ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?

ഡിസംബര്‍ ഒരു ആഘോഷക്കാലമാണ്, ശൈത്യകാലത്തിന്റെ വരവറിയിക്കുന്ന, പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന, ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു സന്തോഷകരമായ മാസം. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നു. നന്മയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ്.

ആഘോഷവേളയില്‍ കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം യേശുക്രിസ്തുവിന്റെ ജന്‍മദിനം ആഹ്‌ളാദപൂര്‍വ്വം കൊണ്ടാടുന്നു. അലങ്കാരവിളക്കുകളും പുല്‍ക്കൂടുകളും കരോളുകളും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയുമൊക്കെ ക്രിസ്മസ് ആഘോഷത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളാണ്. ഈ ലേഖനത്തില്‍ ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എന്ന് വായിച്ചറിയാം.

ക്രിസ്മസ് ട്രീയുടെ ചരിത്രം

ക്രിസ്മസ് ട്രീയുടെ ചരിത്രം

ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ, വര്‍ഷം മുഴുവനും പച്ചപുതച്ചു നില്‍ക്കുന്ന മരങ്ങളും സസ്യങ്ങള്‍ക്കും മനുഷ്യരുടെ ജീവിതത്തില്‍ ഒരു പ്രത്യേക സാന്നിധ്യം ചെലുത്തിയിരുന്നു. ആഘോഷവേളകളില്‍ ആളുകള്‍ ഇന്ന് പൈന്‍, സ്പ്രൂസ്, ഫിര്‍ എന്നിവ ഉപയോഗിച്ച് വീടുകള്‍ അലങ്കരിക്കുന്നതുപോലെ, പുരാതന ജനത അവരുടെ വാതിലുകള്‍ക്കും ജനാലകള്‍ക്കും മുകളില്‍ മരത്തിന്റെ ശിഖരങ്ങള്‍ തൂക്കിയിട്ടിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ മന്ത്രവാദം, ദുരാത്മാക്കള്‍, രോഗം എന്നിവ അകറ്റിനിര്‍ത്തുമെന്ന് പല രാജ്യങ്ങളിലെ ജനങ്ങളും വിശ്വസിക്കുന്നു.

വിന്റര്‍ സോളിറ്റിസ്

വിന്റര്‍ സോളിറ്റിസ്

വടക്കന്‍ അര്‍ദ്ധഗോളത്തില്‍, വര്‍ഷത്തിലെ ഏറ്റവും ചെറിയ പകലും ദൈര്‍ഘ്യമേറിയ രാത്രിയും വരുന്നത് ഡിസംബര്‍ 21നോ 22നോ ആണ്. ഇതിനെ വിന്റര്‍ സോളിറ്റിസ് എന്ന് വിളിക്കുന്നു. സൂര്യന്‍ ഒരു ദൈവമാണെന്നും എല്ലാ വര്‍ഷവും ശീതകാലം വരുന്നത് സൂര്യദേവന്‍ രോഗിയും ദുര്‍ബലനുമായിത്തീരുമ്പോഴാണെന്ന് പുരാതന ആളുകള്‍ വിശ്വസിച്ചിരുന്നു. സൂര്യദേവന്‍ സുഖം പ്രാപിക്കും എന്ന വിശ്വാസമുള്ളതിനാല്‍ അവര്‍ ഈ കാലം ആഘോഷിച്ചു. സൂര്യദേവന്‍ ശക്തനാകുന്നതിന്റെ പ്രതീകമാണ് ശൈത്യകാലത്തിനു ശേഷം വരുന്ന വേനല്‍ക്കാലമെന്നും സസ്യങ്ങള്‍ വീണ്ടും പച്ചപുതയ്ക്കുന്നത് അതിന്റെ അടയാളമാണെന്നും അവര്‍ വിശ്വസിച്ചിരുന്നു.

തുടക്കം ജര്‍മ്മനിയില്‍

തുടക്കം ജര്‍മ്മനിയില്‍

നമ്മള്‍ ഇന്നു കാണുന്ന ക്രിസ്മസ് ട്രീകളുടെ ചരിത്രം തുടങ്ങുന്നത് ജര്‍മ്മനിയിലാണ്. 1605ല്‍ പശ്ചിമ ജര്‍മനിയിലെ സ്ട്രാസ് ബാര്‍ഗിലാണ് ക്രിസ്മസ് ട്രീ എന്ന പതിവ് ആരംഭിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ വിശ്വാസികളായ ക്രിസ്ത്യാനികള്‍ മരംകൊണ്ട് ക്രിസ്മസ് പിരമിഡുകള്‍ നിര്‍മ്മിക്കുകയും മെഴുകുതിരികള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.

