Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില് ശ്രദ്ധിക്കേണ്ടവര് ഇവര്
ഗർഭപാത്രത്തിലെ പഠനം
അമ്മയുടെ ഗർഭപാത്രത്തിൽ ഭ്രൂണത്തിനു എന്തൊക്കെ തിരിച്ചറിയാൻ കഴിയും
അമ്മയുടെ ഗർഭപാത്രത്തിൽ ഭ്രൂണത്തിനു എന്തൊക്കെ തിരിച്ചറിയാൻ കഴിയും എന്നത് വളരെ കാലമായി ഗവേഷകരെ ആകർഷിക്കുന്ന ഒരു വിഷയമാണ്. ഈയടുത്ത കാലം വരെ കുഞ്ഞുങ്ങൾ ബാഹ്യലോകവുമായി ബന്ധം ഇല്ലാതയാണ് അമ്മയുടെ ഗർഭപാത്രത്തിൽ കഴിയുന്നത് എന്നാണ് വൈദ്യശാസ്ത്രം കരുതിയിരുന്നത്.

പക്ഷെ പുതിയ ഗവേഷണങ്ങൾ ഇത് തെറ്റാണെന്നു തെളിയിച്ചു കഴിഞ്ഞു. കുഞ്ഞുങ്ങൾ ഗർഭപാത്രത്തിലിരുന്നു തന്നെ ബാഹ്യലോകവുമായി പല രീതിയിലും സംവദിക്കുന്നു. ഏഴാം മാസം മുതലാണ് ഇന്ദ്രിയങ്ങളുടെ സംവേദനക്ഷമത വർധിക്കുന്നത്. പക്ഷെ അതിനുമുൻപും ചെറിയ തോതിൽ കുഞ്ഞുങ്ങൾ പുറം ലോകത്തോട് പ്രതികരിക്കുന്നുണ്ട്.

ശബ്ദലോകം
ഗർഭപാത്രം നിശബ്ദമായ ഒരു തടവറയല്ല. അവിടെ ശബ്ദങ്ങളുടെ പെരുമഴയാണ്. എല്ലാ ഇന്ദ്രിയങ്ങളും അനുഭവവേദ്യമാണ്. ഗന്ധങ്ങളും, രുചിയും, ശബ്ദവും, പ്രകാശവും ഭ്രൂണം അനുഭവിക്കുന്നതായി പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു.കുഞ്ഞ് ആദ്യം കേൾക്കുന്ന ശബ്ദം അമ്മയുടെ ശരീരത്തിന്റെയാണ്. ഭ്രൂണത്തിനു അമ്മയുടെ ഹൃദയമിടിപ്പ്, വയറിന്റെ മുരൾച്ച, എക്കിട്ടം അല്ലെങ്കിൽ ഏമ്പക്കങ്ങൾ എന്നിവയെല്ലാം കേൾക്കാൻ കഴിയും.
ഇതിനു പുറമെ അമ്മ സിനിമ കാണുമ്പോൾ അല്ലെങ്കിൽ ശബ്ദമുഖരിതമായ ഒരു നിർമ്മാണസ്ഥലത്തുകൂടി സഞ്ചരിക്കുമ്പോൾ കുഞ്ഞിനു ബഹളം തിരിച്ചറിയാൻ സാധിക്കും. കുഞ്ഞ് തിരിഞ്ഞു മറിഞ്ഞും ചവിട്ടിതൊഴിച്ചും അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കും.

