പാറുക്കുട്ടിയുടെ അമ്മ,റയാന്റെ അമ്മൂമ്മ; നീലു പറയും

നിഷ സാരംഗ് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരും. എന്നാല്‍ നീലു എന്ന് കേട്ടാല്‍ രണ്ടാമത് ചിന്തിക്കാന്‍ പോയിട്ട് ഒരു സെക്കന്റ് പോലും ചിന്തിക്കേണ്ടി വരില്ല എന്നുള്ളതാണ്. ഉപ്പുംമുളകിലെ നീലു എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും അടുത്ത വീട്ടിലെ അമ്മയോ ചേച്ചിയോ സഹോദരിയോ ആരൊക്കെയോ ആണ്. ഉപ്പും മുളകിലെ അഞ്ച് മക്കളുടെ അമ്മയായി അഭിനയിക്കുന്ന നിഷാ സാരംഗ് എന്ന താരം ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്ന് മായാത്ത ഒരു കഥാപാത്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അഭിനയ രംഗത്ത് വര്‍ഷങ്ങളായി സജീവ സാന്നിധ്യമായി തന്നെ നില്‍ക്കുന്ന ഒരു താരമാണ് നിഷ. എന്നാല്‍ ഉപ്പും മുളകും എന്ന സീരിയയിലൂടെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നീലു എന്ന കഥാപാത്രത്തെ. ഈ തിരുവോണ നാളില്‍ പ്രേക്ഷകരുടെ പ്രിയതാരത്തിന് എന്താണ് നമ്മോട് പറയാനുള്ളത് എന്ന് നമുക്ക് നോക്കാം. അതിലുപരി നമുക്കിഷ്ടപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് താല്‍പ്പര്യം അല്‍പം കൂടുതലായിരിക്കും. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ തിരുവോണ വിശേഷങ്ങളും ഓണ വിശേഷങ്ങളും ഷൂട്ടിംങ് ലൊക്കേഷനുകളും എല്ലാം നമുക്കൊന്ന് നോക്കാം.

അമ്മയല്ല അമ്മൂമ്മ

അമ്മയല്ല അമ്മൂമ്മ

ഒന്ന് ഞെട്ടിയില്ലേ, എന്നാല്‍ സത്യമാണ് മിനിസ്‌ക്രീനില്‍ പാറുക്കുട്ടിയുടെ അമ്മയായി വിലസുന്ന നീലിമ ബാലചന്ദ്രന്‍ തമ്പി വീട്ടിലെത്തുമ്പോള്‍ നിഷയെന്ന മുത്തശ്ശിയാണ്. പേരക്കുട്ടി റയാന്റെ എല്ലാ കുസൃതികള്‍ക്കും വഴങ്ങിക്കൊടുക്കുന്ന ഒരു പാവം അമ്മൂമ്മ. റിച്ചു എന്ന് വിളിക്കുന്ന റയാന്റെ അമ്മൂമ്മയാണ് നിഷയെന്ന നീലു. പാറുക്കുട്ടിയേക്കാള്‍ അഞ്ചാറു മാസം ഇളപ്പമാണ് റയാന്‍. എന്നാല്‍ രണ്ട് കുട്ടികളും എനിക്ക് ഒരു പോലെയാണ് എന്ന കാര്യം നീലും വര്‍ത്തമാനത്തിനിടയില്‍ നമ്മളെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഷൂട്ടിന്റെ സമയത്ത് റയാനെ മിസ് ചെയ്യാറുണ്ട്. എന്നാല്‍ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പാറുക്കുട്ടിയേയും മിസ് ചെയ്യാറുണ്ട് എന്നാണ് ഇവര്‍ പറയുന്നത്.

