പുതിയ എംപോക്‌സ് വൈറസ് കൂടുതല്‍ അപകടകാരി, ആരോഗ്യ അടിയന്തരാവസ്ഥയുടെ കാരണം

രണ്ടുവര്‍ഷത്തിനിടെ രണ്ടാമതും എംപോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സിന്റെ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ ഈ തീരുമാനം. 2022ലും ഇതേ രോഗത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. സ്വീഡനിലും ഒരു എംപോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ആഫ്രിക്കയുടെ പുറത്തേക്ക് രോഗം വ്യാപിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

mpox virus

എന്താണ് എംപോക്‌സ്?

എംപോക്‌സ് ഒരു സൂണോട്ടിക് വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസുകളാണ് സൂണോട്ടിക് എന്നറിയപ്പെടുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരില്‍ ഈ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ദശാബ്ദങ്ങളിലായി കോംഗോയില്‍ ഈ രോഗം മാറാവ്യാധിയായി തുടരുന്നു.

പനിയുടെ ലക്ഷണങ്ങളും വസൂരിക്കും ചിക്കന്‍പോക്‌സിനും സമാനമായ കുരുക്കളും ആണ് രോഗലക്ഷണം. മുമ്പ് കുരങ്ങ്പനി എന്നും ഈ രോഗം അറിയപ്പെട്ടിരുന്നെങ്കിലും ലോകാരോഗ്യ സംഘടന ഇപ്പോള്‍ ആ പദം ഉപയോഗിക്കുന്നില്ല. കുരങ്ങില്‍ അല്ല എലികളില്‍ നിന്നാണ് ഈ വൈറസ് ഉത്ഭവിക്കുന്നത് എന്ന ശാസ്ത്രലോകത്തെ നിരീക്ഷണം കണക്കിലെടുത്ത് ഈ കുരങ്ങ്പനി എന്ന പേര് എംപോക്‌സിന് ഉചിതമല്ലെന്ന നിരീക്ഷണത്തിലാണ് ലോകാരോഗ്യ സംഘടന എംപോക്‌സ് എന്ന് ഈ രോഗത്തെ വിളിക്കുന്നത്. മാത്രമല്ല ആ പേര് വംശീയ അധിക്ഷേപത്തിനായി ഉപയോഗിക്കുന്നുവെന്നതും അതിനൊരു കാരണമാണ്.

2022ലാണ് ഇതിന് മുമ്പ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. അന്ന് സ്വര്‍ഗ്ഗാനുരാഗികള്‍ക്കിടയിലാണ് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 116 രാജ്യങ്ങളിലായി 100,000 കരേസുകളും 208 മരണങ്ങളും അന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ കുത്തിവെപ്പിലൂടെയാണ് അന്ന് രോഗശമനമുണ്ടായത്. എങ്കിലും വാക്‌സിന്‍ അഭാവം കാരണം ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ വൈറസ് വ്യാപനം തുടര്‍ന്നു.

പുതിയ വൈറസ് അപകടകാരി

1 വിഭാഗത്തില്‍ പെടുന്ന എംപോക്‌സ് വൈറസാണ് നിലവില്‍ കോംഗോയില്‍ അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. മുമ്പ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും അയല്‍രാജ്യങ്ങളിലും ഇപ്പോള്‍ രോഗവ്യാപനമുണ്ട്. ഉദാഹരണത്തിന് കെനിയ, റാവണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യമായാണ് എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാരണത്താലാണ് ലോകാരോഗ്യ സംഘടന രോഗത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതും.

2 വിഭാഗത്തിലുള്ള വൈറസുകളെ അപേക്ഷിച്ച് 1b എന്ന പുതിയ വൈറസ് കൂടുതല്‍ അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത രോഗലക്ഷണങ്ങളാണ് ഇതിനുള്ളത്.

മരണനിരക്ക്

ഓരോ തവണയും ഈ രോഗമുണ്ടാകുമ്പോള്‍ മരണനിരക്ക് വ്യത്യസ്തമാണെന്നാണ് യൂറോപ്യന്‍ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകുന്നത്. ഈ വര്‍ഷം ഇതുവരെ 15,600 എംപോക്‌സ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് 537 പേര്‍ കോംഗോയില്‍ മാത്രം മരിച്ചു.കോംഗോയില്‍ 1b വൈറസിന്റെ മരണനിരക്ക് ഏതാണ്ട് 5.5 ശതമാനമാണ്.

