എട്ടുകാലി? ചൊവ്വയുടെ ഉപരിതലത്തിലെ അസാധാരണ രൂപങ്ങള്‍ ഒപ്പിയെടുത്ത് മാര്‍സ് എക്‌സ്പ്രസ്സ്

ചൊവ്വ ഭൂമിയിലുള്ളവരുടെ സ്വപ്‌നഭൂമിയാണ്. പത്തുവര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യരെ എത്തിക്കുമെന്നാണ് ലോകകോടീശ്വരനും സെപയ്‌സ്എക്‌സ് കമ്പനി സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് കഴിഞ്ഞിടെ കൂടി വ്യക്തമാക്കിയത്. ദശലക്ഷം താമസിയിടങ്ങള്‍ തീര്‍ത്ത് ചൊവ്വയില്‍ മനുഷ്യരുടെ കോളനി പണിയുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഭൂമിയല്ലാതെ ജീവയോഗ്യമായ മറ്റൊരു ഗ്രഹത്തിനായുള്ള മനുഷ്യരുടെ അന്വേഷണത്തില്‍ ഏറ്റവും മുമ്പിലുള്ള ലക്ഷ്യസ്ഥാനമാണ് ചൊവ്വ.

mars

ചൊവ്വയുമായി ബന്ധപ്പെട്ട പുതിയൊരു കണ്ടെത്തല്‍ മനുഷ്യന്റെ ചൊവ്വാജീവിത സ്വപ്‌നങ്ങള്‍ക്ക് ചെറിയൊരു പ്രതീക്ഷ നല്‍കുന്നതാണ്. എന്താണ് അതെന്ന് നോക്കാം.

ചൊവ്വയിലെ 'എട്ടുകാലികള്‍'

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട ചൊവ്വയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ 'ഒരു പറ്റം എട്ടുകാലികള്‍' ചൊവ്വയുടെ ഉപരിതലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി കാണാം. ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ്സ് എന്ന പേടകം ബഹിരാകാശത്ത് നിന്നും ക്യാമറയില്‍ എടുത്തതാണ് ഈ ചിത്രം. ചൊവ്വയിലെ ഇന്‍ക സിറ്റി എന്നറിയപ്പെടുന്ന മേഖലയോട് ചേര്‍ന്നുള്ള സ്ഥലമാണ് ചിത്രത്തിലുള്ളത്. ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിലായി പരന്ന് കിടക്കുന്ന എട്ടുകാലികളെ പോലെ തോന്നിപ്പിക്കുന്ന പാടുകളാണ് കണ്ടെത്തിയതെന്ന് യൂറോപ്യന്‍ ബഹിരാകാശ എജന്‍സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

spider like features on mars

ഇവ എട്ടുകാലി അല്ലെന്നുള്ള കാര്യം തീര്‍ച്ചയാണെങ്കിലും ചുവന്ന ഗ്രഹത്തിന്റെ നിഗൂഢമായ ഭൂപ്രകൃതിയെ കുറിച്ച് ചില സൂചനകള്‍ നല്‍കാന്‍ ഈ പുതിയ കണ്ടെത്തലിന് സാധിച്ചേക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ചൊവ്വയിലെ മഞ്ഞുപാളികളിലെ വിള്ളലുകളില്‍ നിന്നും വാതകവും കടുംനിറത്തിലുള്ള പൊടിയും പുറത്തേക്ക് വന്നുണ്ടായ പാടുകളായിരിക്കാം ഇതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇവ ശക്തിയില്‍ പുറത്തേക്ക് തെറിച്ച് പതുക്കെ ഉപരിതലത്തില്‍ വന്നടിഞ്ഞിരിക്കാം. അത്തരത്തിലായിരിക്കും നൂറുകണക്കിന് എട്ടുകാലി പാടുകള്‍ ഉണ്ടായിരിക്കുക. 45 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ ഈ പാടുകള്‍ ദൃശ്യമാണ്. ഉപരിതലത്തിന് താഴെയായി എതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാകാമെന്നും മഞ്ഞ് മൂടിയ ഉപരിതലത്തിനടിയില്‍ എട്ടുകാലിയെ പോലുള്ള എന്തെങ്കിലും രൂപങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടാകാമെന്നും ശാസ്ത്രലോകത്ത് സംസാരമുണ്ട്.

