ഇട്ടാവട്ടത്ത് 159 പൂച്ചകളും 7 പട്ടികളും, 68കാരിക്ക് നോഹ സിന്‍ഡ്രം; ശിക്ഷ ഒരു വര്‍ഷത്തെ ജയില്‍വാസം

മൃഗസ്‌നേഹികളായവര്‍ വീടുകളില്‍ ഓമന മൃഗങ്ങളെ വളര്‍ത്തുന്നത് പുതിയ കാര്യമല്ല. വീട്ടിലെ ഒരംഗത്തെ പോലെ അവരെ സ്‌നേഹിച്ച് പരിചരിക്കുന്ന നിരവധി പേര്‍ നമുക്കിടയില്‍ തന്നെയുണ്ട്. പക്ഷേ ഫ്രാന്‍സിലെ നൈസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളെ വളര്‍ത്തിയതിന് ദമ്പതിമാര്‍ക്ക് കോടതി ഒരു വര്‍ഷത്തെ ജയില്‍വാസവും മൃഗങ്ങളെ വളര്‍ത്തുന്നതിന് സ്ഥിരമായ വിലക്കും 150,000 പൗണ്ട് പിഴയും വിധിച്ചു. എന്തൊരു നാടാണല്ലേ.

noah syndrome

അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. നിങ്ങള്‍ കരുതുന്നത് പോലെയല്ല സംഗതികളുടെ കിടപ്പ്. ഇവരുടെ 861 ചതുരശ്ര അടി മാത്രം വരുന്ന വീട്ടില്‍ 159 പൂച്ചകളെയും ഏഴ് പട്ടികളെയുമാണ്കണ്ടെത്തിയത്. അതായത് പൂച്ചകള്‍ക്കും പട്ടികള്‍ക്കും രണ്ട് മനുഷ്യര്‍ക്കും വീട്ടില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥ.

കഴിഞ്ഞ വര്‍ഷം തന്നെ ഈ വീട്ടില്‍ വളരെ വൃത്തിഹീനമായ ചുറ്റുപാടില്‍ മൃഗങ്ങളെ വളര്‍ത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ മിക്കതും നിര്‍ജലീകരണവും പോഷകാഹാരക്കുറവും മൂലം ശോഷിച്ച അവസ്ഥയിലായിരുന്നു. മാത്രമല്ല ഇവരുടെ ദേഹത്ത് പലതരത്തിലുള്ള ചെള്ളുകളും പ്രാണികളും ഉണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കുന്നതില്‍ ദമ്പതിമാര്‍ക്ക് തെറ്റ് പറ്റിയെന്ന് ഇവര്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജി നിരീക്ഷിച്ചു.

68 വയസ്സുള്ള സ്ത്രീയും 52 വയസ്സുള്ള പുരുഷനുമാണ് മൃഗസ്‌നേഹം മൂലം മൃഗങ്ങള്‍ക്ക് ദുരിതജീവിതം നല്‍കിയത്. മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്നും ഇവരെ കോടതി എന്നന്നേക്കുമായി വിലക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അയല്‍ക്കാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പോലീസ് ഈ വിഷയത്തില്‍ ഇടപെടുന്നത്. അന്ന് ഡസണ്‍ കണക്കിന് മൃഗങ്ങളെയാണ് ഓരോ മുറിയിലും കണ്ടെത്തിയത്. വീട്ടില്‍ എല്ലായിടത്തും മൃഗങ്ങളുടെ കാഷ്ഠവും ഉണ്ടായിരുന്നു. ആരോഗ്യമില്ലാതെ ചത്തുപോയ പൂച്ചകളുടെയും നായകളുടെയും മൃതദേഹങ്ങള്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തി.

വീട്ടിനുള്ളിലെ മൃഗങ്ങള്‍ തന്റെ ജീവനാണെന്നും എന്നാലും അവയെ വേണ്ട രീതിയില്‍ നോക്കാന്‍ കഴിഞ്ഞില്ലെന്നും ദമ്പതിമാരില്‍ ഭാര്യ കോടതിയില്‍ സമ്മതിച്ചു. ഇവരുടെ മാതാപിതാക്കളുടെ മൂന്ന് പൂച്ചകളെയും പട്ടികളെയുമാണ് 2018ല്‍ അവര്‍ ആദ്യം വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. അതിനുശേഷം അവരുടെ ഫ്‌ളാറ്റിനടുത്തുള്ള കെട്ടിടത്തില്‍ ഉപേക്ഷിച്ച 30 പൂച്ചകളെ കൂടി അപ്പാര്‍ട്‌മെന്റിലേയ്ക്ക് കൊണ്ടുവന്നു. ഇവ പെറ്റുപെരുകിയപ്പോഴാണ് മൊത്തത്തില്‍ 159 പൂച്ചകളിലേയ്ക്ക് എത്തിയത്.

ഈ മൃഗങ്ങളെ ഉപേക്ഷിക്കുന്നത് തന്നെ തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഈ സ്ത്രീ കോടതിയില്‍ പറഞ്ഞത്.

നോഹ സിന്‍ഡ്രം

ഈ സ്ത്രീയുടെ പ്രശ്‌നം നോഹ സിന്‍ഡ്രം ആണെന്ന് പിന്നീട് സൈക്യാട്രിക് പരിശോധകളിലൂടെ തിരിച്ചറിഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാനസിക വിഭ്രാന്തിയാണിത്. അവയെ ശരിയായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രക്ഷിക്കണമെന്നുള്ള ചിന്ത.

പതിനെട്ട് മാസത്തെ ജയില്‍വാസം ഇവര്‍ക്ക് ശിക്ഷയായി നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. 2014ല്‍ 18 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ 13 പൂച്ചകളെയും ഒരു പട്ടിയെയും വളര്‍ത്തിയതിന് ഇവരുടെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്.

X
Desktop Bottom Promotion