ചൊവ്വയില്‍ നിന്നും ഭൂമിയിലേക്ക്: ഭൂമിയില്‍ പതിച്ച 200 ഉല്‍ക്കകള്‍ ചൊവ്വയിലെ ഗര്‍ത്തങ്ങളില്‍ നിന്നുള്ളത്

ചൊവ്വയുടെ ഉപരിതലത്തില്‍ വലിയ വസ്തുക്കള്‍ ശക്തിയില്‍ വന്നിടിച്ചതിന്റെ ഫലമായി ഉണ്ടായ അവശിഷ്ടങ്ങളില്‍ ചിലത് ഭൂമിയിലേക്കും എത്തിയതായി കണ്ടെത്തല്‍. ശക്തിയില്‍ ബഹിരാകാശത്തേക്ക് തെറിച്ച ഇവ ഭൂമിയിലേക്ക് എത്തിയെന്നാണ് ഇപ്പോള്‍ ചില പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പാറക്കഷ്ണങ്ങള്‍ പുറത്തേക്ക് തെറിക്കുന്ന തരത്തില്‍ പത്തോളം വലിയ ഇടികള്‍ സമീപകാലത്തായി ചൊവ്വയില്‍ നടന്നിട്ടുണ്ടത്രേ.

mars rocks

അതെങ്ങനെ സംഭവിക്കുന്നു

വലിയ ശക്തിയില്‍ ചൊവ്വയുടെ ഉപരിതലത്തില്‍ എന്തെങ്കില്‍ വന്ന് പതിക്കുമ്പോള്‍ അവിടെ ഗര്‍ത്തം രൂപം കൊള്ളുകയും അതില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മതിയായ പ്രവേഗം കൈക്കൊണ്ട് ചൊവ്വയുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച് ബഹിരാകാശത്തേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇവ പിന്നീട് സൂര്യന് ചുറ്റുമായുള്ള ഭ്രമണപഥത്തിലേക്ക് എത്തിപ്പെടും. ചിലത് ക്രമേണ ഭൂമിയിലേക്ക് പതിക്കും.

200 ഉല്‍ക്കകളുടെ ഉത്ഭവം ചൊവ്വയില്‍

ആല്‍ബേര്‍ട്ട സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയില്‍ പതിച്ച ഇരുന്നൂറോളം ഉല്‍ക്കകള്‍ ചൊവ്വയിലെ അഞ്ച് ഗര്‍ത്തങ്ങളില്‍ നിന്നുള്ളവയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഗ്രഹത്തിലെ താര്‍സിസ്, എലിസിയം എന്നീ രണ്ട് അഗ്നിപര്‍വ്വത മേഖലകളില്‍ ഉള്ള ഗര്‍ത്തങ്ങളാണിവ. ഈ ഉല്‍ക്കകളുടെ പൊതുസ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ ഗ്രൂപ്പുകളാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

മറ്റ് ഗ്രഹങ്ങളിലെ അതിഥികള്‍

mars rock

എല്ലാ കാലത്തും ഭൂമിയില്‍ ഉല്‍ക്കകള്‍ വന്ന് പതിച്ചിട്ടുണ്ട്. ഓരോ ദിവസവും ഏകദേശം 48.5 ടണ്‍ ഉല്‍ക്കാ വസ്തുകള്‍ ഭൂമിയില്‍ വന്ന് പതിക്കുന്നുണ്ടെന്നാണ് നാസ പറയുന്നത്. പക്ഷേ ഇവയില്‍ ഭൂരിഭാഗവും വളരെ ചെറിയ, ശ്രദ്ധിക്കപ്പെടാത്തത്ര സൂക്ഷ്മമായ പൊടിപടലങ്ങളായാണ് ഭൂമിയില്‍ എത്തുന്നത്. അതിനാല്‍ തന്നെ ഇവയുടെ ഉത്ഭവം കണ്ടെത്തുക പ്രയാസകരമാണ്. എന്നാല്‍ 1980കളില്‍ ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായി. 1.3 ശതകോടി വര്‍ഷങ്ങള്‍ പ്രായം തോന്നിപ്പിക്കുന്ന, അഗ്നിപര്‍വ്വത സ്‌ഫോടന ഫലമായി രൂപം കൊണ്ടത് പോലെ തോന്നിക്കുന്ന ഒരു കൂട്ടം ഉല്‍ക്കകളാണ് അവരില്‍ സംശയം ജനിപ്പിച്ചത്.

ഈ പാറക്കഷ്ണങ്ങള്‍ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ നിന്നുള്ളതാകാമെന്ന സംശയം അങ്ങനെയാണ് ഉണ്ടാകുന്നത്. അവിടുത്തെ അഗ്നിപര്‍വ്വത സ്‌ഫോടന ഫലമായി അവ തെറിച്ച് ബഹിരാകാശത്തേക്കും പിന്നീട് ഭൂമിയിലേക്കും എത്തിയതായിരിക്കാം. ഈ സംശയത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത് ചൊവ്വയ്ക്ക് തന്നെയാണ്. പക്ഷേ നാസയുടെ പേടകങ്ങളുടെ സഹായത്തോടെ ചൊവ്വയുടെ അന്തരീക്ഷത്തിലെ ഘടകങ്ങളും ഈ പാറക്കഷ്ണങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വാതകങ്ങളും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് അവ ചൊവ്വയില്‍ നിന്നുള്ളതാകാമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്.

പക്ഷേ ഇവ ചൊവ്വയുടെ ഏത് ഭാഗത്ത് നിന്നുള്ളവയാണെന്ന് കണ്ടെത്തുക നേരത്തെ അത്ര എളുപ്പമായിരുന്നില്ല. നിലവില്‍ സ്‌പെക്ട്രല്‍ മാച്ചിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ പാറകളിലെ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞ് താരതമ്യം ചെയ്തത്. ചൊവ്വയില്‍ കൃത്യമായി ഏത് സ്ഥലത്ത് നിന്നാണ് ഈ പാറക്കഷ്ണങ്ങള്‍ വന്നിട്ടുള്ളത് എന്നത് അറിയാന്‍ സാധിച്ചാല്‍ ചുവന്ന ഗ്രഹത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഭൂതകാലവും മനസ്സിലാക്കാന്‍ സാധിക്കും.

നിലവിലെ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഈ പാറക്കഷ്ണങ്ങള്‍ എങ്ങനെയാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും തെറിച്ചുപോയതെന്ന മാതൃക തയ്യാറാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയും. അതില്‍ നിന്നും അതുണ്ടായ ഗര്‍ത്തത്തിന്റെ വുലുപ്പവും അതില്‍ നിന്നുമുണ്ടായ അവശിഷ്ടങ്ങളുടെ ഏകദേശ വലുപ്പവും കണ്ടെത്താന്‍ സാധിച്ചേക്കും. ഇതെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ചൊവ്വയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ കൂടുതലായി നടന്നിരിക്കാന്‍ ഇടയുള്ള സമയവും ചൊവ്വയിലെ മാഗ്മയുടെ സ്രോതസ്സുകള്‍ ഏതെല്ലാമാണെന്നും എത്ര പെട്ടെന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, August 28, 2024, 18:45 [IST]
X
Desktop Bottom Promotion