അമ്മയുടെ സ്വരം
ഗർഭപാത്രത്തിൽ കുഞ്ഞ് ആദ്യം പ്രതികരിക്കുന്ന ഏറ്റവും പ്രധാന ശബ്ദം സ്വന്തം അമ്മയുടെതാണ്. എഴെട്ടു മാസം പ്രായമുള്ള ഭ്രൂണത്തിന്റെ ചകിതമായ ഹൃദയമിടിപ്പ് അമ്മയുടെ സ്വരം കേൾക്കുമ്പോൾ കുറയുന്നു. അമ്മയുടെ ശബ്ദം കുഞ്ഞിനെ ശാന്തമാക്കുന്നു എന്ന് ഇതു തെളിയിക്കുന്നു. ജനനസമയത്ത് കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയുടെ ശബ്ദം തിരിച്ചറിയാൻ കഴിയും. അച്ഛന്റെയോ സഹോദരങ്ങളുടെയോ സ്വരം ഇങ്ങനെ തിരിച്ചറിയാൻ കഴിയാറില്ല.
അമ്മയുടെ ശബ്ദം കുഞ്ഞു രണ്ടു രീതിയിൽ കേൾക്കുന്നതാവാം ഇതിനു കാരണമെന്നു ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ജാനറ്റ് ഡി പെട്രോ അഭിപ്രായപ്പെടുന്നു. അമ്മയുടെ സ്വരം വയറിലൂടെയും സ്വനഗ്രാഹികളിലൂടെയും കുഞ്ഞ് കേൾക്കുന്നു. നേരെ മറിച്ച് മറ്റുള്ളവരുടെ സ്വരം വയറിലൂടെ മാത്രമാണ് കേൾക്കുന്നത്. ജനിച്ചയുടൻ കുഞ്ഞുങ്ങൾ അമ്മയുടെ സ്വരം ഗർഭപാത്രത്തിൽ വെച്ച് എങ്ങനെയാണോ കേട്ടിരുന്നത് അതുപോലെ കേൾക്കാൻ ഇഷ്ടപ്പെടുന്നു. താഴ്ന്ന സ്ഥായിയിൽ അടക്കിപ്പിടിച്ച ശബ്ദം കുഞ്ഞിനെ കൂടുതൽ ആകർഷിക്കുന്നു.

ഭാഷ
ഭ്രൂണത്തിനു അമ്മയുടെ ഭാഷ തിരിച്ചറിയാൻ സാധിക്കും എന്ന വസ്തുത ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. വാക്കുകൾക്കുപരിയായി ഭാഷയുടെ താളവും സംഗീതവുമാകാം അവർ തിരിച്ചറിയുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അമ്മയുടെ സംഭാഷണങ്ങളിൽ നിന്നുമാണ് ഭ്രൂണത്തിനു ഈ കഴിവു കിട്ടുന്നത്. അമ്മ ചുറ്റുമുള്ളവരുമായി ആശയവിനിമയം നടത്തുന്നത് ഭ്രൂണം ശ്രദ്ധയോടെ കേൾക്കുന്നു.
അമ്മ ഉറക്കെ വായിക്കുന്നതും ഭ്രൂണം ശ്രദ്ധിക്കുന്നു. അമ്മ സ്ഥിരമായി ഒരു കഥ ഉറക്കെ വായിച്ചു കൊടുക്കുകയാണെങ്കിൽ കുഞ്ഞുങ്ങൾ ജനനശേഷം ആ കഥ തിരിച്ചറിയുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവിടെയും ശബ്ദത്തിന്റെ താളവും സംഗീതവും തന്നെയായിരിക്കണം കുഞ്ഞിന് വഴികാട്ടുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

കാഴ്ച
ഭ്രൂണത്തിന്റെ കണ്ണുകൾ ആദ്യ മൂന്നുമാസങ്ങളിൽ രൂപപ്പെടുന്നുവെങ്കിലും ഭ്രൂണം കണ്ണു തുറക്കുന്നത് ഏഴാം മാസം മുതലാണ്. ഗർഭപാത്രത്തിനകത്ത് ഇരുട്ട് ആയതുകൊണ്ടു അവർക്ക് ഒന്നും കാണാൻ കഴിയില്ല. പക്ഷെ ഗർഭപാത്രത്തിനകത്ത് ശക്തിയുള്ള പ്രകാശമടിച്ചാൽ ഭ്രൂണം അതിൽ നിന്നും ഒഴിഞ്ഞു മാറും എന്ന് ചില ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമ്മയുടെ വയറിനു നേരെ ശക്തിയുള്ള പ്രകാശമടിച്ചാൽ ഭ്രൂണത്തിന് അത് തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ജനനസമയത്തോടടുപ്പിച്ച് ഭ്രൂണം കണ്ണുകൾ അടക്കാനും തുറക്കാനും തുടങ്ങുന്നുവെന്ന് അൾട്രാസൗണ്ട് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

