കുടുംബത്തിലെ ആദ്യ മിശ്ര വിവാഹം, അന്റോണിയയെ ജീവിസഖിയാക്കിയത് അമ്മയുടെ സമ്മതമില്ലാതെ

തബലയിലെ ഇതിഹാസം എന്ന് ലോകം വാഴ്ത്തിയ സാക്കിര്‍ ഹുസൈന്റെ പ്രണയകഥ തബലയില്‍ അദ്ദേഹം തീര്‍ക്കുന്ന സംഗീതം പോലെ തന്നെ മനോഹരമാണ്. പ്രശസ്തയായ കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് സാക്കിര്‍ ഹുസ്സൈന്റെ ഭാര്യ. തങ്ങള്‍ തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള കഥകള്‍ അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ സംഗീത പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സാക്കിര്‍ അന്റോണിയയെ കാണുന്നത്. ഇത് പ്രണയത്തിലും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

zakir-hussain
Photo Credit: PTI

അമേരിക്കന്‍ പ്രണയകഥ

1970കളിലാണ് സാക്കിര്‍ ഹുസ്സൈന്‍ അമേരിക്കയില്‍ വെച്ച് അന്റോണിയോ മിനെക്കോളയെ കാണുന്നത്. ആ സമയത്ത് സാക്കിര്‍ പ്രഫഷണല്‍ തബല അക്കാദമിയിലും അന്റോണിയോ കഥല്‍ പരിശീലനത്തിനും ചേര്‍ന്നിരിക്കുകയായിരുന്നു. ഈ സമയത്തെ കണ്ടുമുട്ടലുകളാണ് പ്രണയത്തിലേക്ക് എത്തിയത്. അന്റോണിയയെ കാണാനും സംസാരിക്കാനും അവരുടെ ക്ലാസ് കഴിയുന്നത് വരെ സാക്കിര്‍ പുറത്ത് കാത്തുനില്‍ക്കുമായിരുന്നു. തുടക്കത്തില്‍ സാക്കിറിന്റെ പ്രണയം കണ്ടില്ലെന്ന് നടിച്ചെങ്കിലും ഏറെനാള്‍ അന്റോണിയോയ്ക്ക് അതിന് സാധിച്ചില്ല.

എട്ടുവര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം

അന്റോണിയയുടെ പിതാവിനും സാക്കിറിന്റെ മാതാവിനും ഇരുവരും വിവാഹം കഴിക്കുന്നതിനോട് എതിര്‍്പ്പായിരുന്നു. സാക്കിറിന് സ്ഥിരവരുമാനമില്ല എന്നതായിരുന്നു അന്റോണിയയുടെ പിതാവിന്റെ എതിര്‍പ്പിന് കാരണം. അതേസമയം സാക്കിറിന്റെ വീട്ടില്‍ മറ്റൊരു മതത്തിലുള്ള ഒരാളെ വിവാഹം കഴിക്കുന്നതിനോട് ആര്‍ക്കും സമ്മതമായിരുന്നില്ല. കുടുംബത്തിലെ ആദ്യ മിശ്ര വിവാഹമായിരുന്നു ഇവരുടേത്.

പ്രത്യേകിച്ച് സാക്കിറിന്റെ അമ്മയ്ക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ല. അമ്മയക്ക് ഈ വിവാഹത്തെ അംഗീകരിക്കാന്‍ വളരെ പ്രയാസമായിരുന്നുവെന്ന് സാക്കിര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1979ല്‍ ഇരുവരും വിവാഹിതരായെങ്കിലും ഏറെക്കാലം അമ്മയില്‍ നിന്നും വിവാഹം രഹസ്യമാക്കി വെച്ചു. പിന്നീട് പിതാവാണ് അമ്മയെ അനുനയിപ്പിച്ച് മുസ്ലിം മതാചാര പ്രകാരമുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത്. പിന്നീട് അമ്മ അന്റോണിയയെ അടുത്ത് മനസ്സിലാക്കിയെന്നും ബന്ധത്തില്‍ മതമോ ആചാരങ്ങളോ അല്ല പ്രധാനമെന്നും വ്യക്തിയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞെന്നും സാക്കിര്‍ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിലും കരിയറിലും സാക്കിറിന്റെ മാനേജര്‍

വിവാഹശേഷം ലോകമെമ്പാടുമുള്ള സംഗീതപരിപാടികളുമായി സാക്കിര്‍ തിരക്കിലായപ്പോള്‍ മക്കളുടെ കാര്യങ്ങള്‍ നോക്കാനായി അന്റോണിയ അമേരിക്കയില്‍ തുടര്‍ന്നു. കുടുംബത്തിന് വേണ്ടി സ്വന്തം കരിയര്‍ ഉപേക്ഷിച്ചയാളാണ് അന്റോണിയോ എന്നും അതിന് താന്‍ എന്നും ഭാര്യയോട് കടപ്പെട്ടിരിക്കുന്നു എന്നും സാക്കിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം സംഗീതപരിപാടികളുമായി ഏറെക്കാലം സാക്കിര്‍ യാത്രയില്‍ ആയിരിക്കുമ്പോള്‍ വൈകാരികമായി നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദേഷ്യവും നിരാശയുമെല്ലാം തോന്നിയിട്ടുണ്ടെന്നും അന്റോണിയോയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മക്കളുടെ ക്ഷേമത്തിനാണ് അപ്പോള്‍ മുന്‍ഗണന നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വ്യത്യസ്ത മതങ്ങളില്‍ ജനിച്ചവര്‍ ആണെങ്കിലും എല്ലാ കാലവും അവരവരുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും വിലമതിച്ചാണ് തങ്ങള്‍ ജീവിച്ചതെന്നും മക്കളിലേക്കും അത് പകര്‍ന്നുനല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞിട്ടുണ്ട്.

അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവരാണ് സാക്കിറിന്റെയും അന്റോണിയയുടെയും മക്കള്‍. മൂത്ത മകളായ അനിസ, സംവിധായികയാണ്. ഇളയമകള്‍ ഇസബെല്ല നൃത്ത വിദ്യാര്‍ത്ഥിനിയാണ്.

X
Desktop Bottom Promotion