അബോര്‍ഷന് വരെ സാധ്യത; സിക്ക വൈറസ് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകടം

കോവിഡ് പ്രതിരോധത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയായി സിക്ക വൈറസും ഭീതിപരത്തുകയാണ്. ഇതിനകം തന്നെ പതിനഞ്ചിലേറെപ്പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ ലക്ഷണങ്ങള്‍ കരുതിയിരിക്കണമെന്നും കൊതുകുകടിയില്‍ നിന്ന് പരമാവധി സംരക്ഷണം തേടണമെന്നും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വൈറസ് ബാധയുടെ കഷ്ടതകള്‍ ഗര്‍ഭിണികളില്‍ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ ഈ വൈറസിനെതിരേ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായുണ്ട്. സിക്ക വൈറസ് ഗര്‍ഭിണികള്‍ക്ക് ഭീഷണിയാകുന്നത് എങ്ങനെയെന്നും പ്രതിരോധിക്കാന്‍ ചെയ്യേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

സിക്ക വൈറസ്

സിക്ക വൈറസ്

ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രധാനമായും കാണപ്പെടുന്ന കൊതുക് ജന്യ വൈറല്‍ അണുബാധയാണ് സിക വൈറസ്. സിക വൈറസ് ബാധിച്ച പലരും അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്നില്ല. സാധാരണയായി വളരെ ലഘുവായ രീതിയില്‍ വന്നുപോവുന്ന ഒരു വൈറസ് രോഗമാണിത്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് ഈ രോഗവും പരത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഇത്തരം കൊതുകുകള്‍ കൂടുതലായും മനുഷ്യനെ കടിക്കാറ്.

ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകടം

ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകടം

രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും വൈറസ് പകരാന്‍ സാധ്യതയുണ്ട്. സിക്ക വൈറസ് ബാധയുള്ള ഗര്‍ഭിണികളില്‍ വളര്‍ച്ചയെത്താതെയുള്ള കുഞ്ഞിന്റെ ജനനം, അബോര്‍ഷന്‍ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. നാല് മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്ന് കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെറിയ തലയോടെ കുഞ്ഞ് ജനിക്കുന്നു

ചെറിയ തലയോടെ കുഞ്ഞ് ജനിക്കുന്നു

2015ലാണ് വൈറസും ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്‌ക നാശവും തമ്മിലുള്ള ഒരു ബന്ധം തിരിച്ചറിഞ്ഞത്. സിക്ക വൈറസ് ഗര്‍ഭിണികളെ സാരമായി ബാധിക്കുമ്പോള്‍, രോഗം ബാധിച്ച അമ്മയില്‍ നിന്ന് വൈറസ് കുഞ്ഞിനെയും ബാധിക്കും. അസാധാരണമായി ചെറിയ തലയോടെ ഗര്‍ഭപിണ്ഡം വളരുന്ന അവസ്ഥയിലേക്ക് ഇത് വഴിവയ്ക്കും. ഇത് ആത്യന്തികമായി കുഞ്ഞ് ജനിച്ചശേഷം കുഞ്ഞിന്റെ മസ്തിഷ്‌ക തകരാറിലേക്കും നയിക്കുന്നു. നിലവില്‍, സിക്കയ്ക്ക് ചികിത്സയില്ല. എന്നിരുന്നാലും, അടുത്തിടെ, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൈനെരെറ്റ് എന്ന മരുന്ന് കണ്ടെത്തി. ഇത് രോഗബാധയുള്ള ഗര്‍ഭപിണ്ഡത്തെ മസ്തിഷ്‌ക തകരാറില്‍ നിന്ന് സംരക്ഷിക്കുന്നു.

ഗ്വിലെയ്ന്‍-ബാരെ സിന്‍ഡ്രോം

ഗ്വിലെയ്ന്‍-ബാരെ സിന്‍ഡ്രോം

സിക്ക വൈറസ് അണുബാധ മൂലമുണ്ടാകുന്ന ന്യൂറോളജിക്കല്‍ തകരാറാണ് ഗ്വിലെയ്ന്‍-ബാരെ സിന്‍ഡ്രോം. കണ്ണിന്റെ തകരാറ്, സന്ധി പ്രശ്‌നങ്ങള്‍, പരിമിതമായ ചലനം, മസ്തിഷ്‌ക കോശങ്ങള്‍ കുറയല്‍, മസ്തിഷ്‌ക ക്ഷതം എന്നിവയാണ് സിക്കയുമായി ബന്ധപ്പെട്ട മറ്റ് അപകട ഘടകങ്ങള്‍. സിക്ക വൈറസ് ബാധിച്ചാല്‍ 5ല്‍ 4 പേരും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് മയോ ക്ലിനിക്ക് പറയുന്നു. വൈറസ് ബാധിച്ച കൊതുക് കടിച്ച ശേഷം രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സന്ധി, പേശി വേദന, നേരിയ പനി, തിണര്‍പ്പ് എന്നിവ സാധാരണ സിക്ക വൈറസ് ലക്ഷണങ്ങളാണ്. അണുബാധ തലവേദനയ്ക്കും കണ്ണ് ചുവപ്പിനും കാരണമായേക്കാം.

കരുതിയിരിക്കേണ്ട ലക്ഷണങ്ങള്‍

കരുതിയിരിക്കേണ്ട ലക്ഷണങ്ങള്‍

പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, തലവേദന, ചെങ്കണ്ണ്, സന്ധിവേദന, പേശിവേദന എന്നിവയാണ് വൈറസ് ബാധിച്ചാലുള്ള പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, 80 ശതമാനം രോഗികളിലും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാവാറില്ല. സിക്ക വൈറസിനെ പ്രതിരോധിക്കാനായി ആന്റിവൈറസ് മരുന്നുകളോ, വാക്സിനുകളോ നിലവില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുസൃതമായ ചികിത്സയാണ് രോഗിക്ക് നല്‍കിവരുന്നത്. ഇതുകൂടാതെ ശരിയായ രീതിയിലുള്ള ഭക്ഷണവും വിശ്രമവും രോഗിക്ക് അനിവാര്യമാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

സിക്കയ്ക്ക് ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗവേഷകര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൊതുകുകടി തടയുന്നതും കൊതുകുകളുടെ പ്രജനന കേന്ദ്രം നശിപ്പിക്കുന്നതുമാണ് സിക്കയ്ക്കുള്ള ഏറ്റവും മികച്ച പ്രതിരോധ നടപടികള്‍.

* കൊതുക് കടി ഏല്‍ക്കാതിരിക്കുക

* ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക

* നിങ്ങളുടെ വീട്ടിലോ വീട്ടുപരിസരത്തോ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

* രാത്രിയില്‍ പരമാവധി മലിനമായ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക

* ചില അവശ്യ എണ്ണകള്‍ കൊതുകുകളെ അകറ്റിനിര്‍ത്തും. സിട്രോനെല്ല ഓയില്‍, പെപ്പര്‍മിന്റ് ഓയില്‍, കാശിത്തുമ്പ എണ്ണ, വേപ്പ് എണ്ണ, ഗ്രാമ്പൂ എണ്ണ എന്നിവ കൊതുകുകളെ അകറ്റി നിര്‍ത്താന്‍ വീടിനുള്ളില്‍ ഡിഫ്യൂസറായി ഉപയോഗിക്കാന്‍ കഴിയുന്ന ചില അവശ്യ എണ്ണകളാണ്.

* നിങ്ങളുടെ വീടിനകം എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദിവസേന അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുക.

X
Desktop Bottom Promotion