വെറും മൂന്നുദിവസത്തെ ബഹിരാകാശ വാസം മതി, ശരീരത്തില്‍ മാറ്റങ്ങള്‍ വരും-പ്രായമാകലില്‍ വ്യത്യാസം വരും

ഇതുവരെ വെറും 600 പേര്‍ മാത്രമേ ഈ ഭൂമി വിട്ട് ബഹിരാകാശത്തേക്ക് സഞ്ചരിച്ചിട്ടുള്ളു, അതും കഴിഞ്ഞ ആറ് ദശാബ്ദത്തിനിടയില്‍. ഇവരില്‍ ഭൂരിഭാഗം ആളുകളും മധ്യവയസ്‌കരായിരുന്നു. 20 ദിവസത്തില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ദൗത്യങ്ങളുമായാണ് അവര്‍ ബഹിരാകാശത്തേക്ക് പോയത്.

astronaut

ഇന്ന് ലോകം ഒരുപാട് മാറി. ഇതുവരെ രാജ്യങ്ങള്‍ ഒറ്റയ്‌ക്കോ സംയുക്തമായോ ബഹിരാകാശ ദൗത്യങ്ങള്‍ നടത്തുകയായിരുന്നുവെങ്കില്‍ ഇന്ന് നിരവധി സ്വകാര്യ, വാണിജ്യ, ബഹുരാഷ്ട്ര കമ്പനികള്‍ ബഹിരാകാശ സഞ്ചാരത്തിന് അവസരമൊരുക്കുന്നുണ്ട്. മിനിട്ടുകളും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും വരെ ബഹിരാകാശത്ത് കഴിയുന്നതിനുള്ള അവസരങ്ങളാണ് അവര്‍ നല്‍കുന്നത്.

ബഹിരാകാശത്ത് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഇക്കാലത്ത് ബഹിരാകാശ പര്യവേക്ഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നുകൊണ്ടിരിക്കുകയാണ്്. വരും ദശാബ്ദങ്ങളില്‍ നിരവധി ബഹിരാകാശ സഞ്ചാരികളും ബഹിരാകാശ ടൂറിസ്റ്റുകളും ഭൂമി വിട്ട് ബഹിരാകാശത്തേക്ക് പറക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ബഹിരാകാശത്തെ തീവ്രമായ അന്തരീക്ഷം മനുഷ്യരില്‍ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പല തരത്തിലാണ് ആളുകള്‍ ബഹിരാകാശത്തെ പ്രത്യേകമായ അന്തരീക്ഷത്തോട് പ്രതികരിക്കുന്നത്.

നാസ പഠനം

ബഹിരാകാശ വാസം മനുഷ്യരിലുണ്ടാക്കുന്ന മാറ്റം അറിയുന്നതിനായി 2019ല്‍ നാസ ഒരു പഠനം നടത്തിയിരുന്നു. ഒരു വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിക്കുന്നത് മനുഷ്യശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അറിയുകയായിരുന്നു ലക്ഷ്യം.

സ്‌കോട്ട് കെല്ലി എന്ന ബഹിരാകാശ സഞ്ചാരിയെയാണ് നാസ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഇദ്ദേഹത്തെ 2015-2016ല്‍ ഒരു വര്‍ഷത്തേക്ക് ബഹിരാകാശത്തേക്ക് അയച്ചു. അതേസമയം ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാര്‍ക് കെല്ലി ഭൂമിയില്‍ കഴിഞ്ഞു. ഈ കാലയളവില്‍ ഭൂമിയിലെയും ബഹിരാകാശത്തെയും അന്തരീക്ഷം അവരില്‍ വരുത്തുന്ന മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം.

ബഹിരാകാശത്ത് ഉള്ളപ്പോഴും തിരിച്ച് ഭൂമിയില്‍ എത്തിയപ്പോഴും സ്‌കോട്ടിന്റെയും മാര്‍കിന്റെ രക്തപരിശോധനകള്‍ നടത്തി. ബഹിരാകാശത്ത് കഴിഞ്ഞ സമയത്ത് സ്‌കോട്ടിന്റെ, ക്രോമസോമുകളുടെ അറ്റത്ത് കാണുന്ന സംരക്ഷണ ക്യാപ്പുകളായ ടെലിമിയറുകള്‍ അസാധാരണമായി നീണ്ടികരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഭൂമിയില്‍ തിരിച്ചെത്തിയതിന് ശേഷം അവ ചെറുതായി. പിന്നീടുള്ള മാസങ്ങളില്‍ അവയുടെ വലുപ്പത്തില്‍ വ്യത്യാസം വന്നു. പക്ഷേ ബഹിരാകാശത്തേക്ക് പോയ സമയത്ത് ഉണ്ടായിരുന്നത് പോകുമ്പോഴുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല.