ഓണാഘോഷങ്ങള്‍

ഓണാഘോഷങ്ങള്‍

കൊറോണക്കാലമായതു കൊണ്ട് തന്നെ ഓണാഘോഷങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം ഇപ്രാവശ്യം ഇല്ല എന്നാണ് പ്രിയതാരം നമ്മളോട് പറയുന്നത്. അത് മാത്രമല്ല ഇപ്രാവശ്യത്തെ ഓണാഘോഷം സഹോദരനോടൊപ്പമാണ്. വലിയ കാര്യമായിട്ട് ഒന്നും ഓണം ആഘോഷിക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഈ വര്‍ഷത്തെ വിശേഷം. മക്കളും പേരക്കുട്ടിയുമായി ഇപ്രാവശ്യം ചെറിയ രീതിയില്‍ തന്നെയാണ് വീട്ടിലെ ഓണാഘോഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ലൊക്കേഷനില്‍ ഓണം ആഘോഷിച്ചത്. അതല്ലാതെ ബാക്കിയുള്ള ഓണമെല്ലാം വീട്ടില്‍ തന്നെയായിരുന്നു.

പുതിയ പ്രോജക്റ്റുകള്‍

പുതിയ പ്രോജക്റ്റുകള്‍

മേപ്പടിയാന്‍ എന്ന ഉണ്ണിമുകുന്ദന്റെ ഒരു പടമായിരുന്നു അടുത്തതായി ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ കൊറോണയായതു കൊണ്ട് തന്നെ ഇത് അല്‍പം മുടങ്ങിയിരിക്കുകയാണ്. ഇത്തരത്തില്‍ പുതുതായി ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന പല പുതിയ പ്രൊജക്റ്റുകളും മുടങ്ങിയിരിക്കുകയാണ്. എങ്കിലും കൊറോണക്ക് കുറവ് വന്നാല്‍ മതിയെന്ന് തന്നെയാണ് എല്ലാവരേയും പോലെ താനും ആഗ്രഹിക്കുന്നത് എന്ന് നിഷ പറയുന്നു. ലോക്ക്ഡൗണ്‍ കാലം കുറച്ച് സമയം വീട്ടില്‍ ഇരുന്നത് തന്നെയാണ് ഏറ്റവും വലിയ സമയം എന്നും താരം പറയുന്നു.

നീലിമയെന്ന കഥാപാത്രം

നീലിമയെന്ന കഥാപാത്രം

ജീവിതത്തില്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു സമയത്തിലൂടെയാണ് നീലിമയെന്ന കഥാപാത്രം ഇപ്പോള്‍ കടന്ന് പോവുന്നത്. ഏറ്റവും നല്ല കുടുംബിനിയായി ഭാര്യയായി മകളായി മരുമകളായി എല്ലാം നീലിമ എന്ന കഥാപാത്രം കടന്നു പോവുന്നുണ്ട്. അല്‍പം പ്രാരാബ്ധവും പ്രശ്‌നങ്ങളും ഏതൊരു സാധാരണ കുടുംബത്തിലും ഉണ്ടാവുന്നതാണ്. ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നിനോട് ഇഷ്ടക്കൂടുതലുണ്ടോ എന്ന് ചോദിച്ചാല്‍ അത് പലപ്പോഴും നീലിമ ബാലചന്ദ്രന്‍ തമ്പി തന്നെയാണ് എന്നാണ് നിഷ പറയുന്നത്. ഒന്നര വയസ്സുള്ള പാറുക്കുട്ടിയുടെ മുതല്‍ 25 വയസ്സ് വരെയുള്ള മുടിയന്റെ വരെ അമ്മയായി ജീവിതത്തിലെ ഓരോ സന്തോഷവും അറിഞ്ഞ് ജീവിക്കുന്ന ഒരു കഥാപാത്രമാണ് നീലു.

