വിവാഹിതര്‍ക്കിടയില്‍ മറവിരോഗം കൂടുതലോ, കാരണമെന്ത്? ചര്‍ച്ചയായി പുതിയ പഠനം

Marriage and Dementia Risk: വിവാഹത്തിന്റെ നേട്ടങ്ങളും ഗുണങ്ങളുമാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറ്. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴോ വേര്‍പിരിയല്‍ അനിവാര്യമാകുമ്പോഴോ മാത്രമായിരിക്കും വിവാഹത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ആളുകള്‍ ചിന്തിക്കുക. പക്ഷേ ഇപ്പോഴിതാ വിവാഹത്തിന്റെ ഒരു ദോഷവശം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുന്നു. എന്നും സിംഗിളായിരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണമെങ്കില്‍ ഇക്കാരണം പറഞ്ഞ് വിവാഹത്തില്‍ നിന്ന് ഇനി ഒഴിവാകാം.

dementia
Photo Credit: AI Generated

വിവാഹം മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുമെന്ന് കാലങ്ങളായി നമുക്കറിവുള്ള കാര്യമാണ്. വെല്ലുവിളികളിലും പ്രതിസന്ധികാലത്തും പങ്കാളിയുടെ പിന്തുണ മാനസ്സിന് ആശ്വാസവും സാന്ത്വനവുമാകും. എന്നാല്‍ ഫ്‌ളോറിഡ സര്‍വ്വകലാശാല അല്‍ഷിമേഴ്്‌സ് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് വിവാഹം കഴിച്ചാല്‍ മറവിരോഗ സാധ്യത കൂടുമെന്നാണ്. വിവാഹിതരല്ലാത്തവര്‍ക്ക്, അതായത് വിവാഹമേ കഴിക്കാത്തവര്‍ക്കും അല്ലെങ്കില്‍ വിവാഹമോചിതരായവര്‍ക്ക് മറവിരോഗ സാധ്യത വിവാഹിതരേക്കാള്‍ കുറവാണെന്നാണ്. മുന്‍ പഠന റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ടാണിത്.

വിവാഹം മറവിരോഗത്തിന് കാരണമാകുമോ

വിവാഹവും മറവിരോഗവും തമ്മില്‍ നേരിട്ടൊരു ബന്ധം ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഈ ഗവേഷണത്തെ കുറിച്ച് പ്രതികരിക്കുന്നത്. സാമൂഹിക ഇടപെടലുകള്‍ മാനസിക, ബൗദ്ധിക ക്ഷമതകള്‍ക്ക് ഗുണകരമാണെങ്കിലും ഓരോ ദാമ്പത്യങ്ങളും വ്യത്യസ്തമാണ്. ഓരോ ദാമ്പത്യത്തിലെയും വൈകാരികാവസ്ഥകള്‍ വ്യത്യസ്തമാണ്. വിവാഹം കഴിച്ചത് കൊണ്ട് മാത്രം ഒരാള്‍ക്ക് വിവാഹത്തില്‍ നിന്നുള്ള മാനസിക, വൈകാരിക സംരക്ഷണം ലഭിക്കണമെന്നില്ല.

ഫ്‌ളോറിഡ സര്‍വ്വകലാശാലയുടെ ഗവേഷണ റിപ്പോര്‍ട്ട് വിവാഹം കഴിച്ചതുകൊണ്ട് അതുകൊണ്ടുള്ള മാനസിക, വൈകാരിക ഗുണങ്ങള്‍ ലഭിക്കണമെന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ വിവാഹം മറവിരോഗത്തിന് ഒരു സാധ്യതാഘടകമാണെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. പകരം നമ്മള്‍ ഇതുവരെ കരുതിയിരുന്നത് പോലെ വിവാഹം ഒരു മാനസിക, ബൗദ്ധിക, വൈകാരിക ആരോഗ്യത്തിന് ഒരു സംരക്ഷണ കവചമാണെന്ന് അന്ധമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് ആ പഠനം സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ സ്ഥിതി

അമേരിക്കയില്‍ നടന്ന പഠനം ആയതിനാല്‍ തന്നെ ആ പഠനത്തിലെ റിപ്പോര്‍ട്ട് ഇന്ത്യയില്‍ പൂര്‍ണ്ണമായും ശരിയായിക്കൊള്ളണമെന്നില്ല. ഇന്ത്യയില്‍ മറവിരോഗം കൂടുതലായും കാണപ്പെടുന്നത് വിവാഹിതരായ സ്ത്രീകളിലാണ്. വിവാഹത്തോടെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങളില്‍ മാത്രം ഒതുങ്ങുകയും വ്യക്തിപരമായ വളര്‍ച്ച നേടാതിരിക്കുകയും ചെയ്യുന്നതാണ് അവര്‍ക്ക് വെല്ലുവിളിയാകുന്നത്. വൈകാരികരമായ തൃപ്തിക്കുറവ്, നൈരാശ്യം എന്നിവയും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു.

വിവാഹം മാത്രമല്ല വില്ലന്‍

മാനസിക, ബൗദ്ധിക, വൈകാരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളില്‍ വിവാഹത്തിന് പുറത്തുള്ള പല കാര്യങ്ങളും ഉണ്ട്. ഉദാഹരണത്തിന് ജീവിതശൈലി, മാനസിക സമ്മര്‍ദ്ദം, അലസത, വൈകാരിക ആരോഗ്യം എന്നിങ്ങനെയുള്ള ഘടകങ്ങളും ഓര്‍മ്മക്കുറവ് അടക്കമുള്ള ബൗദ്ധികക്ഷയത്തെയും തലച്ചോറിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് വിവാഹം നേരിട്ട് മറവിക്ക് കാരണമാകുന്നു എന്ന് പറയാനാകില്ല.

വിവാഹം നല്‍കുന്ന സമ്മര്‍ദ്ദം

വിവാഹത്തിലൂടെ ആളുകള്‍ക്ക് വൈകാരികമായ പിന്തുണ ലഭിക്കുന്നുവെന്നത് ശരിയാണെങ്കിലും പലപ്പോഴും സങ്കീര്‍ണ്ണമായ വികാരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിവാഹത്താല്‍ വന്നുചേരുന്നുണ്ട്. ഉദാഹരണത്തിന് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉള്ള ദാമ്പത്യത്തില്‍ ആളുകള്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കടുത്ത മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ അവരില്‍ കൂടുതലായിരിക്കും. ഈ പ്രശ്‌നങ്ങള്‍ മറവി രോഗം ഉള്‍പ്പെടെയുള്ള ബൗദ്ധിക ക്ഷയത്തിന് കാരണമാകും.

ദാമ്പത്യത്തില്‍ ഒരാളുടെ ഇഷ്ടങ്ങളും ശീലങ്ങളും മറ്റേയാളും പിന്തുടരേണ്ടിവരുന്നതും മാനസിക, ബൗദ്ധിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ അനാരോഗ്യകരമായ ശീലങ്ങള്‍ മറ്റേയാളെയും പ്രതിസന്ധിയിലാക്കും.

X
Desktop Bottom Promotion