ഏതു പ്രായത്തിലും പ്രസവിക്കാം

By Super

സംസ്ഥാനത്താദ്യമായിട്ടാണ് 56 കാരിയായ ഒരു സ്ത്രീ കൃത്രിമബീജസങ്കലനത്തിലൂടെ ഒരു ടെസ്റ് ട്യൂബ് ശിശുവിന് ജന്മം നല്കുന്നത്. അതും ആര്‍ത്തവവിരാമത്തിനു ശേഷം. ഡോക്ടര്‍മാരായ സതി എം. പിള്ള, എസ്. മീര, മഞ്ജുള, രാജാസിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്ലോസമിന്റെ പ്രസവത്തിന് നേതൃത്വം നല്കിയത്. .

തിരുവനന്തപുരം സ്വദേശികളായ വാന്‍റോസ് (60)-ബ്ലോസം (56) ദമ്പതികള്‍ക്ക് നേരത്തെ രണ്ടു ആണ്‍മക്കളുണ്ടായിരുന്നു. സജിയും ജിജിയും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ നിന്ന് ഇലക്ട്രോണിക് ബിരുദം നേടിയ സജി രാജസ്ഥാനില്‍ ആണവനിലയത്തില്‍ എഞ്ചിനീയറായിരുന്നു. ഒരിക്കല്‍ അവധിക്ക് നാട്ടില്‍ വന്ന സജി അജ്ഞാതരോഗം മൂലം മരിച്ചു. എംസിഎ വിദ്യാര്‍ത്ഥിയായ രണ്ടാമത്തെ മകന്‍ ജിജിയും 24ാം വയസ്സില്‍ അജ്ഞാതരോഗം മൂലം മരിച്ചു.

ഇതിനെ തുടര്‍ന്ന് ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. കൃത്രിമബീജസങ്കലനത്തിലൂടെ ടെസ്റ് ട്യൂബ് ശിശുവിന് ജന്മം നല്കുന്ന പാറ്റൂര്‍ ആശുപത്രിയെക്കുറിച്ച് കേട്ടറിഞ്ഞതോടെ ഈ വഴിയൊന്നു പരീക്ഷിക്കാമെന്ന് ദമ്പതികള്‍ തീരുമാനിച്ചു.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇവരുടെ മോഹത്തിന് ധൈര്യം പകര്‍ന്നതോടെ ബ്ലോസമിന് ആത്മവിശ്വാസമായി. ആര്‍ത്തവവിരാമം വന്ന ബ്ലോസമിന് ഈസ്ട്രജന്‍, പ്രോജസ്ററോണ്‍ എന്നീ സ്ത്രീ ഹോര്‍മോണുകള്‍ കുത്തിവച്ച് ഗര്‍ഭപാത്രവും ആര്‍ത്തവവും പഴയ നിലയിലാക്കി. ഭര്‍ത്താവ് വാന്‍റോസിന്റെ ശരീരത്തില്‍ നിന്നെടുത്ത ബീജവും ബ്ലോസമിന്റെ ശരീരത്തില്‍ നിന്നെടുത്ത അണ്ഡവും പുറത്തുവച്ച് ബീജസങ്കലനം നടത്തി. ഈ ഭ്രൂണത്തെ മൂന്നു ദിവസം ലബോറട്ടറിയില്‍ വളര്‍ത്തിയ ശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. കൃത്രിമ ബീജസങ്കലനമായ ഇക്സി മാര്‍ഗ്ഗമാണ് ഇതിനുപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഇക്സി മാര്‍ഗ്ഗത്തിലൂടെ ബ്ലോസം ഗര്‍ഭം ധരിച്ചുവെങ്കിലും നാലാം മാസം രക്തസ്രാവം മൂലം ഗര്‍ഭം അലസിപ്പോയി. ഇതിനു ശേഷമാണ് രണ്ടാമതും ഈ വഴി പരിശോധിച്ചത്. മാര്‍ച്ച് 14 വ്യാഴാഴ്ച രാത്രിയാണ് ബ്ലോസം പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞിന് 2.7 കിലോഗ്രാം തൂക്കംവരും.

X
Desktop Bottom Promotion