അടുത്ത സിഗരറ്റ് കത്തിക്കും മുമ്പ്...........

By Super

പുകവലിയന്മാരേ സൂക്ഷിക്കുക, സ്വന്തം മരണമാണ് നിങ്ങളുടെ ചുണ്ടിലിരുന്ന് എരിയുന്നത്. എപ്പോഴും പറയുന്നൊരു വെറും മുന്നറിയപ്പല്ല ഇത്. സംഗതി തീര്‍ത്തും ഗുരുതരമാണ്.

പുകയില മൂലം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം 2010 മുതല്‍ പ്രതിവര്‍ഷം 10 ലക്ഷം കവിയുമെന്നാണ് പഠനറിപ്പോര്‍ട്ട്. സിഗരറ്റ്, ബീഡി, ഗുഡ്ക എന്നിവയൊക്കെ മരണം പതിയിരിക്കുന്ന പുകയില ഉത്പന്നങ്ങളാണ്. ഇന്ത്യയില്‍ അഞ്ച് പുരുഷന്മാരില്‍ ഒരാളും 20 സ്ത്രീകളില്‍ ഒരാളും മരിക്കുന്നത് പുകയില ഉല്‍പനങ്ങള്‍ മൂലമാണെന്നാണ് കണക്ക്.

അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. പുകയില മരണകാരണമാകുന്നതില്‍ ഏതാണ്ട് 70 ശതമാനം പേരും ചെറുപ്പത്തില്‍ തന്നെ മരണത്തിന് കീഴടങ്ങുന്നു. പ്രതിവര്‍ഷം ഏഴു ലക്ഷം ചെറുപ്പക്കാരെയാണ് പുകയില ഇന്ത്യയില്‍ കൊന്നൊടുക്കാന്‍ പോകുന്നത്. പുകയില മരണങ്ങളില്‍ പകുതിയിലേറെയും ഗ്രാമീണരാകുന്നതിന് കാരണം നിരക്ഷരത തന്നെയാണ്.

സിഗരറ്റ് വലിക്കുന്നവരുടെ ആയുസ് 10 വര്‍ഷം കണ്ടാണ് കുറയുന്നത്. ബീഡി വലിക്കുന്നവര്‍ക്ക് ആറു വര്‍ഷവും. ബീഡി വലിക്കുന്ന സ്ത്രീകളുടെ വിലപ്പെട്ട എട്ടുവര്‍ഷങ്ങളെയാണ് ആ ശീലം ജീവിതത്തില്‍ നിന്ന് ചോര്‍ത്തുന്നത്.

ഇന്ത്യയിലെ പുകവലിയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ ഉളളത് ഇന്ത്യ, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുളള വിഗദ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ മാസികയുടെ ഫെബ്രുവരി 13 ലെ ലക്കത്തില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനമനുസരിച്ച് ദിവസവും ഏതാനും ബീഡികള്‍ (ഒന്നു മുതല്‍ ഏഴു വരെ) വലിക്കുന്നത് മരണ സാധ്യത 25% ഉയര്‍ത്തും. സിഗരറ്റാണ് വലിക്കുന്നതെങ്കില്‍ ഇത് നേരെ ഇരട്ടിയാകും.

പുകവലിക്കുന്നവരില്‍ 61% പുരുഷന്മാരും മറ്റുള്ളവരെ അപേക്ഷിച്ച് 30നും 70മും ഇടയ്ക്ക് പ്രായത്തില്‍ മരിക്കുന്നവരാണ്. പുകവലിക്കാത്തവരില്‍ ഈ പ്രായത്തിലെ മരണ നിരക്ക് 41% ആണ്. സ്ത്രീകളുടെ കാര്യത്തില്‍ 62% ആണ്. പുകവലിക്കാത്ത സ്ത്രീകളുടെ ഈ പ്രായത്തിലെ മരണ നിരക്ക് 38% ആണ്.

പഠനത്തിന് നേതൃത്വം നല്‍കിയ കാനഡയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ചിലെ പ്രൊഫ. പ്രഭാത് ഝാ പറയുന്നത് ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യാക്കാരാണ് മറ്റു രാജ്യക്കാരെ അപേക്ഷിച്ച് പുകവലി താമസിച്ച് തുടങ്ങുന്നത്.

" ഇന്ത്യാക്കാരെ ഏറ്റവും ജനാധിപത്യപരമായാണ് പുകവലി കൊല്ലുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേ നിരക്കിലാണ് പുകവലി മരണം വിതയ്ക്കുന്നത്. പുകവലി മരണം ഒരു പകര്‍ച്ചവ്യാധി പോലെ പടരുകയാണ് ഇന്ത്യയില്‍", പ്രൊഫ. ഝാ പറയുന്നു.

സുരക്ഷിതമായ പുകവലി എന്നൊന്നില്ലെന്ന സത്യം ഇന്ത്യാക്കാര്‍ തിരിച്ചറിയാന്‍ വൈകിയെന്ന് പ്രൊഫ. ഝാ മുന്നറിയിപ്പ് നല്‍കുന്നു. " കുറഞ്ഞ അളവിലുളള പുകവലി പോലും മാരകമായേക്കാം. 2010 ആകുമ്പോഴേയ്ക്കും 10ല്‍ ഒരു മരണം പുകവലി മൂലമാണെന്ന നിലയിലേയ്ക്ക് എത്തും. നാഗരിക ഇന്ത്യാക്കാരെ ബാധിക്കുന്ന ഹൃദയസ്തംഭനങ്ങളുടെ പ്രധാന കാരണം പുകവലി തന്നെയാണ്. ഗ്രാമീണരില്‍ പുകവലി മൂലമുണ്ടാകുന്ന ക്ഷയവും".

ഏതായാലും പുകവലി ഇന്ത്യയില്‍ വിതയ്ക്കുന്ന സര്‍വനാശത്തെ സര്‍ക്കാരും ഗൗരവമായി സമീപിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പു മണി രാംദാസ് ഇക്കാര്യം സൂചിപ്പിക്കുന്നു. "നമ്മുടെ നാട്ടിലെ 30 വയസില്‍ താഴെയുളള ചെറുപ്പക്കാരുടെ എണ്ണം 60 കോടിയാണ്. അതായത് ലോകത്തിലെ ഏറ്റവും യുവത്വമുളള രാജ്യമാണ് ഇന്ത്യ. നമ്മുടെ ആസ്തി ഈ യുവത്വമാണ്. അതിനെ പുകയിലയില്‍ നിന്ന് അത് സംരക്ഷിച്ചേ തീരൂ. പുകയില വിരുദ്ധ നിയമങ്ങള്‍ കര്‍ക്കശമാക്കുകയും പുകയില നിയന്ത്രണ അഥോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും".

അടുത്ത സിഗരറ്റിന് തീകൊളുത്തുമ്പോള്‍ ആലോചിക്കുക. സ്വന്തം മരണമാണ് നിങ്ങളുടെ ചുണ്ടിലിരുന്ന് എരിയുന്നത്. എരിഞ്ഞു തീരുന്നത് ജീവിതവും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion