധിക്കായി നെല്‍ച്ചെടി ദാനമായി നല്‍കാറുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, April 23, 2024, 11:15 [IST]
X
Desktop Bottom Promotion