ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഇന്ത്യയില്‍

By Lakshmi

Depression
അനുദിനം വികസനത്തിലേയ്ക്കും സാമ്പത്തിക വളര്‍ച്ചയിലേയ്ക്കും കുതിക്കുകയാണെങ്കിലും പൊതുജനാരോഗ്യകാര്യത്തില്‍ ഇന്ത്യ ഇപ്പോഴും പുറകിലാണ്. പ്രമേഹം പോലുള്ള രോഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മുന്നിലാണെന്ന് കാണിക്കുന്ന എത്രയോ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.

ഇപ്പോഴിതാ വിഷാദരോഗത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്‍നിരയിലേയ്ക്ക് കുതിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദ രോഗം ബാധിച്ചവര്‍ ഇന്ത്യയിലാണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുരുതരമായ രീതിയില്‍ വിഷാദരോഗം ബാധിച്ചവര്‍ ഇന്ത്യയില്‍ 36 ശതമാനമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 18 രാജ്യങ്ങളിലുള്ള 89,000 പേരുമായി സംസാരിച്ചാണ് 20 പേരടങ്ങുന്ന ഗവേഷകരുടെ സംഘം ഈ നിഗമനത്തിലെത്തിയത്. ലോകവ്യാപകമായി 12.10 കോടി പേര്‍ക്ക് വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ചൈനയില്‍ വിഷാദരോഗം ബാധിച്ചവര്‍ 12 ശതമാനം മാത്രമാണുള്ളത്. ഇന്ത്യയില്‍ രോഗബാധിതരുടെ ശരാശരി വയസ് 31.9 ആണെങ്കില്‍ ചൈനയിലിത് 18.8 ആണ്. അമേരിക്കയിലാണെങ്കില്‍ ഇത് 22.7 വയസ്സാണ്.

ഉയര്‍ന്ന വരുമാനക്കാരിലാണ് കടുത്ത വിഷാദ രോഗം വ്യാപകമായി കണ്ടുവരുന്നത്(28.1 ശതമാനം). താഴ്ന്ന വരുമാനക്കാര്‍ക്കിടയിലും മധ്യവര്‍ഗ്ഗക്കാരിലും 19.8 ശതമാനം പേര്‍ക്കാണ് വിഷാദം ബാധിച്ചതായി കണ്ടെത്തിയത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുന്നത്. പങ്കാളിയുടെ വേര്‍പാട് (അത് മരണമോ വിവാഹമോചനമോ പ്രണയപരാജയമോ ആകാം)ആണ് ഇതിന്റെ പ്രധാനകാരണമായി പറയുന്നത്. ആത്മഹത്യാ പ്രവണത കൂടുതലാകുന്നുവെന്നതാണ് ഈ രോഗത്തെ ഗൗരവമേറിയതാക്കി മാറ്റുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, July 30, 2011, 15:30 [IST]
X
Desktop Bottom Promotion