ആനകളെ പോലും മയക്കിയ ശബ്ദമാധുര്യം! മലയാളികളുടെ ഭാവഗായകന് പ്രണാമം

P Jayachandran Passes Away: പി ജയചന്ദ്രന്റെ പാട്ട് കേട്ടാല്‍ ആ സ്വരമാധുരിയിലും ഭാവത്തിലും അലിഞ്ഞുചേരാതെ തരമില്ല. മനുഷ്യരുടെ മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളുടെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന, അപൂര്‍വ്വമായ നാദവിസ്മയമായിരുന്നു അത്. അദ്ദേഹത്തിന്റെ 'രാസാത്തി ഉന്നെ കാണാമ നെഞ്ച്' എന്ന ഗാനം തമിഴരുടെ ഹൃദയത്തില്‍ മാത്രമല്ല, അത് കേള്‍ക്കുന്ന ആരുടെ ഹൃദയത്തിലും പ്രണയപ്പൂക്കള്‍ വിരിയിക്കുന്നതാണ്.

P Jayachandran
Photo Credit: PTI

'രാസാത്തി ഉന്നെ കാണാമ നെഞ്ച്'

1984-ല്‍ റിലീസ് ചെയ്ത വൈദേഹി കാത്തിരുന്താള്‍ എന്ന സിനിമയിലേതായിരുന്നു ആ ഗാനം. തമിഴ്‌നാട്ടിലെ കമ്പത്തുള്ള ഒരു തീയറ്ററില്‍ ഈ സിനിമ പ്രദര്‍ശിച്ചിരുന്നപ്പോള്‍ ഉണ്ടായ ഒരു അപൂര്‍വ്വ അനുഭവം സിനിമയുടെ സംഗീത സംവിധായകനായിരുന്ന ഇളയരാജ പിന്നീട് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. കാടിന് അടുത്തുള്ള ഈ തീയറ്ററില്‍ സിനിമ പ്രദര്‍ശത്തിനിടെ രാസാത്തി ഉന്നെ പാട്ട് ആരംഭിക്കുമ്പോള്‍ കാട്ടിലെ ആനകള്‍ തീയറ്ററിനടുത്തേക്ക് വരുമായിരുന്നത്രേ. ചെവിയാട്ടി തുമ്പിക്കൈ ഉയര്‍ത്തി ആനക്കൂട്ടം വരെ ആ പാട്ട് ആസ്വദിച്ചിരുന്നതായാണ് ഇളയരാജ പറഞ്ഞിരുന്നത്. ഈ കഥ അവിശ്വസിനീയമാി തോന്നാമെങ്കിലും ജയചന്ദ്രന്റെ ശബ്ദമാധുരി ഓര്‍ക്കുമ്പോള്‍ അത് സത്യമാകാനേ തരമുള്ളു. ആ പാട്ടിന് എന്നും ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു എന്ന് ജയചന്ദ്രനും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ആ പാട്ട് മാത്രമല്ല, ജയചന്ദ്രന്റെ അത്ഭുതനാദത്തില്‍ പിറന്ന ഏതൊരു പാട്ടും സംഗീത ആസ്വാദകര്‍ നെഞ്ചേറ്റിയ ഗാനങ്ങളാണ്. പ്രണയവും വിരഹവും ആസ്വാദകരുടെ ഉള്ളിലുണര്‍ത്താന്‍ ഇത്രയേറെ കഴിവുള്ള ഒരു ഗായകന്‍ ഉണ്ടോയെന്ന് പോലും ആളുകള്‍ക്ക് തോന്നിപ്പോകും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേട്ടാല്‍.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍പ്പം, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, സന്ധ്യക്കെന്തിന് സിന്ദൂരം, നിന്‍മണിയറയിലെ നിര്‍മ്മല ശയ്യയിലെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, നീയൊരു പുഴയായി തഴുകുമ്പോള്‍, ഒന്നുതൊടാന്‍ ഉള്ളില്‍, എന്തേ ഇന്നും വന്നീല, ആലിലത്താലിയുമായി വരുനീ തുടങ്ങി പാടിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയ അതുല്യഗായകനാണ് ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, കാത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു തുടങ്ങിയ ആല്‍ബങ്ങളും ആരാധകരുടെ മനം കവര്‍ന്ന പാട്ടുകളാണ്.

സംഗീതം പഠിക്കാത്ത ഗായകന്‍

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 16000ത്തിലേറെ ഗാനങ്ങള്‍ ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ട് സംഗീതത്തില്‍ പ്രാവീണ്യം തെളിയിച്ച ജയചന്ദ്രന്‍ മരിക്കുന്നത് വരെയും ഔപചാരികമായി സംഗീതം പഠിച്ചിട്ടില്ല. താന്‍ സംഗീതം പഠിക്കാത്തതിലെ സങ്കടം മരിക്കുന്നത് വരെയും ദേവരാജന്‍ മാസ്റ്റര്‍ക്ക് ഉണ്ടാരിന്നതായി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

ഒരു മാസം മുഴുവന്‍ പാട്ട് പോയിട്ട് വര്‍ത്തമാനം പോലും പറഞ്ഞില്ല

ജയചന്ദ്രന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു തിരുവനന്തപുരം സ്വദേശിയായ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ എസ് മനോഹരന്‍. പല അഭിമുഖങ്ങളിലും ജയചന്ദ്രന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ആരാധകന്‍ ആത്മസുഹൃത്തായി മാറിയ ബന്ധമാണ് ഇവര്‍ക്കിടയില്‍ ഉള്ളത്. ജയചന്ദ്രന്റെ ഒരു ഗാനം റേഡിയോയില്‍ കേട്ട നാള്‍ തൊട്ട് തുടങ്ങിയതാണ് ആ ആത്മബന്ധമെന്ന് ജയചന്ദ്രനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ കൂടിയായ എസ് മനോഹരന്‍ പറഞ്ഞിട്ടുണ്ട്. അസുഖബാധിതനായി തീരെ കിടപ്പിലായിട്ട് പോലും എല്ലാ ദിവസവും വിളിച്ച് പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയെന്ന തങ്ങളുടെ ശീലം തുടര്‍ന്നിരുന്നതായി മനോഹരന്‍ പറയുന്നു. തിരുവനന്തരപുരത്ത് പോകുമ്പോള്‍ ദിവസങ്ങളോളം ജയചന്ദ്രന്‍ മനോഹരന്റെ വീട്ടില്‍ തങ്ങിയിട്ടുണ്ട്.

2003ല്‍ തൊണ്ടയില്‍ ഒരു പ്രശ്‌നം വന്നതിനെ തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം ജയചന്ദ്രന്‍ തനിക്കൊപ്പം മനോഹരനൊപ്പം ഉണ്ടായിരുന്നു. അന്ന് ഒരു മാസത്തെ വോയിസ് റെസ്റ്റ് ആണ് അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. ആ ദിവസങ്ങളില്‍ പ്രിയഗായകന്‍ പാട്ട് പോയിട്ട് ഒരു വാക്ക് പോലും ഉച്ചരിച്ചിരുന്നില്ലെന്ന് മനോഹരന്‍ ഓര്‍ക്കുന്നു. എഴുത്തിലൂടെയായിരുന്നു അദ്ദേഹം അന്ന് സംവദിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആദ്യമായി പാടിയ പാട്ട് മിഴി രണ്ടിലും എന്ന സിനിമയിലെ ആലിലത്താലിയുമായി വരു നീ എന്നതായിരുന്നു.

X
Desktop Bottom Promotion