സര്‍വ്വകലകളും സംഗമിക്കും തെയ്യാട്ടങ്ങള്‍, കലയും വിശ്വാസവും ഒന്നിക്കും അനുഷ്ഠാനം

Theyyam: തെയ്യമെന്നാല്‍ വടക്കേ മലബാറുകാര്‍ക്ക് അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അനുഷ്ഠാനകലയാണ്. ചിലര്‍ക്കത് വിശ്വാസമാണെങ്കില്‍ മറ്റുചിലര്‍ക്ക് അത് നേരുള്ള കലാരൂപമാണ്. എന്തായാലും തെയ്യത്തെ നെഞ്ചേറ്റാത്ത മലബാറുകാരുണ്ടാകില്ല. അവര്‍ക്ക് ദൈവമെന്നാല്‍ ശ്രീകോവിലിനുള്ളില്‍ കുടിയിരിക്കുന്ന ചൈതന്യം മാത്രമല്ല, ആ ശക്തി മനുഷ്യരിലേക്കും പകര്‍ന്ന് അവരുടെ വിഷമങ്ങളും സങ്കടങ്ങളും നേരിട്ട് കേള്‍ക്കുന്ന, അവരെ സംരക്ഷിക്കുന്ന തെയ്യങ്ങള്‍ കൂടിയാണ്. തെയ്യത്തിന്റെ നൃത്തം വെറുമൊരു കലാരൂപം മാത്രമല്ല, അത് ഒരു സംസ്‌കാരത്തിന്റെ അടയാളമാണ്.

theyyam
Photo Credit: PTI

അനുഷ്ഠാനത്തിന്റെ പ്രാധാന്യം

വടക്കേ മലബാറിലാണ് തെയ്യം കൂടുതലായി കാണാനാകുക. കണ്ണൂര്‍, കാസറഗോഡ്, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും കര്‍ണ്ണാടകയിലെ ചിലയിടങ്ങളിലും തെയ്യം പ്രചാരത്തിലുണ്ട്. വടക്കേ മലബാറിലെ മിക്ക തറവാടുകള്‍ക്കും സമുദായങ്ങള്‍ക്കും അവരുടെ കുടുംബ ദേവതയായ ഒരു തെയ്യമുണ്ടാകും. പണ്ടുകാലങ്ങളില്‍ ഓരോ ഗ്രാമത്തിനും അവരുടേതായ ഒരു തെയ്യമുണ്ടായിരുന്നു.

വീടുകളിലും ക്ഷേത്രങ്ങളിലും തെയ്യാട്ടങ്ങള്‍ (തെയ്യത്തിന്റെ നൃത്തം) നടത്തപ്പെടാറുണ്ട്. സാധാരണയായി വര്‍ഷത്തില്‍ ഒരിക്കലാണ് തെയ്യം നടക്കുക. അതല്ലാതെ വിശേഷദിവസങ്ങളിലും നടക്കാറുണ്ട്.

ചെറുതും വലുതുമായി നാനൂറോളം തെയ്യങ്ങള്‍ കേരളത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള പ്രധാന ദേവീദേവന്മാരെയും മരങ്ങളെയും മലദൈവങ്ങളെയും വനദേവതകളെയും നായാട്ടുദേവതകളെയും തെയ്യം അനുഷ്ഠാനത്തിലൂടെ ആരാധിക്കുന്നു. മുച്ചിലോട്ട് ഭഗവതി, ഉച്ചില, കരിംചാമുണ്ഡി, മുത്തപ്പന്‍ എന്നിവയെല്ലാം പ്രധാന തെയ്യങ്ങളാണ്. ഇതൂകൂടാതെ ചെറുതും വലുതുമായി ഗുളികന്‍, രക്തചാമുണ്ഡി, പൊട്ടന്‍, കുറത്തി എന്നിങ്ങനെ നൂറുകണക്കിന് തെയ്യങ്ങളുണ്ട്.

തുലാം പത്ത് മുതല്‍ ഇടവം പകുതി വരെ വടക്കേ മലബാറില്‍ പലയിടങ്ങളിലായി തെയ്യാട്ടങ്ങള്‍ നടത്തപ്പെടുന്നു.

