ബഹിരാകാശത്ത് അടിയന്തര സാഹചര്യമുണ്ടായാല്‍ സുനിത വില്യംസ് എങ്ങനെ മടങ്ങിവരും, ഉത്തരവുമായി നാസ

വെറും എട്ട് ദിവസത്തെ ബഹിരാകാശ വാസത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും ബഹിരാകാശ വാസം സാങ്കേതിക പ്രശ്‌നങ്ങളാല്‍ രണ്ടരമാസം പിന്നിട്ടിരിക്കുകയാണ്. മടക്കയാത്രയില്‍ അവിചാരിതമായി ഉണ്ടായ ഈ കാലതാമസം പല ആശങ്കകളും ചോദ്യങ്ങളും ആളുകളുടെ മനസ്സില്‍ ഉണ്ടാക്കുന്നുണ്ട്.

iss astronauts

ഇരുവരെയും വിജയകരമായി ഭൂമിയിലേക്ക് തിരികെ എത്തിക്കാന്‍ എന്ത് പദ്ധതിയാണ് നാസയ്ക്ക് ഉള്ളത്, ബഹിരാകാശ നിലയത്തില്‍ അവര്‍ സുരക്ഷിതരാണോ, മതിയായ ഓക്‌സിജനും ഭക്ഷണവും മറ്റ് സന്നാഹങ്ങളും അവിടെ ഉണ്ടോ, ബഹിരാകാശ നിലയത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ അവര്‍ എന്തുചെയ്യും എന്നതടക്കം സാധാരണക്കാരുടെ മനസ്സില്‍ പല ചോദ്യങ്ങളും നിറയുന്നുണ്ട്.

ഇവരുടെ തിരിച്ചുവരവിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബഹിരാകാശ നിലയത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എന്താണ് സംഭവിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നാസ.

സ്റ്റാര്‍ലൈനര്‍ തന്നെ ശരണം

എമര്‍ജന്‍സി അഥവാ അടിയന്തര സാഹചര്യത്തില്‍ സുനിതയും ബച്ച് വില്‍മോറും ഉടനടി ബഹിരാകാശ നിലയം വിടുമെന്നും സ്റ്റാര്‍ലൈനര്‍ തന്നെയാണ് നിലവില്‍ അതിന് അവര്‍ക്കുള്ള പ്രാഥമിക മാര്‍ഗ്ഗമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരത്തില്‍ അടിയന്തരമായി അവരെ തിരികെ എത്തിക്കേണ്ട സാഹചര്യമില്ലെന്നാണ് നാസ പറയുന്നത്. ഇരുവരെയും തിരികെ എത്തിക്കുന്നതില്‍ തീരുമാനമെടുക്കും മുമ്പ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതികപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അധികസമയം ഉപയോഗിക്കുകയാണെന്നും നാസ വ്യക്തമാക്കുന്നു.

എന്താണ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറ്

ജൂണ്‍ അഞ്ചിന് വിക്ഷേപിച്ചത് മുതല്‍ക്ക് പല സാങ്കേതികപ്രശ്‌നങ്ങളും പേടകത്തിന് ഉണ്ടായി. അഞ്ചിടത്ത് ഹീലിയം ചോര്‍ച്ച, ത്രസ്റ്റര്‍ പരാജയം, പ്രൊപ്പല്ലന്റ് വാല്‍വ് പൂര്‍ണ്ണമായി അടയാതിരിക്കല്‍ എന്നിവയാണവ. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ ശ്രമവും പരീക്ഷണങ്ങളും ആവശ്യമാണ്. അതിനാല്‍ തന്നെ അത് പരിഹരിച്ചതിന് ശേഷമേ സുനിത വില്യംസിനും ബച്ച് വില്‍മോറിനും തിരിച്ച് ഭൂമിയിലേക്ക് വരാന്‍ കഴിയുകയുള്ളൂ.

സ്റ്റാര്‍ലൈനറിന് ഇവരെ സുരക്ഷിതരായി കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍

സ്റ്റാര്‍ലൈനര്‍ പേടകത്തിന് സുനിത വില്യംസിനെയും ബച്ച് വില്‍മോറിനെയും സുരക്ഷിതരായി ഭൂമിയിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണില്‍ അവരെ തിരികെ എത്തിക്കും. ഇത് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തിരിക്കുകയാണ്. അടിയന്തര ഘട്ടത്തില്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് അതില്‍ ഇടമുണ്ടാകും. എങ്കിലും ഇപ്പോള്‍ അത്തരമൊരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും സ്റ്റാര്‍ലൈനറിന് ഇവരെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും തന്നെയാണ് നാസ കരുതുന്നത്.

സ്റ്റാര്‍ലൈനര്‍ ദൗത്യത്തിന്റെ പ്രാധാന്യം

നാസയെ സംബന്ധിച്ചെടുത്തോളം സ്റ്റാര്‍ലൈനര്‍ ദൗത്യം വളരെ പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും അവിടെ നിന്ന് ഭൂമിയിലേക്കും ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് സ്റ്റാര്‍ലൈനര്‍ എന്ന് ഉറപ്പിക്കുന്നതിനുള്ള നാസയുടെ അന്തിമ പരീക്ഷണം കൂടിയായിരുന്നു സുനിത ഉള്‍പ്പെട്ട സ്റ്റാര്‍ലൈനര്‍ ദൗത്യം. ഇത് വിജയിച്ചാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണൊപ്പം ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അമേരിക്കയിലെ രണ്ടാമത്തെ ബഹിരാകാശ പേടകമാകും സ്റ്റാര്‍ലൈനര്‍. ഭാവി ദൗത്യങ്ങള്‍ക്കും ബഹിരാകാശ നിലയത്തില്‍ സ്ഥിരമായി മനുഷ്യസാന്നിധ്യം നിലനിര്‍ത്തുന്നതിനും ഇത്തരം പേടകങ്ങള്‍ ആവശ്യമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, August 22, 2024, 16:13 [IST]
X
Desktop Bottom Promotion