പ്രമേഹത്തിനെതിരെ ചായയും കാപ്പിയും

By Staff

Tea and Coffee
ചായയും കാപ്പിയും പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറഞ്ഞിരിക്കുന്നുവെന്ന് പഠനം.

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതായി ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യതയാണ് കാപ്പിയുടെയും ചായയുടെയും ഉപയോഗം മൂലം കുറയുന്നത്.

മൂന്നോ നാലോ കപ്പ് ചായ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു. ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏതാണ്ട് അഞ്ചുലക്ഷം പേരെ ഉള്‍പ്പെട്ട 18 വ്യത്യസ്ത പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. കഫീന്‍ ഒഴിവാക്കിയ ചായയോ കാപ്പിയോ കുടിച്ചാല്‍ ഫലം ഇതിലും കൂടുമെന്നാണ് കണ്ടെത്തല്‍.

കഫീന്‍ ഇല്ലാത്ത കാപ്പിയും ചായയും ഉപയോഗിച്ചാല്‍ രോഗസാധ്യത മൂന്നിലൊന്നായി കുറയും. നാല്‍പത് വയസ്സ് കഴിഞ്ഞവരെയാണ് സാധാരണയായി ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്.

ശരീരത്തില്‍ ഇന്‍സുലില്‍ ഉല്‍പ്പാദപ്പിക്കാനുള്ള ശേഷി കുറയുകയോ അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ഉന്‍സുലില്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്നതാണ് രോഗകാരണം.

പഠനത്തില്‍ ഓരോ കപ്പ് ചായയോ കാപ്പിയോ കഴിക്കുമ്പോഴും ഏഴ് ശതമാനം വീതം രോഗസാധ്യത കുറയുന്നുവെന്ന ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.

ചായയിലെയും കാപ്പിയിലെയും ഏത് തരം രാസവസ്തുക്കളാണ് ഇതിന് സഹായിക്കുന്നതെന്ന് കണ്ടെത്തിയാല്‍ അത് പ്രമേഹരോഗപഠനത്തില്‍ വഴിത്തിരിവാകും.

കാപ്പിയിലും ചായയിലും കാണപ്പെടുന്ന മഗ്നീഷ്യം അല്ലെങ്കില്‍ ലിഗ്നാന്‍സ് തുടങ്ങിയ നിരോക്‌സീകാരികള്‍ അല്ലെങ്കല്‍ ക്ലോറോജനിക് ആസിഡുകള്‍ തുടങ്ങിയ രാസവസ്തുക്കളായിരിക്കണം രോഗപ്രതിരോധശേഷി നല്‍കുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, December 16, 2009, 13:33 [IST]
X
Desktop Bottom Promotion