പിരമിഡ് ആകൃതി

പിരമിഡ് ആകൃതി

ജര്‍മ്മന്‍ ജനതയ്ക്ക് ക്രിസ്തുമസ് ട്രീ എന്നത് സ്വര്‍ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായിരുന്നു. പിരമിഡ് ആകൃതിയുള്ള മരങ്ങളാണ് ക്രിസ്തുമസ് കാലത്ത് അവര്‍ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ രീതി മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ സ്തൂപങ്ങളോ ആണ് ക്രിസ്തുമസ് ട്രീക്കായി ഉപയോഗിക്കുന്നത്.

ഗിന്നസ് തീര്‍ത്ത് മലയാളികള്‍

ഗിന്നസ് തീര്‍ത്ത് മലയാളികള്‍

ക്രിസ്തുമസ് ട്രീയില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന പാരമ്പര്യവും പ്രചാരത്തിലുണ്ട്. പലയിടത്തും ആഘോഷങ്ങളില്‍ ക്രിസ്തുമസ് ട്രീയുടെ ആകൃതിയില്‍ മനുഷ്യര്‍ ഒത്തുചേര്‍ന്ന് മരത്തിന്റെ തീര്‍ക്കാറുമുണ്ട്. 2014ല്‍ ഹോണ്ടുറാസില്‍ 2945 പേര്‍ അണിനിരന്ന് തീര്‍ത്തതാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ. ഇതിന് ഗിന്നസ് റിക്കോര്‍ഡും ലഭിച്ചിരുന്നു. പിന്നീട് 2015ല്‍ മലയാളികളാണ് ഈ റെക്കോര്‍ഡ് തിരുത്തിയത്. ചെങ്ങന്നൂരില്‍ 4030 പേര്‍ ചേര്‍ന്ന് ട്രീ നിര്‍മിച്ച് പുത്തന്‍ റെക്കോഡിട്ടു.

ക്രിസ്മസ് ട്രീ ഇംഗ്ലണ്ടില്‍ എത്തിയത്

ക്രിസ്മസ് ട്രീ ഇംഗ്ലണ്ടില്‍ എത്തിയത്

1800 കളില്‍ ക്രിസ്മസ് ട്രീ ഇംഗ്ലണ്ടില്‍ ജനപ്രിയമാക്കിയത് വിക്ടോറിയ രാജ്ഞിയും ആല്‍ബര്‍ട്ട് രാജകുമാരനുമാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതിനെക്കാള്‍ വളരെ പണ്ടു തന്നെ ഇംഗ്ലണ്ടില്‍ ക്രിസ്തുമസ് ട്രീ എത്തിയിരുന്നു എന്നും പറയപ്പെടുന്നു. ജോര്‍ജ്ജ് മൂന്നാമന്റെ ഭാര്യയുടെ ജന്‍മദേശം ജര്‍മ്മനിയായിരുന്നു. അവിടെ നിന്ന് അക്കാലത്ത് തന്നെ ഈ പാരമ്പര്യം വന്നതായി പറയപ്പെടുന്നു. ജോര്‍ജ്ജ് മൂന്നാമന്റെ ജര്‍മ്മന്‍ ഭാര്യ ഷാര്‍ലറ്റ് 1760 കളില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ട്രീ അലങ്കരിക്കാറുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.

ഇന്ത്യയില്‍ എത്തിയത്

ഇന്ത്യയില്‍ എത്തിയത്

ജര്‍മ്മനിയുടെ ക്രിസ്മസ് ട്രീ പാരമ്പര്യം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കയില്‍ എത്തിയെന്നു കരുതപ്പെടുന്നു. 19, 20 നൂറ്റാണ്ടുകള്‍ ആയപ്പോഴേക്കും ഇന്ത്യയിലും ക്രിസ്മസ് ട്രീ പ്രചാരത്തിലെത്തി. പ്ലാസ്റ്റിക്കും മറ്റ് കൃത്രിമ വസ്തുക്കള്‍ കൊണ്ടും ക്രിസ്മസ് ട്രീകള്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ ക്രിസ്മസ് കാലത്ത് വീടുകളില്‍ പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ക്രിസ്തുമസ് ട്രീകള്‍ അലങ്കരിച്ചു വെക്കുന്നത് കാണാം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ക്രിസ്മസ് ട്രീ നട്ടു വളര്‍ത്തുന്നത് വലിയ ബിസിനസ് തന്നെയാണ്. ഫിര്‍ മരങ്ങളാണ് ക്രിസ്തുമസ് ട്രീയായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

X
Desktop Bottom Promotion