പുകവലിയ്‌ക്കെതിരെ മന്ത്രി

By Super

ദില്ലി: സിഗരറ്റ്‌, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പനങ്ങളുടെ പാക്കറ്റുകള്‍ക്ക്‌ മുകളില്‍ അപായ ചിഹ്നം ആലേഖനം ചെയ്യുന്നത്‌ നിര്‍ബ്ബന്ധ മാക്കണമെന്നാവശ്യപ്പെട്ട്‌ സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടാക്കിയതിന്‌ പിന്നാലെ പുകവലിയ്‌ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ പിന്നെയും രംഗത്ത്‌.

റസ്‌റ്റോറന്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിയ്‌ക്കുന്നതിന്‌ പിന്നാലെ വീടുകളിലും പുകവലി നിരോധിയ്‌ക്കണമെന്നാണ്‌ കേന്ദ്രമന്ത്രി പറയുന്നത്‌.

ഒരു സ്‌ത്രീയുടെ സാന്നിദ്ധ്യമുള്ള വീട്ടില്‍വെച്ച്‌ പുകവലിയ്‌ക്കുന്ന പുരുഷനെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന രീതിയിലാരിക്കണം ഇതിനായി നിയമ നിര്‍മ്മാണം നടത്തേണ്ടത്‌. നിങ്ങള്‍ക്ക്‌ പുകവലിയ്‌ക്കണോ? ഒഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ചു മാത്രം അതു ചെയ്യുക. വീട്ടില്‍ നിങ്ങളുടെ ഭാര്യയുള്‍പ്പെടെയുള്ള സ്‌ത്രീകളും മറ്റംഗങ്ങളും നിങ്ങള്‍ പുകവലിയ്‌ക്കുന്നതിന്റെ ദോഷം അനുഭവിയ്‌ക്കാന്‍ വിധിയ്‌ക്കപ്പെട്ടവരല്ല.

ജോലിക്കാരും മറ്റുള്ളവരും ഉള്ള ഒരു പൊതുസ്ഥലം പോലെ തന്നെയാണ്‌ വീടും. പൊതുസ്ഥലങ്ങളില്‍ നിന്ന്‌ പുകവലിക്കാനായി പുറത്തുപോകുന്നത്‌ പോലെ വീട്ടില്‍ നിന്നും പുറത്തുപോവണം. മാത്രമല്ല വീട്ടിനുള്ളില്‍ പുകവലിയ്‌ക്കുന്നതിനുമുമ്പ്‌ ഭാര്യയുള്‍പ്പെടെയുള്ള സ്‌ത്രീകളോട്‌ പുരുഷന്‍ സമ്മതം ചോദിയ്‌ക്കണം- മന്ത്രി പറയുന്നു.

സിഗരറ്റ്‌, ബീഡി പാക്കറ്റുകള്‍ക്ക്‌ മുകളില്‍ പതിയ്‌ക്കാനുള്ള ചിത്രം തയ്യാറാക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഒരാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്‌. തലയോട്ടിയും അതിന്‌ കുറുകെ വെച്ച രണ്ട്‌ എല്ലുകളുമടങ്ങുന്ന അപായ ചിഹ്നമാണ്‌ പാക്കറ്റുകള്‍ക്ക്‌ മുകളില്‍ ആലേഖനം ചെയ്യുക.

ആന്ധ്രപ്രദേശ്‌ പോലെ ഒട്ടേറെ ബീഡി വ്യവസായങ്ങളുള്ള സംസ്ഥാനങ്ങളില്‍ നിന്നും വന്‍ എതിര്‍പ്പാണ്‌ സര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ ഉണ്ടായിരിക്കുന്നത്‌. ഇത്തരം ഒരു ചിത്രം ആലേഖനം ചെയ്യുന്നതോടെ പുകവലി ഹാനികരമാണെന്ന അറിവ്‌ ആളുകളില്‍ ദൃഢമാകുമെന്നും അങ്ങനെ ബീഡി വ്യവസായം തന്നെ പ്രതിസന്ധിയിലാകുമെന്നമാണ്‌ ബീഡിക്കമ്പനികള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നത്‌.

ഇത്‌ ഈ മേഖലയില്‍ ജോലിചെയ്യുന്ന ഒട്ടേറെ തൊഴിലാളികളെ തൊഴില്‍രഹിതരാക്കുമെന്നും വാദമുണ്ട്‌. പക്ഷേ രാജ്യത്ത്‌ കാന്‍സര്‍ ബാധ കൂടാനുള്ള ഏറ്റവും പ്രധാന കാരണം പുകയില ഉപയോഗമാണെന്നതിനാല്‍ ഇത്‌ നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നാണ്‌ ആരോഗ്യമന്ത്രാലയത്തിന്റെ മനോഭാവം.

2002ലാണ്‌ പുകയില ഉല്‍പ്പന്നങ്ങളുടെ കവറിന്‌ മുകളില്‍ അപായ ചിഹ്നം ആലേഖനം ചെയ്യാനുള്ള നിയമം കൊണ്ടുവന്നത്‌. ഇതേ നിയമപ്രകാരമാണ്‌ ചലച്ചിത്രങ്ങളില്‍ നിന്നും പുകവലിയ്‌ക്കുന്ന സീനുകള്‍ നീക്കം ചെയ്യണമെന്ന്‌ നിര്‍ദ്ദേശിച്ചതും.

പ്രതിവര്‍ഷം 40,000 കോടി രൂപയാണ്‌ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ ചെലവാക്കുന്നത്‌. ഇന്ത്യ ഈ ലക്ഷ്യത്തില്‍ എത്തുമെന്ന്‌ എനിയ്‌ക്ക്‌ ആത്മവിശ്വാസമുണ്ട്‌- ലോകാരോഗ്യ സംഘനടയുടെ 2007ലെ പുകയില വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്‌ നേടിയ മന്ത്രി പറഞ്ഞു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion