ഗര്‍ഭിണി വേദനസംഹാരി കഴിച്ചാല്‍ കുഞ്ഞിന് ദോഷം

By Lakshmi

Pregnancy
ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ വേദനസംഹാരികള്‍ കൂടുതലായി കഴിച്ച ജനിക്കുന്ന കുട്ടികള്‍ക്ക് വന്ധ്യത വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

വേദനസംഹാരികളായ പാരസെറ്റമോള്‍, ആസ്പിരിന്‍, ഇബുപ്രോഫന്‍ തുടങ്ങിയവ കഴിക്കുന്ന ഗര്‍ഭിണികള്‍ക്കു പിറക്കുന്ന ആണ്‍കുട്ടികളില്‍ പ്രത്യുല്‍പാദനപരമായ വൈകല്യങ്ങള്‍ക്ക് കാരണമാകാമെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്.

ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.

വൃഷണങ്ങളെ ബാധിക്കുന്ന 'ക്രിപ്‌റ്റോര്‍ക്കിഡിസം എന്ന വൈകല്യത്തിനു വേദനസംഹാരികളുമായി ബന്ധമുണ്ടെന്നു 'ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ പറയുന്നു.

ഈ വിഷയത്തില്‍ അടിയന്തരമായി കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഗര്‍ഭിണികള്‍ക്കു വേദനസംഹാരികള്‍ നിര്‍ദേശിക്കുന്നതു പുനഃപരിശോധിക്കണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണയായി തലവേദന, പോലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഗര്‍ഭിണികള്‍ കൂടുതലായി വേദന സംഹാരികള്‍ കഴിയ്ക്കാറുള്ളത്. മിക്കപ്പോഴും അവര്‍ ആശ്രയിക്കുന്നത് പാരസെറ്റാമോള്‍, ആസ്പിരിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളായിരിക്കും.

കിപ്‌റ്റോര്‍ക്കിഡിസം എന്ന വൈകല്യത്തില്‍ വൃഷണങ്ങള്‍ക്കാണ് പ്രശ്‌നമുണ്ടാകുന്നത്. ഇത്തരം വൈകല്യമുള്ള പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറഞ്ഞിരിക്കുകയും വളരുമ്പോള്‍ ടെസ്റ്റികുലാര്‍ കാന്‍സറിന് സാധ്യത കൂടുകയും ചെയ്യുമത്രേ.

പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത കുറയ്ക്കുന്നതില്‍ വേദനസംഹാരികള്‍ക്ക് കാര്യമായ റോളുണ്ടെന്ന് കുറേനാളുകളായി നടക്കുന്ന പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, November 10, 2010, 14:32 [IST]
X
Desktop Bottom Promotion