രോഗം പകരുന്നത് എങ്ങനെ

രോഗാണുസാന്നിധ്യമുള്ള മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. ശരീരസ്രവങ്ങളിലൂടെയോ ചര്‍മ്മത്തിലൂടെയോ രോഗം പടരാം. അതേസമയം ചര്‍മ്മത്തില്‍ തൊട്ടതിലൂടെ രോഗം വരാന്‍ സാധ്യതയില്ല. ലൈംഗികബന്ധത്തിലൂടെ വൈറസ് വേഗത്തില്‍ ഒരാളില്‍ നിന്നും അടുത്തയാളിലേക്ക് പടരും. അതേസമയം ഒരേ കിടക്കയില്‍ കിടക്കുക വഴിയും വസ്ത്രങ്ങള്‍ പങ്കിടുക വഴിയും രോഗബാധയുള്ള മാതാപിതാക്കള്‍ എടുക്കുന്നതിലൂടെയും കുട്ടികളിലും രോഗം കണ്ടുവരുന്നു. വായുവിലൂടെയും രോഗം പടരാം.


ലക്ഷണങ്ങള്‍

രോഗാകാരിയായ വൈറസ് ശരീരത്തിലെത്തി ആറ് മുതല്‍ 13 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയ കേസുകളും ഉണ്ട്. പനി, തലവേദന, പുറം വേദന, പേശീവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ശരീരത്തിന്റെ പലയിടങ്ങളിലും വസൂരിയുടേത് പോലെ കുരുക്കളോ തടിപ്പുകളോ പ്രത്യക്ഷപ്പെടാം. ആദ്യലക്ഷണങ്ങള്‍ കണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുരുക്കള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും അതില്‍ വെള്ളം പോലെ ദ്രാവകം നിറയുകയും ചെയ്യും. കൈവെള്ളയിലും കാല്‍വെള്ളയിലും ഇവയുണ്ടാകും. െൈലംഗിക ബന്ധത്തിലൂടെയാണ് രോഗം പിടിപെട്ടതെങ്കില്‍ സ്വകാര്യഭാഗങ്ങളിലും ഇത്തരം കുരുക്കള്‍ ഉണ്ടാകാം.

രോഗചികിത്സ, ശമനം

പ്രത്യേകിച്ച് ചികിത്സയൊന്നും കൂടാതെ തന്നെ മിക്കവാറും കേസുകളില്‍ എംപോക്‌സ് സ്വയം ഭേദമാകാറുണ്ട്. രണ്ട് മുതല്‍ നാലാഴ്ച വരെ രോഗലക്ഷണങ്ങള്‍ കണ്ടേക്കാം. അതേസമയം വേദനയും സങ്കീര്‍ണ്ണതകളും ഒഴിവാക്കുന്നതിനായി രോഗം ചികിത്സിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

വസൂരിക്കുള്ള ചില ചികിത്സാരീതികള്‍ എംപോക്‌സിനെതിരെയും ഫലപ്രദമാണ്. ഉദാഹരണത്തിന് TPOXX പോലുള്ളവ. രോഗപ്രതിരോധ കുത്തിവെപ്പ് രോഗം വരാതിരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ്.

ശ്രദ്ധിക്കേണ്ടത് ആരെല്ലാം

രോഗവ്യാപനമുള്ള സ്ഥലങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍, ജനങ്ങള്‍, ലൈംഗികത്തൊഴിലാളികള്‍, സ്വര്‍ഗ്ഗലൈംഗികത പുലര്‍ത്തുന്ന പുരുഷന്മാര്‍. ഇവര്‍ എംപോക്‌സിനെതിരായ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്.

ലൈംഗികരോഗമാണോ

ലൈംഗികബന്ധത്തിലൂടെ പകരുമെങ്കിലും ഇത് ലൈംഗികരോഗമായി ആരോഗ്യപ്രവര്‍ത്തകര്‍ കണക്കാക്കുന്നില്ല. മറ്റ് വഴികളിലൂടെയും രോഗം പടരുന്നത് കൊണ്ടാണിത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion