കുഴഞ്ഞ് വീണു മരണങ്ങള്‍ക്ക് പിന്നില്‍ വാക്‌സിനല്ല, മാറേണ്ടത് ഇതെല്ലാമാണ്: ഡോ. സുല്‍ഫി നൂഹു

കുഴഞ്ഞ് വീണ് മരണങ്ങള്‍ ഇടക്കിടെ നാം കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്താണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഭയക്കേണ്ടതായി എന്തൊക്കെയുണ്ട് എന്നത് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. പലപ്പോഴും ഇത്തരം മരണങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വാഭാവികമായും പലരും ആദ്യം തലക്ക് ചുമത്തുന്നത് കൊവിഡ് വാക്‌സിന്‍ കാരണമാണ് സംഭവിച്ചത് എന്നാണ്. എന്നാല്‍ വാക്‌സിനും ഇത്തരം മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് പ്രമുഖ ഇഎന്‍ടി സര്‍ജനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുല്‍ഫിനൂഹു മലയാളം ബോള്‍ഡ്‌സ്‌കൈയോട് പറയുന്നത്.

World Heart Day

ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍
സെപ്റ്റംബര്‍ 29-ന് ലോക ഹൃദയദിനമാണ്. ഇതിന് മുന്നോടിയായി ഡോ. സുല്‍ഫി നൂഹു പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അദ്ദേഹം സംസാരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ഹൃദ്രോഗം കൂടുന്നതിനെക്കുറിച്ചും അതിന് പിന്നിലുണ്ടാവുന്ന കാരണങ്ങളെക്കുറിച്ചും വളരെ വിശദമായി അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

വാക്‌സിന്‍ കാരണമോ?
കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് ആളുതളുടെ ജീവന്‍ രക്ഷിച്ച വാക്‌സിനാണ് ഇത്. അതാണ് ഹൃദ്രോഗമുണ്ടാക്കുന്നത് എന്നത് പലര്‍ക്കും തെറ്റിദ്ധാരണയാണ്. ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും വിശ്രമമില്ലായ്മയും സമ്മര്‍ദ്ദവും എല്ലാം ഹൃദയാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. നമ്മള്‍ തന്നെ വരുത്തി വെക്കുന്ന ചില അവസ്ഥകള്‍ ഹൃദ്രോഗത്തിലേക്ക് എത്തിക്കും എന്നതില്‍ സംശയത്തിന്റെ ആവശ്യമില്ല.

കുഴഞ്ഞ് വീണു മരിക്കുന്നത്
കുഴഞ്ഞ് വീണു മരിക്കുക എന്നത് പണ്ടു മുതലേ ഉള്ള കാര്യമാണ്. ഒരിക്കലും കൊവിഡ് വാക്‌സിന്‍ കാരണമാണ് ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നത് എന്ന് പഠനങ്ങള്‍ പോലും പറയുന്നില്ല. മരണപ്പെട്ടവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം ഇത്തരം മരണം എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് പറയാന്‍. എങ്കിലും ചെറുപ്പക്കാരില്‍ പതിനഞ്ച് വര്‍ഷത്തെ കണക്ക് എടുക്കുകയാണെങ്കില്‍ കുഴഞ്ഞ് വീണു മരണം വളരെ കൂടുതലാണ്. അതിന് ഒരിക്കലും കൊവിഡ് വാക്‌സിന്‍ അല്ല കാരണം.

