മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ നിറഞ്ഞ തടാകം! ശാസ്ത്രത്തിന് പോലും പിടിതരാത്ത രഹസ്യം

Roopkund Lake Mystery: മനുഷ്യനും ശാസ്ത്രത്തിനും ഇന്നും പിടതരാത്ത അത്ഭുതങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ഹിമാലയം. ഹിമാലയത്തില്‍ അത്തരം നിരവധി രഹസ്യങ്ങള്‍ മഞ്ഞുമൂടി കിടക്കുന്നുണ്ട്. അവയില്‍ പലതും നിങ്ങളെ ആശ്ചര്യപ്പെടുത്തും. അത്തരത്തിലൊന്നാണ് ഹിമാലയന്‍ മേഖലയിലെ മഞ്ഞുമൂടിയ കൊടുമുടികള്‍ക്കിടയിലുള്ള രൂപ്കുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 16,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ത്രിശൂല്‍ എന്നറിയപ്പെടുന്ന ഹിമാലയത്തിലെ മൂന്ന് കൊടുമുടികള്‍ക്കിടയിലാണ് ഉള്ളത്. ഉത്തരാഖണ്ഡിലെ കുമയോണ്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതശിഖരങ്ങളിലൊന്നാണ് ത്രിശൂലം. എന്താണ് ഈ തടാകത്തിന്റെ പ്രത്യേകത എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?

രൂപ്കുണ്ഡ് തടാകത്തെ 'അസ്ഥികൂടങ്ങളുടെ തടാകം' എന്നാണ് വിളിക്കുന്നത്!! ഈ അസ്ഥികള്‍ തടാകത്തില്‍ അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്നു. എങ്ങനെയാണ് ഇത്രയധികം അസ്ഥികൂടങ്ങള്‍ ഈ തടാകത്തില്‍ വന്നത് എന്നത് ഇന്നും ഒരു നിഗൂഢമായ രഹസ്യമാണ്. 1942-ല്‍ ഒരു ബ്രിട്ടീഷ് റേഞ്ചറാണ് പട്രോളിംഗിനിടെ ഈ തടാകം കണ്ടത്. നരവംശശാസ്ത്രജ്ഞരും ശാസ്ത്രജ്ഞരും അരനൂറ്റാണ്ടായി ഈ അസ്ഥികൂടങ്ങളെക്കുറിച്ച് പഠിക്കുന്നു. ഈ തടാകം ഇപ്പോഴും വിനോദസഞ്ചാരികളുടെ ഒരു കേന്ദ്രമാണ്. ധാരാളം സഞ്ചാരികള്‍ ഈ തടാകം കാണാന്‍ എത്താറുണ്ട്.

Roopkund Lake

600 മുതല്‍ 800 വരെ മനുഷ്യ അസ്ഥികൂടങ്ങള്‍

തടാകത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ഈ മനുഷ്യ അസ്ഥികൂടങ്ങള്‍ ദൃശ്യമാകും. ഈ തടാകത്തില്‍ നിന്ന് ഇതുവരെ 600 മുതല്‍ 800 വരെ മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും മധ്യവയസ്‌കരാണെന്നും അവരുടെ പ്രായം 35 നും 40 നും ഇടയിലായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ പ്രായമായ സ്ത്രീകളുടെ അസ്ഥികൂടങ്ങളുണ്ടെങ്കിലും കുട്ടികളുടെ അസ്ഥികൂടങ്ങളൊന്നുമില്ല.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതിനെ 'നിഗൂഢ തടാകം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അസ്ഥികൂടങ്ങള്‍ ആരുടേതാണെന്നും ഈ ആളുകള്‍ എങ്ങനെ മരിച്ചുവെന്നും അവര്‍ എവിടെ നിന്നാണ് വന്നതെന്നും ശാസ്ത്രജ്ഞര്‍ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഈ രഹസ്യം പരിഹരിക്കാനായിട്ടില്ല.

അസ്ഥികൂടങ്ങളെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍

ഈ അസ്ഥികൂടങ്ങള്‍ 870 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഒരു ഇന്ത്യന്‍ രാജാവിന്റെയും ഭാര്യയുടെയും സേവകരുടേതുമാണെന്ന് പറയപ്പെടുന്നു. ഈ ആളുകള്‍ ഒരു ഹിമപാതത്തില്‍ പെട്ട് മരിച്ചതാകാം എന്ന് കരുതുന്നു. ചിലര്‍ പറയുന്നത്, ഈ അസ്ഥികൂടങ്ങളില്‍ ചിലത് 1841-ല്‍ ടിബറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈനികരുടേതാണ് എന്നാണ്. മറ്റൊരു കഥ അനുസരിച്ച്, ഇത് എന്തെങ്കിലും പകര്‍ച്ചവ്യാധി പിടിപെട്ട് മരിച്ചവരെ അടക്കം ചെയ്‌തേക്കാവുന്ന ഒരു ശ്മശാനമായിരിക്കാം എന്നാണ്.

എന്നിരുന്നാലും, 2004-ല്‍ നടത്തിയ ഒരു പഠനം രൂപ്കുണ്ഡ് തടാകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തി. ഈ അസ്ഥികൂടങ്ങള്‍ 12 മുതല്‍ 15 വരെ നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് പുതിയ പല കാര്യങ്ങളും പുറത്തുവന്നത്. ഈ അസ്ഥികൂടങ്ങള്‍ വ്യത്യസ്ത ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളുടേതാണെന്നും വെളിപ്പെടുത്തി. അവസാനമായി ശാസ്ത്രജ്ഞര്‍ പറഞ്ഞതാണ് അത്ഭുതം.. ഈ ആളുകള്‍ വളരെക്കാലം മുമ്പ് ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ തലയില്‍ വീണ് മരിച്ചതാകാം.

ഹിമാലയന്‍ പര്‍വതനിരകളില്‍ താമസിക്കുന്ന സ്ത്രീകളുടെ പ്രശസ്തമായ ഒരു നാടോടി ഗാനമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ നിന്ന് ഇവിടെ വന്ന് മലയുടെ സൗന്ദര്യത്തിന് ഭംഗം വരുത്തുന്നവരോട് ഇവിടത്തെ മാതൃദേവി ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്ന് നാടോടിക്കഥകളില്‍ പറയുന്നു. ഈ ദേവീകോപത്തില്‍ ആലിപ്പഴം വര്‍ഷിച്ച് നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് പറയുന്നു. 2004-ല്‍ നടത്തിയ ഗവേഷണത്തില്‍, പെട്ടെന്നുണ്ടായ ശക്തമായ ആഘാതത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. നിഗൂഢമായ പല സംഭവങ്ങളും ഇവിടെ പലപ്പോഴും നടക്കുന്നതായി ആളുകള്‍ പറയുന്നു. തടാകത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. ഇന്നും ഈ രൂപ്കുണ്ഡ് തടാകത്തിന്റെ രഹസ്യങ്ങള്‍ ചുരുളഴിയാതെ കിടക്കുന്നു.

Story first published: Wednesday, June 26, 2024, 13:00 [IST]
X
Desktop Bottom Promotion