മഞ്ഞുകാലത്തിന് ശേഷമുണ്ടായ പാടുകള്‍

മഞ്ഞുകാലത്ത് ഉണ്ടായ കാര്‍ബണ്‍ഡയോസൈഡ് നിക്ഷേപങ്ങളുടെ പാളികള്‍ക്ക് മുകളിലായി വെയിലടിച്ചതിന്റെ ഫലമായാണ് ഈ ചെറിയ, ഇരുണ്ട രൂപങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ തെളിഞ്ഞുവന്നിരിക്കുന്നത്. സൂര്യപ്രകാശം ഏല്‍ക്കുന്നതിനാല്‍ അടിയിലുള്ള പാളിയിലെ കാര്‍ബണ്‍ഡയോക്‌സൈഡ് ഐസ് വാതകമായി മാറുകയും ഇത് ക്രമേണ കൂടിക്കൂടി വന്ന് മഞ്ഞുപാളിയുടെ വിള്ളലുകള്‍ക്കിടയിലൂടെ പുറത്തേക്ക് വന്നതായിരിക്കാം. വളരെ ശക്തിയോടെ കാര്‍ബണ്‍ഡയോക്‌സൈഡ് വാതകം പുറത്തേക്ക് തെറിക്കുമ്പോള്‍ പൊടിയും പുറത്തേക്ക് തെറിച്ച് ഉപരിതലത്തില്‍ എട്ടുകാലിക്ക് സമാനമായ രൂപങ്ങള്‍ ഉണ്ടായതാകാം.

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ അവ വളരെ ചെറുതായി തോന്നാമെങ്കിലും അത്യാവശ്യം വലുപ്പമുള്ളവയാണ് അതെന്ന് യൂറോപ്യന്‍ ബഹിരാകാശ എജന്‍സി പറയുന്നു. മുമ്പും ഇത്തരത്തില്‍ എട്ടുകാലി പോലെ തോന്നിപ്പിക്കുന്ന പാടുകള്‍ ചൊവ്വയില്‍ കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. 2020ല്‍ എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററാണ് സമാനമായ പാടുകള്‍ കണ്ടെത്തിയത്. ഇന്‍ക സിറ്റിയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ തന്നെയാണ് അതും കണ്ടെത്തിയത്. 1972ല്‍ നാസയുടെ മറൈനര്‍ 9 പേടകമാണ് ഈ മേഖല കണ്ടെത്തിയത്. മണല്‍ക്കൂമ്പാരങ്ങള്‍ കാലാന്തരത്തില്‍ പാറയായി ഉറഞ്ഞതോ അല്ലെങ്കില്‍ മാഗ്മ ഉറഞ്ഞോ ആയിരിക്കാം ഇവിടം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.

ചൊവ്വയുടെ ഉപരിതലത്തില്‍ മാര്‍ബിള്‍ പോലെ തോന്നിക്കുന്ന ചുഴികളും മാര്‍സ് എക്‌സ്പ്രസ്സിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാളികളായുള്ള നിക്ഷേപങ്ങള്‍ക്ക് കാലാന്തരത്തില്‍ ദ്രവീകരണം സംഭവിച്ചായിരിക്കാം ഈ രൂപങ്ങള്‍ ഉണ്ടായിരിക്കുക. മാത്രമല്ല, 1500 മീറ്ററോളം ഉയരമുള്ള കുന്നുകളിലും കാറ്റോ, വെള്ളമോ, ഐസിന്റെ ഒഴുക്കോ കൊണ്ട് സംഭവിച്ചിരിക്കാനിടയുള്ള ദ്രവീകരണവും ചൊവ്വയില്‍ ദൃശ്യമാണ്.

Story first published: Friday, April 26, 2024, 17:30 [IST]
X
Desktop Bottom Promotion