വാക്‌സിന്‍ കാരണമെന്ന് പറയുന്നതിന് പിന്നില്‍
പലപ്പോഴും വാക്‌സിനാണ് ഇത്തരം മരണത്തിലേക്ക് നയിക്കുന്നത് എന്ന് പറയുന്നതിന് പിന്നില്‍ യാതൊരു അടിസ്ഥാനവും ഇല്ല. എന്ന മാത്രമല്ല വാക്‌സിന്‍ എടുത്തവരില്‍ അതും വളരെ അപൂര്‍വ്വമായി അതും ആറാഴ്ചക്ക് അകം ആണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. അല്ലാതെ മൂന്നും നാലും കൊല്ലത്തിന് ശേഷം ഇത്തരം കാര്യങ്ങള്‍ പറയുന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്മര്‍ദ്ദവും മരണവും
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ വളരെയധികം സമ്മര്‍ദ്ദം കാണപ്പെടുന്നു. പലപ്പോഴും ഇവരില്‍ സമ്മര്‍ദ്ദമുണ്ടാവുന്ന സമയം ബിപിയും പ്രമേഹവും എല്ലാ വര്‍ദ്ധിക്കുന്നു. ഭക്ഷണം കൂടുതല്‍ കഴിക്കുന്നു, ഉറക്കക്കുറവുണ്ടാവുന്നു ഇതെല്ലാം തന്നെ ചില കാരണങ്ങളാണ്. ചിലര്‍ ആഹാരം കഴിക്കാതിരിക്കുകയും ഉറക്കമില്ലായ്മയും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

ശരീരം അനങ്ങാതിരിക്കുന്നത്
ലാപ്‌ടോപില്‍ നിന്നും മൊബൈലില്‍ നിന്നും കണ്ണെടുക്കാതെ ശരീരം അനങ്ങാതെ ഇരിക്കുന്നത് തന്നെയാണ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് ഡോ. സുല്‍ഫി നൂഹ് അഭിപ്രായപ്പെട്ടു. ഇതെല്ലാം വാക്‌സിന്റെ തലയില്‍ വെക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ശരീരം ഒട്ടും അനങ്ങാതെ അനക്കാതെ ഇരിക്കുന്നത് തന്നെയാണ് പലപ്പോഴും രോഗത്തെ ക്ഷണിച്ച് വരുത്തുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പലരും അപ്രകാരമാണ്.

ശരീരവണ്ണവും വില്ലന്‍
ശരീരത്തിലെ വണ്ണം കൂടിയാല്‍ അതിന് പാരമ്പര്യത്തെ പഴിക്കുന്നവരും നിരവധിയാണ്. അച്ഛന് വണ്ണമുണ്ട്, അപ്പൂപ്പന് വണ്ണമുണ്ട് എന്നിങ്ങനെ എക്‌സ്‌ക്യൂസുകള്‍ വേറേയും. ഭക്ഷണകാര്യങ്ങളും മറ്റും ശ്രദ്ധിക്കാത്തതും രോഗാവസ്ഥകളെ വര്‍ദ്ധിപ്പിക്കും. പഠിക്കാനും ജോലിക്ക് പോയാലും പലപ്പോഴും അതുണ്ടാക്കുന്ന സ്‌ട്രെസ്സും ഡിപ്രഷനും മറ്റൊരു വഴിക്കും. ഇതെല്ലാം തന്നെ ഹൃദ്രോഗത്തിന് കാരണമാകും എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. സമ്പാദിച്ച് കൂട്ടുന്നതിനുള്ള ബദ്ധപ്പാടില്‍ ആരോഗ്യം പോലും പലരും മറന്ന് പോവുന്നു.

ആരോഗ്യത്തിനായി ചെയ്യേണ്ടത്
ഇന്നത്തെ കാലത്ത് ആരോഗ്യത്തിനായി ചെയ്യേണ്ടത് പോലും പലരും ചെയ്യുന്നില്ല. എട്ട് മണിക്കൂര്‍ ഉറങ്ങാനോ അല്ലെങ്കില്‍ എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിനും അല്‍പം വ്യായാമത്തിനോ വേണ്ടി പലരും സമയം നീക്കി വെക്കാറില്ല. റിലാക്‌സേഷന് വേണ്ടി മറ്റ് ചില ശീലങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നതും. പ്രമേഹമോ ഹൈപ്പര്‍ ടെന്‍ഷനോ ഇല്ലാത്തവരില്‍ പോലും പലപ്പോഴും ഇത്രയും കാര്യങ്ങള്‍ ധാരാളം മതി ഹൃദ്രോഗമുണ്ടാക്കാന്‍. എല്ലാ ദിവസവും 30 മിനിറ്റെങ്കിലും ചുരുങ്ങിയത് നടക്കുക. കൂടാതെ ആഹാരത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion