സൗരയൂഥത്തിന് പുറത്തുള്ള സൂപ്പര്‍ എര്‍ത്ത്, അന്തരീക്ഷത്തോട് കൂടിയ പാറക്കെട്ടുകള്‍ ഉള്ള ഒരു ഗ്രഹം

ഒടുവില്‍ ജെംയിസ് വെബ് ടെലസ്‌കോപ്പ് എന്ന ലോകത്തിലെ ഏറ്റവും മികച്ച ടെലസ്‌കോപ്പ് ആ കാഴ്ച ഒപ്പിയെടുത്തിരിക്കുന്നു. സൗരയൂഥത്തിന് പുറത്തുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ഗ്രഹത്തില്‍ അന്തരീക്ഷമുണ്ട് എന്ന് തെളിയിക്കുന്ന വാതകങ്ങളുടെ സാന്നിധ്യമാണ് ജെയിംസ് വെബ് ടെലസ്‌കോപ്പ് കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് പുറത്തായി ഒരു ഗ്രഹത്തില്‍ അന്തരീക്ഷമുണ്ടെന്നതിന് ഇന്നുള്ളതില്‍ വെച്ച് ഏറ്റവും വലിയ തെളിവാണ് ജെയിംസ് വെബ് ടെലസ്‌കോപ്പ് നല്‍കിയിരിക്കുന്നത്.

cancri e discovery

അന്തരീക്ഷത്തോട് കൂടിയ, പാറകള്‍ ഉള്ള ഒരു ഗ്രഹത്തിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇത്രയും കാലം ശാസ്ത്രലോകം. കാരണം അങ്ങനൊയൊരു ഗ്രഹത്തില്‍ മാത്രമേ ജീവന് സാധ്യതയുള്ളു. എന്നാല്‍ ഈ പുതിയ കണ്ടുപിടിത്തത്തിലൂടെ ജീവന് അനുകൂലമായ സാഹചര്യം ഈ ഗ്രഹത്തില്‍ ഉണ്ടെന്ന് പറയാനാകില്ല. കാരണം ജീവന് നിലനിന്ന് പോകാന്‍ അന്തരീക്ഷം അനിവാര്യമാണെങ്കിലും അവിടുത്തെ മറ്റ് സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല, 55 കാന്‍ക്രി ഇ, എന്ന ഈ എക്‌സോപ്ലാനറ്റ് സൂര്യനെ പോലെയുള്ള മറ്റൊരു നക്ഷത്രത്തെ വളരെ അടുത്ത ഭ്രമണപഥത്തിലൂടെ ഭ്രമണം ചെയ്യുകയാണ്.

സൂപ്പര്‍ എര്‍ത്ത് എന്ന വിഭാഗത്തിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഈ ഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലുപ്പത്തില്‍ ഭൂമിയേക്കാള്‍ വലുതും നെപ്റ്റിയൂണിനേക്കാള്‍ ചെറുതുമാണിത്. നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനേക്കാള്‍ തിളക്കം കുറഞ്ഞ, അതിനേക്കാള്‍ ഭാരം കുറവുള്ള ഒരു നക്ഷത്രത്തെയാണ് 55 കാന്‍ക്രി ഇ ഭ്രമണം ചെയ്യുന്നത്. പതിനെട്ട് മണിക്കൂറിലാണ് ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ വലം വെക്കുന്നത്.

ഉപരിതലം ദ്രവാവസ്ഥയിലാകാമെന്ന് നാസ

കേന്ദ്രമായ നക്ഷത്രത്തിനോട് വളരെ അടുത്തുള്ള ഭ്രമണപഥത്തിലൂടെയാണ് ഈ ഗ്രഹം സഞ്ചരിക്കുന്നത് എന്നതിനാല്‍ അതിന്റെ ഉപരിതലം ദ്രവാവസ്ഥയില്‍ ആയിരിക്കാമെന്നാണ് നാസ നല്‍കുന്ന വിവരം. അതായത് ഒരു മാഗ്മക്കടല്‍ പോലെ. ഈ സൂപ്പര്‍ എര്‍ത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അല്ലെങ്കില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് സാന്നിധ്യം വലിയ തോതില്‍ ഉണ്ടാകാമെന്നും അതോടൊപ്പം തന്നെ നീരാവി, സള്‍ഫര്‍ ഡയോക്‌സൈഡ് തുടങ്ങിയ വാതകങ്ങളും അന്തരീക്ഷത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നിലവിലെ കണ്ടെത്തലില്‍ നിന്നും അന്തരീക്ഷത്തില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുക പ്രയാസകരമാണെന്നും നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്ലാനറ്ററി ശാസ്ത്രജ്ഞനായ റെന്യൂ ഹു പറയുന്നു.

ജെയിംസ് വെബ് ടെലസ്‌കോപ്പിലെ രണ്ട് ഉപകരണങ്ങളിലൂടെയാണ് ഈ ഗ്രഹത്തിലെ അന്തരീക്ഷ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഈ അന്തരീക്ഷം ജീവന് അനുകൂലമാണോ എന്ന കാര്യം ഉറപ്പില്ല. ഒരുപക്ഷേ മാഗ്മ സമുദ്രത്തില്‍ നിന്നും ഉയര്‍വ്വുവരുന്ന വാതകങ്ങളായിരിക്കാം ഈ അന്തരീക്ഷത്തിന് കാരണം.

ഏറ്റവും ചൂടുള്ള എക്‌സോപ്ലാനറ്റുകളില്‍ ഒന്ന്

നക്ഷത്രത്തോട് വളരെ അടുത്തായി സഞ്ചരിക്കുന്നതിനാല്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള എക്‌സോപ്ലാനറ്റുകളില്‍ ഏറ്റവും ചൂടുള്ള ഗ്രഹങ്ങളില്‍ ഒന്നായിരിക്കാം ഇതെന്ന് ഊഹിക്കാം. അതേസമയം ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിന് എത്ര കട്ടിയുണ്ടെന്ന് അറിയില്ല. ഒരുപക്ഷേ ഭൂമിയേക്കാള്‍ കട്ടി കൂടിയതും എന്നാല്‍ ശുക്രനേക്കാള്‍ കട്ടി കുറഞ്ഞതുമായ അന്തരീക്ഷമായിരിക്കാം ഈ 55 കാന്‍ക്രി ഇക്ക് ഉണ്ടാകുക. സൗരയൂഥത്തിലെ ഏറ്റവും കട്ടിയുള്ള അന്തരീക്ഷം ശുക്രനാണ്. എന്നാല്‍ അവിടുത്തെ അന്തരീക്ഷം വിഷമയമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, May 10, 2024, 21:05 [IST]
X
Desktop Bottom Promotion