രുചി
ഭ്രൂണത്തിന്റെ രുചിമുകുളങ്ങൾ ആറാമത്തെയോ ഏഴാമത്തെയോ ആഴ്ച വികസിക്കുന്നു. പതിനാലാമത്തെ ആഴ്ച മുതൽ ഭ്രൂണത്തിന് എരിവ്, കയ്പ്, മധുരം എന്നിവ അമ്നിയോട്ടിക്ക് ദ്രവത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭപാത്രത്തിനെ കൂടുതലറിയാൻ ഭ്രൂണം രുചിമുകുളങ്ങളെ പ്രയോജനപ്പെടുത്തുന്നു. അൾട്രാസൗണ്ട് പഠനങ്ങളിൽ ഭ്രൂണം പ്ലാസന്റയിലും ഗർഭപാത്രത്തിലും നക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രുചിയും മണവും
ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണങ്ങളുടെ രുചിയും മണവും അമ്നിയോട്ടിക്ക് ദ്രവത്തിലൂടെ ഭ്രൂണത്തിലേക്കെത്തുന്നു.ഇത് കുഞ്ഞിന്റെ രുചിഭേദങ്ങളെ ജനനത്തിനു ശേഷം സ്വാധീനിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമ്മ എത്രത്തോളം വൈവിധ്യപൂർണ്ണമായ ഭക്ഷണം ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും കഴിക്കുന്നുവൊ അത്രത്തോളം കുഞ്ഞിന് ഒരു പുതിയ ഭക്ഷണത്തോട് പൊരുത്തപ്പെടാൻ കഴിയും.
എന്ന് ഫിലാഡൽഫിയയിലെ മോണൽ കെമിക്കൽ സെൻസസ് സെന്ററിലെ ജൂലി മെനല്ല പറയുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് പുതിയ ഭക്ഷണത്തിനോട് വളരെയെളുപ്പം പൊരുത്തപ്പെടാൻ കഴിയും ഇത് ഒരു പക്ഷെ അമ്മ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും അംശങ്ങൾ മുലപ്പാലിലൂടെ കുഞ്ഞിലേക്കെത്തുന്നത് കൊണ്ടാവാം. മെനല്ല തുടർന്നു പറയുന്നു.

ഗന്ധം
ഭ്രൂണത്തിനു ഗന്ധം തിരിച്ചറിയാനും കഴിയും. ജനനസമയത്ത് അമ്നിയോട്ടിക്ക് ദ്രവത്തിൽ ജീരകം, വെളുത്തുള്ളി എന്നിങ്ങനെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെ ഗന്ധം അനുഭവപ്പെട്ടതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അമ്നിയോട്ടിക്ക് ദ്രവത്തിലൂടെ ഭക്ഷണം കഴിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന കുഞ്ഞിന് അമ്മയുടെ ഭക്ഷണത്തിന്റെ രുചിയും ഗന്ധവും മാത്രമല്ല അമ്മയുടെ മണം തന്നെയാണ് അതിലൂടെ ലഭിക്കുന്നത്.

കാഴ്ചക്കപ്പുറമായി ഗന്ധമാണ് കുഞ്ഞിനെ സഹായിക്കുന്നത്
അമ്മയുടെ ഗന്ധത്തിൽ നിന്നാവാം കുഞ്ഞുങ്ങൾ അമ്മയെ തിരിച്ചറിയുന്നത്. കാഴ്ചക്കപ്പുറമായി ഗന്ധമാണ് കുഞ്ഞിനെ സഹായിക്കുന്നത് എന്ന് മെനല്ല അഭിപ്രായപ്പെടുന്നു.ജനനത്തിനു തൊട്ട് ശേഷം ഒരു മുല അമ്മ കഴുകി വൃത്തിയാക്കിയാൽ കുഞ്ഞ് കഴുകാത്ത മുല കുടിക്കാൻ ഇഷ്ടപ്പെടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യ മുലയൂട്ടലിനുശേഷം മാത്രം മതി അമ്മ കുളിച്ച് വൃത്തിയാവുന്നത് എന്ന് ഡോക്ടർമാർ നിർബന്ധം പിടിക്കുന്നത് ഇതുകൊണ്ടാണ്. മുലയൂട്ടലിലൂടെ കുഞ്ഞുമായി ഒരു അടുത്ത ബന്ധം തുടങ്ങാൻ ഈ ഗന്ധം സഹായിക്കും. ചിരപരിചിതമായ അമ്മയുടെ ഗന്ധം കുഞ്ഞിനെ പുതിയ ലോകവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.



Click it and Unblock the Notifications