കലകളുടെ സംഗമം

കലകളുടെ സംഗമമാണ് തെയ്യം എന്ന് സംശയലേശമന്യേ പറയാം. നൃത്തം, സംഗീതം, ചിത്രകല, ശില്പകല, പുരാവൃത്തം, മൂകാഭിനയം എന്നിവയെല്ലാം തെയ്യത്തില്‍ കാണാനാകും. തെയ്യത്തിന്റെ മുഖത്തെ ചിത്രകല അതിമനോഹരവും സമാനതകള്‍ ഇല്ലാത്തതുമാണ്. തെയ്യത്തിന്റെ ചുവടുകളും പാട്ടും മറ്റെവിടെയും കാണാനാതില്ല. തെയ്യാട്ടത്തിന് പ്രത്യേകിച്ച് വേദിയൊന്നും ആവശ്യമില്ല. അമ്പലമുറ്റത്തോ അല്ലെങ്കില്‍ ഗ്രാമത്തിന്റെ ദൈവമെന്ന് വിശ്വസിക്കപ്പെടുന്ന മൂര്‍ത്തിക്ക് മുമ്പിലോ വലിയ ദൈവാരാധന നടക്കുന്ന തറവാടുകളിലെ കാവുകളിലോ ആണ് തെയ്യാട്ടങ്ങള്‍ നടക്കുന്നത്.

തെയ്യങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരെ കോലങ്ങള്‍ എന്നാണ് വിളിക്കുന്നത്. കഠിനവ്രതം എടുത്തവരാണ് തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. ഉപവാസം, പ്രാര്‍ത്ഥന തുടങ്ങിയ ആചാരങ്ങളും മറ്റ് നിഷ്ഠകളും ഇവര്‍ അനുഷ്ഠിക്കണം. ദൈവതുല്യമായ സ്ഥാനമാണ് ഇവര്‍ക്ക്.

കഥാപാത്രവും അവരുടെ ശക്തിയും അനുസരിച്ച് ഓരോ തെയ്യത്തിന്റെയും വേഷവിധാനങ്ങളും രൂപവും വളരെ സങ്കീര്‍ണ്ണവും വ്യത്യസ്തവുമാണ്. പൂര്‍ണ്ണമായും പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കള്‍ കൊണ്ടാണ് തെയ്യത്തിനുള്ള അലങ്കാരവും മുഖത്തെ ചായങ്ങളും വേഷവും തയ്യാറാക്കുന്നത്.

തലയില്‍ വെക്കുന്ന കിരീടം മുടിയെന്നാണ് അറിയപ്പെടുന്നത്. ഓരോ തെയ്യത്തിനനുസരിച്ച് മുഖംമൂടിയും മരം കൊണ്ട് ഉണ്ടാക്കിയ മേല്‍ച്ചട്ടയും ചിരട്ട കൊണ്ടുള്ള മുലകളും വളകളും ചിലമ്പും തെയ്യക്കോലങ്ങള്‍ക്ക് ഉണ്ടാകും. ചില തെയ്യങ്ങള്‍ അരയ്ക്ക് താഴെയായി കുരുത്തോല കൊണ്ടോ മുള കൊണ്ടോ തയ്യാറാക്കിയ വസ്ത്രം ധരിക്കാറുണ്ട്. എന്നാല്‍ ചില തെയ്യങ്ങള്‍ ഒരു മുണ്ട് മാത്രമാണ് ധരിക്കാറ്.

മുഖത്തെ ചിത്രകല

തെയ്യക്കോലങ്ങളുടെ മുഖത്തെ ചിത്രകല തെയ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരി എന്നിവ കൊണ്ടാണ് മുഖത്തെ ചിത്രപ്പണി. മിക്ക തെയ്യങ്ങളുടെയും മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന, ഊര്‍ജത്തിന്റെയും ശക്തിയുടെയും ദേഷ്യത്തിന്റെയും നിറമായ ചുവപ്പ് നിറം മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്താണ് തയ്യാറാക്കുന്നത്.

X
Desktop Bottom Promotion