ഫ്രഞ്ചുകാര്‍ക്ക് ശുഭാപ്തിവിശ്വാസമില്ല

By Lakshmi

France Flag
ലണ്ടന്‍: ലോകത്തില്‍ ഏറ്റവും സങ്കടങ്ങളുമായി നടക്കുന്നവര്‍ ഫ്രാന്‍സിലെ ജനങ്ങളാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പുതുവര്‍ഷത്തെ പ്രതീക്ഷകളെക്കുറിച്ച് അമ്പത്തിമൂന്ന് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

ഏറ്റവും ശുഭാപ്തിവിശ്വാസം കുറഞ്ഞവരും ഫ്രാന്‍സുകാര്‍ തന്നെയാണ്. 2011 സാമ്പത്തിക പരാധീനതകളുടെ വര്‍ഷമായിരിക്കുമെന്നാണ് ഭൂരിഭാഗം ഫ്രാന്‍സുകാരും വിശ്വസിക്കുന്നത്.

എന്നാല്‍ ഇന്ത്യ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും 49ശതമാനം പേരും പുതുവര്‍ഷം മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല ഇവര്‍ വളരെ പ്രത്യാശയോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും.

എന്നാല്‍ ഇത്തരത്തിലുള്ള ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിയറ്റ്‌നാം കാരാണ്. ഇവരില്‍ 70ശതമാനം പേര്‍ക്കും പുതുവര്‍ഷത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉണ്ട്.

ഫ്രാന്‍സിനു തൊട്ടുപിന്നില്‍, 52 ശതമാനം ബ്രിട്ടീഷുകാരും 48 ശതമാനം സ്‌പെയിന്‍കാരും 41 ശതമാനം ഇറ്റലിക്കാരും പുതുവര്‍ഷത്തെ നിരാശയോടെയാണ് സമീപിച്ചത്.

ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമെന്നാണ് ഫ്രഞ്ചുകാരില്‍ 67 ശതമാനവും ബ്രിട്ടീഷുകാരില്‍ 74 ശതമാനവും വിശ്വസിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ പൊതുവെ പുതുവര്‍ഷത്തെ നിരാശയോടെ നോക്കിക്കാണുമ്പോള്‍ ഏഷ്യയിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമുള്ളവര്‍ പ്രത്യാശയിലാണ് എന്നു സര്‍വേ വ്യക്തമാക്കുന്നു.

അഫ്ഗാനിസ്താനിലെയും ഇറാഖിലെയും ഭൂരിഭാഗവും 2011നെപ്പറ്റി ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു. 2010 അവസാനം വിവിധ രാജ്യങ്ങളിലെ 63,000 പേരില്‍ നടത്തിയ ബിവികെ ഗ്യാലപ് പോളിലാണ് ഈ വിവരങ്ങളുള്ളത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, January 6, 2011, 10:47 [IST]
X
Desktop Bottom Promotion