കാക്കനാട്ടെ വീട്ടില്‍

കാക്കനാട്ടെ വീട്ടില്‍

എറണാകുളത്തെ കാക്കനാട് തന്നെയാണ് നിഷയുടെ വീട്. ഷൂട്ടിന് വേണ്ടി എല്ലാ ദിവസവും പോയി വരികയാണ് ചെയ്യുന്നത്. കൊറോണയെന്നൊക്കെ കേട്ടപ്പോള്‍ അത് ഇത്ര പെട്ടെന്ന് നമ്മുടെ നാടിനെ പൂട്ടിയിടും എന്ന് വിചാരിച്ചില്ലെന്ന് അല്‍പം സങ്കടത്തോടെ ഇവര്‍ പറയുന്നുണ്ട്. എങ്കിലും ലോക്ക്ഡൗണ്‍ സമയത്ത് മക്കളെല്ലാം അടുത്തുണ്ടായതും അവനവന് വേണ്ടി അല്‍പ സമയം ചിലവഴിക്കാന്‍ സാധിച്ചതും തന്നെയാണ് ഏറ്റവും വലിയ കാര്യവും. ഇളയമകള്‍ ബാംഗ്ലൂരില്‍ ആയിരുന്നതും ലോക്ക്ഡൗണിന് മുന്‍പ് തന്നെ വീട്ടിലെത്തിയതും നിഷക്ക് ആശ്വാസം തന്നെയായിരുന്നു.

ഹോബികള്‍ ഇല്ലേ?

ഹോബികള്‍ ഇല്ലേ?

പ്രേക്ഷകര്‍ വിചാരിക്കുന്നത് പോലെ അത്രയധികം ഹോബികള്‍ ഒന്നും നിഷക്കില്ല. എങ്കിലും കൃഷിയും കാര്യങ്ങളും ഇഷ്ടമാണ്. ഇത് കൂടാതെ വീട് വൃത്തിയാക്കുക എന്നത് തന്നെയാണ് മറ്റൊരു പ്രിയപ്പെട്ട കാര്യം. എങ്കിലും ലോക്ക്ഡൗണ്‍ തിരികെത്തന്നത് എന്ന് പറയുമ്പോള്‍ ഷൂട്ട് മിസ് ചെയ്യുന്നു പാറുക്കുട്ടി മുതല്‍ എല്ലാവരേയും മിസ് ചെയ്യുന്നു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ സങ്കടം. എങ്കിലും കൊറോണ ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഇഷ്ടം പോലെ പുറത്തിറങ്ങാം. പക്ഷേ അത് വരെ അല്‍പം പ്രയാസം സഹിക്കുന്നത് നമ്മുടെ തന്നെ നല്ലതിന് വേണ്ടിയാണ് എന്നുള്ളത് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്.

വായനയെന്ന ഇഷ്ടം

വായനയെന്ന ഇഷ്ടം

വായനയെന്ന ഇഷ്ടം തന്നെയാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒന്ന്. പണ്ടൊക്കെ ഒരുപാട് വായിക്കുമായിരുന്നു. എന്നാല്‍ തിരക്കുകളില്‍ ആയപ്പോള്‍ ഇത് അല്‍പം നിന്നു പോയി. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന സമയത്തൊക്കെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. അലമാരയില്‍ ഉണ്ടായിരുന്ന പല പുസ്തകങ്ങളും പൊടി തട്ടിയെടുത്തു, ഇത് കൂടാതെ ബഷീറും മുകുന്ദനും മാധവിക്കുട്ടിയും എല്ലാമാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. ഇപ്പോള്‍ ലോക്ക്ഡൗണ്‍ സമയത്ത് വായനക്ക് സമയം കണ്ടെത്തി എന്ന് തന്നെയാണ് നീലു സന്തോഷത്തോടെ പറയുന്നത്.

പ്രേക്ഷകരോട് പറയാന്‍

പ്രേക്ഷകരോട് പറയാന്‍

നീലുവിന്റെ പ്രിയപ്രേക്ഷകരോട് പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ എല്ലാവരും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കു, അത്യാവശ്യത്തിന് മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക. മാസ്‌ക് ധരിക്കുക, കൈകള്‍ ഇടക്കിടക്ക് സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക. ഇത്രയും ശ്രദ്ധിച്ചാല്‍ ഒരു മഹാമാരിക്കും നമ്മളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ആരോഗ്യത്തിന്റേയും സന്തോഷത്തിന്റേയും ഓണാംശംസകള്‍ നേരുന്നു. ലോകം പഴയതിലേക്ക് തിരിച്ച് വരുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രിയതാരം നീലു പറയുന്നത്.

photo courtesy

X
Desktop Bottom Promotion