പ്രിയകവയിത്രി മലയാളത്തിന്റെ മുത്തശ്ശി ബാലാമണിയമ്മക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

മലയാളത്തിന്റെ പ്രിയ കവയിത്രി ബാലാമണിയമ്മയുടെ 113-ാമത് ജന്മദിനമാണ് ഇന്ന്. ഇന്നത്തെ ദിവസം മലയാളത്തിന്റെ മുത്തശ്ശിക്ക് ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. ഡൂഡിലില്‍ പ്രിയകവയത്രിയുടെ ചിത്രം നല്‍കിയാണ് ഗൂഗിള്‍ തങ്ങളുടെ ആദരം അറിയിച്ചിരിക്കുന്നത്. തറവാട്ട് വരാന്തയില്‍ ഇരുന്ന് കവിതയെഴുതുന്ന ചിത്രമാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. ചിറ്റൂര്‍ കോവിലകത്ത് 1909- ജൂലൈ 19നായിരുന്നു ബാലാമണിയമ്മ ജനിച്ചത്. ചിറ്റൂര്‍ കോവിലകത്ത് കുഞ്ചുണ്ണി രാജയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടേയും മകളായി തൃശ്ശൂരായിരുന്നു ജനനം. നാലപ്പാട്ട് നാരായണ മേനോന്‍ ബാലാമണിയമ്മയുടെ അമ്മാവനായിരുന്നു.

Balamani Amma

മലയാളത്തിന്റെ മുത്തശ്ശി, അമ്മ എന്നെല്ലാം ബാലാമണിയമ്മ അറിയപ്പെട്ടിരുന്നു. അത്രയേറെ കരുതലും സ്‌നേഹവും ബാലാമണിയമ്മ മലയാളത്തിന് നല്‍കിയിരുന്നു എന്ന് തന്നെ നമുക്ക് പറയാം. സാഹിത്യത്തിലേക്ക് എത്തിയത് തന്നെ നാലപ്പാട്ട് നാരായണ മേനോന്റെ കവിതകളും കഥകളും വായിച്ച് തന്നെയായിരുന്നു. 19-ാമത്തെ വയസ്സില്‍ വിം എം നായരെ വിവാഹം കഴിക്കുകയും ചെയ്തു. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന വ്യക്തിയായിരുന്നു ബാലാമണിയമ്മ. ആ കവിതകളില്‍ എല്ലാം തന്നെ എപ്പോഴും ഒരു മാതൃസ്‌നേഹം നിറഞ്ഞ് നിന്നിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളും ലളിതമായ ജീവിതത്തിലൂടെ നമ്മളെയെല്ലാവരേയും വിസ്മയിപ്പിച്ച അത്ഭുതപ്രതിഭയായിരുന്നു ബാലാമണി അമ്മ. തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി ബോധത്തിലൂടെയായിരുന്നു മലയാളത്തിന്റെ പ്രിയ കവയത്രി പോയിരുന്നതും.

ലളിതമായ കവിതകളായിരുന്നു എന്നത് തന്നെയാണ് ഈ കവിതകളുടെയെല്ലാം പ്രത്യേകതയും. മാതൃത്വവും വാത്സല്യവും ആ കവിതകളില്‍ അങ്ങോളമിങ്ങോളം നിറഞ്ഞു നിന്നു. 1930-ലാണ് തന്റെ ആദ്യ കവിത ബാലാമണിയമ്മ പ്രസിദ്ധീകരിക്കുന്നത്. കൂപ്പു കൈ എന്നായിരുന്നു കവിതയുടെ പേര്. 1947-ല്‍ കൊച്ചി പരീക്ഷിത്ത് തമ്പുരാനില്‍ നിന്നുള്ള സാഹിത്യ നിപുണ ബഹുമതിയോടെയായിരുന്നു തുടക്കം. പിന്നീട് നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ബാലാമണിയമ്മയെ തേടി എത്തിക്കൊണ്ടിരുന്നു. 1987-ല്‍ ബാലാമണിയമ്മയെ തേടി മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ എന്ന ആദരം എത്തി. 1995-ല്‍ നിവേദ്യം എന്ന കവിതക്ക് സരസ്വതി സമ്മാന്‍ അവാര്ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ബാലാമണിയമ്മക്ക് ലഭിച്ചു. 1965-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും ബാലാമണിയമ്മയെ തേടിയെത്തി.

Balamani Amma

അമ്മ, കുടുംബിനി, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഊഞ്ഞാലിന്‍മേല്‍, കളിക്കൊട്ട, പ്രണാമം, സോപാനം തുടങ്ങി നിരവധി കവിതകള്‍ ബാലാമണിയമ്മയുടേതായി ഇറങ്ങിയ. മുത്തശ്ശി എന്ന കവിതക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1965-ല്‍ ലഭിച്ചു. ആശാന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജന പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് മലയാളത്തിന്റെ അമ്മയെ കാത്തിരുന്നിരുന്നത്. എന്നാല്‍ പിന്നീട് അഞ്ച് വര്‍ഷത്തോളം അല്‍ഷിമേഴ്‌സ് എന്ന മഹാരോഗത്തിന് അടിമപ്പെട്ട് ഓര്‍മ്മയില്ലാതെ 2004 സെപ്റ്റംബര്‍ 29-ന് ബാലാമണിയമ്മ മലയാള മണ്ണില്‍ നിന്നും വിടവാങ്ങി. പ്രശസ്ത സാഹിത്യകാരി കമല സുരയ്യ എന്ന മാധവിക്കുട്ടി, ഡോ. മോഹന്‍ദാസ്, ഡോ. ശ്യാം സുന്ദര്‍, സുലോചന നാലപ്പാട്ട് എന്നിവരാണ് ബാലാമണിയമ്മയുടെ മക്കള്‍.

Most read: കര്‍ക്കിടകത്തില്‍ ഐശ്വര്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും

X
Desktop Bottom Promotion