പ്രായമാകുമ്പോള്‍ സമ്മര്‍ദ്ദം അടക്കമുള്ള പല ഘടകങ്ങളാല്‍ ആളുകളുടെ ടെലിമിയറുകള്‍ ചുരുങ്ങാറുണ്ട്. ടെലിമിയറിന്റെ നീളം പലതരത്തിലുള്ള പ്രായമാകലുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകളുടെ സൂചകമാണ്. ഓര്‍മ്മക്കുറവ്, ഹൃദ്രോഗം, കാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ഇതമൂലം ഉണ്ടാകാനുള്ള സാധ്യതയാണ് അത് സൂചിപ്പിക്കുന്നത്.

ടെലിമിയര്‍ ചുരുങ്ങുന്നു

ആറുമാസത്തോളം ബഹിരാകാശത്ത് കഴിഞ്ഞവരുടെ ടെലിമിയര്‍ നീളം പരിശോധിച്ചപ്പോഴും ബഹിരാകാശത്ത് കഴിഞ്ഞ സമയത്ത് ടെലിമിയര്‍ നീളം കൂടുതലാണെന്നും എന്നാല്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ ഇവ ചുരുങ്ങുന്നതായും കണ്ടെത്തി. എവറസ്റ്റ് കൊടുമുടി കയറുന്ന ആളുകളിലും ഇതേ മാറ്റം കണ്ടിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എവറസ്റ്റിലെ തീവ്ര കാലാവസ്ഥകളില്‍ ടെലിമിയര്‍ നീളം വെക്കുകയും എന്നാല്‍ തിരിച്ചെത്തുമ്പോള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ചുരുങ്ങുകയും ചെയ്യുന്നു. എന്നാല്‍ പര്‍വ്വതം കയറാത്ത ഇവരുടെ ഇരട്ടകളില്‍ ടെലിമിയര്‍ വലുപ്പത്തില്‍ മാറ്റമുണ്ടാകുന്നില്ല.

രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറ്റമുണ്ടാകും

2021ല്‍ സ്‌പെയ്‌സ്എക്‌സ് നടത്തിയ ഇന്‍സ്പിരേഷന്‍4 ദൗത്യത്തിലെ അംഗങ്ങളുടെയും ടെലിമിയര്‍ വലുപ്പം പരിശോധിച്ചിരുന്നു. ഇവരിലും ബഹിരാകാശത്ത് വെച്ച് ടെലിമിയറിന് നീളം കൂടിയെന്നും ഭൂമിയില്‍ എത്തിയപ്പോള്‍ നാലില്‍ മൂന്നുപേരുടെ ടെലിമിയര്‍ ചുരുങ്ങിയെന്നും കണ്ടെത്തി. ഈ ദൗത്യം കേവലം മൂന്നുദിവസത്തേത് ആയിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അത്ര ചുരുങ്ങിയ കാലയളവില്‍ പോലും ബഹിരാകാശ വാസം മനുഷ്യരുടെ ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കും.

അതേസമയം ടെലിമിയര്‍ നീളം ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും ബഹിരാകാശ വാസം ടെലിമിയറുകള്‍ക്ക് കേടുപാട് ഉണ്ടാക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ബഹിരാകാശത്തെ വമ്പിച്ച ഓക്‌സിഡേറ്റീവ് സ്ര്‌ടെസ്സ് ആയിരിക്കാം ഇതിന് കാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

അതേസമയം ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ചെടികളുടെ ടെലിമിയറുകളില്‍ വ്യത്യാസം വരുന്നില്ല. ഈ സമയത്ത് ടെലിമിയറുകളുടെ വലുപ്പം നിലനിര്‍ത്താന്‍ കെല്‍പ്പുള്ള എന്‍സൈം ആയ ടെലോെൈറസ് ഉല്‍പ്പാദനം ചെടികളില്‍ കൂടുതലായി നടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മനുഷ്യരേക്കാള്‍ തീവ്ര അന്തരീക്ഷ സാഹചര്യങ്ങളെയും സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ ചെടികള്‍ക്ക് സാധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, July 10, 2024, 16:03 [IST]
X
Desktop Bottom Promotion