കോട്ടുവാ വന്നോ? നിങ്ങളുടെ തലച്ചോര്‍ തണുത്തുകഴിഞ്ഞു

By Super

കോട്ടുവാ ഇടാത്തവരായിട്ട്‌ ആരെങ്കിലുമുണ്ടോ. വെറുതെയിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിനിടയിലും ജോലിയ്‌ക്കിടയിലുമെല്ലാം പലപ്പോഴും കോട്ടുവായെത്തുന്നത്‌ ഒരു വില്ലനായാണ്‌. ഒരാള്‍ കോട്ടുവായിടുമ്പോള്‍ അടുത്തിരിക്കുന്ന ആളിലേയ്‌ക്കും അതിന്റെ ആലസ്യം പടരുന്ന കാഴ്‌ച രസകരവുമാണ്‌.

സാധാരണ കോട്ടുവായിടുന്നത്‌ ഉറക്കത്തിന്റെയും മടിയുടെയും ലക്ഷണമായാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ കോട്ടുവായുടെ രഹസ്യം ഇതൊന്നുമല്ല. തലച്ചോറിനെ തണുപ്പിയ്‌ക്കാനുള്ള ശാരീരിക പ്രവര്‍ത്തനമാണത്രേ കോട്ടുവാ.

അല്‍ബനി സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ കോട്ടുവായ്‌ക്കുപിന്നിലെ രഹസ്യം കണ്ടെത്തിയത്‌. നമ്മുടെ ശരീരം സ്വീകരിയ്‌ക്കുന്ന കലോറിയുടെ മൂന്നുഭാഗവും കത്തിച്ചുകളയുന്നത്‌ തലച്ചോറാണ്‌. ഈ പ്രവര്‍ത്തനം തുടര്‍ച്ചയായി നടത്തുമ്പോള്‍ തലച്ചോര്‍ ചൂടുപിടിയ്‌ക്കുന്നു. ഈ ചൂടില്‍നിന്നും തലച്ചോറിനെ തണുപ്പിക്കുകയാണ്‌ കോ്‌ട്ടുവാ ചെയ്യുന്നത്‌.

ഓരോ തവണ കോട്ടുവാ ഇടുമ്പോഴും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കുകയും ശുദ്ധവായു ശരീരത്തില്‍ പ്രവേശിയ്‌ക്കുകയും ചെയ്യുന്നുവെന്നാണ്‌ ഇതിനെക്കുറിച്ച്‌ പഠിച്ച ആന്‍ഡ്ര്യൂ ഗല്ലപ്‌ , ഗോഡന്‍ ഗല്ലപ്പ്‌ എന്നിവര്‍ കണ്ടെത്തിയത്‌. മാത്രമല്ല ഉറക്കം വരുന്നതിന്റെ ലക്ഷണമാണ്‌ കോട്ടുവാ എന്ന കാലങ്ങളായുള്ള വിശ്വാസത്തെയും ഇവര്‍ തിരുത്തുന്നു. കോട്ടുവാ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്‌ മാത്രമല്ല ഉറക്കം താമസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ്‌ ഇവര്‍ പറയുന്നത്‌.

ഒരു ശരാശരി കോട്ടുവാ ആറ്‌ സെക്കന്റാണ്‌ നീണ്ടുനില്‍ക്കുന്നത്‌. 55 ശതമാനം ആളുകളും അഞ്ചുമിനിറ്റ്‌ ഇടവേളവെച്ചാണ്‌ കോട്ടുവാ ഇടുന്നത്‌.

തണുത്ത രക്തം എത്തുമ്പോഴാണ്‌ തുടര്‍ച്ചയായി പ്രവര്‍ത്തിയ്‌ക്കുന്നതുമൂലം ചൂടുപിടിച്ച തലച്ചോറ്‌ തണുക്കുന്നത്‌. കോട്ടുവാ ഇടുമ്പോഴാണ്‌ തലച്ചോറിലേയ്ക്ക്‌ തണുത്ത രക്തം പ്രവേശിയ്‌ക്കുന്നത്‌. മാനസികമായ കഴിവിനെ നിലനിര്‍ത്താനും ഇത്തരത്തില്‍ തണുത്ത രക്തം തലച്ചോറില്‍എത്തേണ്ടതുണ്ട്‌. എവല്യൂഷണറി സൈക്കോളജി ജേണലിലാണ്‌ ഗവേഷകര്‍ ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

കോട്ടുവായെക്കുറിച്ച്‌ വളരെക്കുറച്ച്‌ പഠനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളു. അതുകൊണ്ട്‌ തന്നെ മിക്കയാളുകള്‍ക്കും ഇതിന്‌ പിന്നിലെ കാര്യങ്ങളും അറിയില്ല. വളരെക്കാലമായി കോട്ടുവായെക്കുറിച്ച്‌ വെച്ചുപുലര്‍ത്തിപ്പോന്ന വിശ്വാസമാണ്‌ ഗവേഷകര്‍ തിരുത്തിയത്‌. ഇത്‌ രസകരമാണെന്നാണ്‌ ദില്ലി എഐഐഎംഎസിലെ ഡോക്ടര്‍ എച്ച്‌ എന്‍ മാലിക്ക്‌ പറയുന്നത്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion