സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും; റിപ്പബ്ലിക് ദിന പരേഡ്‌, രസകരമായ വസ്തുതകള്‍

ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്ന ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം ഇന്ത്യ അതിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ കേന്ദ്രബിന്ദു ന്യൂ ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡാണ്. റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും സൈനിക ശക്തിയുടെയും ഗംഭീര പ്രകടനമാണ്. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിന്റെ ഊഷ്മളമായ ആഘോഷം കൂടിയാണ് ഇത്. ഈ ദിവസം ഇന്ത്യന്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്നു.

എല്ലാ വര്‍ഷവും ജനുവരി 26 ന് നടക്കുന്ന പരേഡ് കാണാന്‍ ഏകദേശം 2 ലക്ഷം ആളുകള്‍ രാജ്യതലസ്ഥാനത്ത് എത്തുന്നു എന്നാണ് കണക്കുകള്‍. പരേഡിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്, ആയിരക്കണക്കിന് സൈനികരും മറ്റ് നിരവധി ആളുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വിവിധ സംഘടനകളുടെ സഹായത്തോടെ പ്രതിരോധ മന്ത്രാലയത്തിനാണ്. റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Republic Day 2024

റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ എല്ലാ വര്‍ഷവും ജനുവരി 26ന് ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു. എന്നാല്‍ 1950 മുതല്‍ 1954 വരെ പരേഡിന്റെ വേദി രാജ്പഥ് ആയിരുന്നില്ല. ഈ വര്‍ഷങ്ങളില്‍, ജനുവരി 26-ന് യഥാക്രമം ഇര്‍വിന്‍ സ്റ്റേഡിയം (ഇപ്പോള്‍ നാഷണല്‍ സ്റ്റേഡിയം), കിംഗ്‌സ് വേ, റെഡ് ഫോര്‍ട്ട്, രാംലീല മൈതാനം എന്നിവിടങ്ങളിലായിരുന്നു പരേഡ് നടന്നിരുന്നത്. 1955 ജനുവരി 26 മുതല്‍ പരേഡിന്റെ സ്ഥിരം വേദിയായി രാജ്പഥ് മാറി. അക്കാലത്ത് രാജ്പഥ് അറിയപ്പെട്ടിരുന്നത് കിംഗ്‌സ് വേ എന്ന പേരിലായിരുന്നു, ഇപ്പോള്‍ കാര്‍ത്തവ്യപഥ് എന്നാണ് ഇത് അറിയപ്പെടുന്നത്.

എല്ലാ വര്‍ഷവും ജനുവരി 26-ലെ പരേഡിന് പ്രധാനമന്ത്രി/ രാഷ്ട്രപതി/ അല്ലെങ്കില്‍ ഏതെങ്കിലും രാജ്യത്തിന്റെ ഭരണാധികാരിയെ അതിഥിയായി ക്ഷണിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ പരേഡ് 1950 ജനുവരി 26-നാണ് നടന്നത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഡോ. സുകാര്‍ണോ ആയിരുന്നു അന്നത്തെ അതിഥി. 1955-ല്‍ രാജ്പഥില്‍ ആദ്യ പരേഡ് നടന്നപ്പോള്‍ പാകിസ്ഥാന്‍ ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദിനെയായിരുന്നു മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്.

2024 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ തീം 'ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്', 'വികസിത ഭാരതം' എന്നിവയാണ്, ഇത് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും പുരോഗതിക്കായുള്ള അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു.

ഈ വര്‍ഷത്തെ പരേഡില്‍ പ്രതിരോധ സേനയില്‍ നിന്നുള്ള രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും, അതില്‍ 144 പേര്‍ ഉള്‍പ്പെടുന്നു. ആര്‍മിയില്‍ നിന്നുള്ള 60 പേരും എയര്‍ഫോഴ്സ്, നേവി എന്നിവയില്‍ നിന്നുള്ള മറ്റുള്ളവരും ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പാരമ്പര്യം തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയാണ് ഈ വര്‍ഷം മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി മുഖ്യാതിഥിയായിരുന്നു.

2024ലെ റിപ്പബ്ലിക് ദിന പരേഡിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 15 ടാബ്ലോകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് പരിപാടി രാഷ്ട്രപതിയുടെ വരവോടെ ആരംഭിക്കുന്നു. ഒന്നാമതായി രാഷ്ട്രപതി പതാകയെ അഭിവാദ്യം ചെയ്യുന്നു. ഈ സമയത്ത് ദേശീയ ഗാനം ആലപിക്കുകയും 21 ഗണ്‍ സല്യൂട്ട് നല്‍കുകയും ചെയ്യുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ 7- പീരങ്കികള്‍ 3 റൗണ്ടുകളായി വെടിവയ്ക്കാന്‍ ഉപയോഗിക്കുന്നു. ഗണ്‍ സല്യൂട്ട് ഫയറിംഗ് സമയം ദേശീയ ഗാനം ആലപിക്കുന്ന സമയവുമായി പൊരുത്തപ്പെടുന്നു എന്നതാണ് രസകരമായ വസ്തുത. ദേശീയ ഗാനത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ വെടിവയ്ക്കുന്നു, അവസാനത്തെ വെടിവയ്പ്പ് 52 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ്. 1941-ല്‍ നിര്‍മ്മിച്ച ഈ പീരങ്കികള്‍ സൈന്യത്തിന്റെ എല്ലാ ഔപചാരിക പരിപാടികളിലും ഉള്‍പ്പെടുന്നു.

പരേഡില്‍ പങ്കെടുക്കുന്നവരെല്ലാം റിപ്പബ്ലിക് ദിനത്തില്‍ പുലര്‍ച്ചെ 2 മണിക്ക് തന്നെ തയ്യാറായി 3 മണിക്ക് രാജ്പഥില്‍ എത്തിച്ചേരും. എന്നിരുന്നാലും പരേഡിനുള്ള തയ്യാറെടുപ്പുകള്‍ മുന്‍ വര്‍ഷം ജൂലൈയില്‍ തന്നെ ആരംഭിക്കുന്നുണ്ട്. ഓഗസ്റ്റ് വരെ അവര്‍ ബന്ധപ്പെട്ട റെജിമെന്റ് സെന്ററുകളില്‍ പരേഡ് പരിശീലിക്കുകയും ഡിസംബറോടെ ഡല്‍ഹിയിലെത്തുകയും ചെയ്യുന്നു. ജനുവരി 26 ന് ഔപചാരികമായി പരേഡ് അവതരിപ്പിക്കുന്നതിന് മുമ്പ് അതില്‍ പങ്കെടുക്കുന്നവര്‍ ഇതിനകം 600 മണിക്കൂര്‍ പരിശീലനം നടത്തിക്കഴിഞ്ഞിരിക്കും.

ഇന്ത്യയുടെ സൈനിക ശക്തി കാണിക്കുന്ന എല്ലാ ടാങ്കുകള്‍ക്കും, കവചിത വാഹനങ്ങള്‍ക്കും, ആധുനിക ഉപകരണങ്ങള്‍ക്കുമായി ഇന്ത്യാ ഗേറ്റിന്റെ പരിസരത്ത് ഒരു പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓരോന്നിന്റെയും പരിശോധനയും വൈറ്റ് വാഷിംഗ് ജോലിയും 10 ഘട്ടങ്ങളിലായാണ് നടത്തുന്നത്.

ജനുവരി 26-ന് നടക്കുന്ന പരേഡിന് വേണ്ടിയുള്ള റിഹേഴ്‌സലിനായി ഓരോ ഗ്രൂപ്പും 12 കിലോമീറ്റര്‍ ദൂരം പിന്നിടുന്നു. എന്നാല്‍ ജനുവരി 26ന് അവര്‍ 9 കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിക്കുന്നു. പരേഡിന്റെ വഴിയിലുടനീളം വിധികര്‍ത്താക്കളും ഇരിക്കും. പങ്കെടുക്കുന്ന ഓരോ ഗ്രൂപ്പിനെയും 200 പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കി വിലയിരുത്തുകയും ഈ വിധിയുടെ അടിസ്ഥാനത്തില്‍ 'മികച്ച മാര്‍ച്ചിംഗ് ഗ്രൂപ്പ്' എന്ന പദവി നല്‍കുകയും ചെയ്യുന്നു.

ജനുവരി 26-ലെ പരേഡില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആദ്യം മുതല്‍ അവസാനം വരെ മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കും. ഏറ്റവും ചെറിയ പിഴവുപോലും ഒഴിവാക്കാനാണിത്.

പരേഡില്‍ പങ്കെടുക്കുന്ന ഓരോ സൈനികനും 4 തലത്തിലുള്ള അന്വേഷണത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതുകൂടാതെ, അവരുടെ ആയുധങ്ങളും നന്നായി പരിശോധിക്കുന്നു.

പരേഡില്‍ പങ്കെടുക്കുന്ന ഫ്‌ളോട്ടുകള്‍ മണിക്കൂറില്‍ 5 കി.മീ വേഗതയിലാണ് നീങ്ങുന്നത്. അതിനാല്‍ ആളുകള്‍ക്ക് അവയെ നന്നായി വീക്ഷിക്കാനാകും.

പരേഡിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം 'ഫ്‌ളൈപാസ്റ്റ്' ആണ്. ഏകദേശം 41 വിമാനങ്ങളുടെ പങ്കാളിത്തം ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ എയര്‍ഫോഴ്‌സ് കമാന്‍ഡിനാണ് 'ഫ്‌ലൈപാസ്റ്റിന്റെ' ഉത്തരവാദിത്തം. പരേഡില്‍ ഉള്‍പ്പെട്ട വിമാനങ്ങള്‍ വ്യോമസേനയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന് ഒരു നിശ്ചിത സമയത്ത് രാജ്പഥിലെത്തുന്നു.

മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനമായതിനാല്‍ എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും 'എബൈഡ് വിത്ത് മി' എന്ന ഗാനം പ്ലേ ചെയ്യപ്പെടുന്നു. എന്നാല്‍ ഇപ്പോഴത് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തിരിക്കുകയാണ്.

പാകിസ്ഥാന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന മാലിക് ഗുലാം മുഹമ്മദ് ആണ് 1955 ലെ രാജ്പഥ് പരേഡിന്റെ ആദ്യ മുഖ്യാതിഥി

ജനുവരി 29-ന് വിജയ് ചൗക്കില്‍ ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്‌സ്, നേവി ബാന്‍ഡുകളുടെ പ്രകടനത്തോടെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തപ്പെടുന്നു. ഇത് ഇന്ത്യയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സമാപനം കുറിക്കുന്നു.

Story first published: Thursday, January 25, 2024, 11:32 [IST]
X
Desktop Bottom Promotion