അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം, മണ്ണിനടിയില്‍ കണ്ടെത്തിയ സൈന്യം; ഇപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങള്‍

Mysterious Discoveries Of The World: ഭൂമിയുടെ ചരിത്രവും ഭൂമിയിലെ പല കണ്ടുപിടിത്തങ്ങളും നിഗൂഢതകള്‍ നിറഞ്ഞ ഒന്നാണ്. കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്തോറും ഇവയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ഭൂമിയുടെ ചരിത്രം ഒരു പരിധിവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പല കാര്യങ്ങളും ഇനിയും വെളിപ്പെടാനുണ്ട്.

ചരിത്രത്തിലെ ചില കണ്ടെത്തലുകളെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. ഇപ്പോഴും ദുരൂഹമായ ചില കണ്ടെത്തലുകളുണ്ട്. പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും ഇപ്പോഴും ഈ കാര്യങ്ങള്‍ക്കുള്ള ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഇപ്പോഴും കണ്ടെത്താനാകാത്ത ചില പുരാതന കണ്ടെത്തലുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

mysterious discoveries of the world

ക്വിന്‍ ഷി ഹുവാന്റെ ശവകുടീരം

ചൈനയുടെ ആദ്യ ഭരണാധികാരിയായിരുന്ന ക്വിന്‍ ഷി ഹുവാന്റെ ശവകുടീരം ലോകത്തിന് ഒരു നിഗൂഢതയാണ്. ഗവേഷകര്‍ ഖനനം നടത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കല്ലറയില്‍ നിന്ന് നിരവധി സൈനികരുടെയും കുതിരകളുടെയും പ്രതിമകളും കളിമണ്ണില്‍ നിര്‍മ്മിച്ച മറ്റ് വസ്തുക്കളും കണ്ടെത്തുകയുണ്ടായി. ഗവേഷകര്‍ ഈ സന്യത്തെ ടെറാക്കോട്ട ആര്‍മി എന്ന് പേരിട്ടു വിളിച്ചു. ക്വിന്‍ ഷി ഹുവാന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹം ടെറാക്കോട്ട ആര്‍മി സൃഷ്ടിച്ചത് എന്നി പറയപ്പെടുന്നു. ബിസി 210ലാണ് ചൈനീസ് ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാന്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കല്ലറയും അതിലെ വസ്തുക്കളും ഇത്രയും കാലം കഴിഞ്ഞും കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള ഈ സ്ഥലം ഇന്ന് ചൈനീസ് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്.

കടലില്‍ മുങ്ങിയ അറ്റ്‌ലാന്റിസ്

ഒരു സാങ്കല്‍പ്പിക ദ്വീപാണ് അറ്റ്‌ലാന്റിസ്. ഈ ദ്വീപ് നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അറ്റ്‌ലാന്റിസ് നഗരത്തിന്റെ കൃത്യമായ സ്ഥാനം സംബന്ധിച്ച് ഇന്നും പല അഭിപ്രായങ്ങളുണ്ട്. ബിസി 360ല്‍ ഗ്രീക്ക് ചരിത്രകാരനായ പ്ലേറ്റോയാണ് ഈ നഗരത്തെക്കുറിച്ച് ആദ്യം പറഞ്ഞുതുടങ്ങിയത്. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിപ്പോയ അക്കാലത്തെ ഏറ്റവും മനോഹരമായ നഗരമായിരുന്നു അറ്റ്‌ലാന്റിസ് എന്ന് പറയപ്പെടുന്നു. അറ്റ്‌ലാന്റിസ് ഇന്നും ഒരു രഹസ്യമായി തുടരുന്നു.

നാസ്‌ക ലൈനുകള്‍

ഗവേഷകരെ അമ്പരപ്പിച്ച കണ്ടുപിടിത്തമാണ് പെറുവിലെ നാസ്‌ക ലൈനുകള്‍. തെക്കന്‍ പെറുവിലെ നാസ്‌ക പീഠഭൂമിയിലെ മരുഭൂമിയില്‍ കൊത്തിവച്ചിരിക്കുന്ന കൂറ്റന്‍ പുരാതന ജിയോഗ്ലിഫുകളുടെ ഒരു പരമ്പരയാണ് നാസ്‌ക ലൈനുകള്‍. ഈ ഡിസൈനുകള്‍ ഏകദേശം 19 ചതുരശ്ര മൈല്‍ വിസ്തൃതിയുണ്ട്. ബിസി 500 നും എഡി 500നും ഇടയില്‍ നാസ്‌ക ജനതയാണ് ഇവ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷികള്‍, ചിലന്തികള്‍, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളും ജ്യാമിതീയ രൂപങ്ങളും മനുഷ്യരൂപത്തിലുള്ള രൂപങ്ങളും ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടും, നാസ്‌ക ലൈനുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും അമ്പരന്നിരിക്കുകയാണ്.

വര്‍ഷത്തിലെ ചില സമയങ്ങളില്‍ ആകാശഗോളങ്ങളുടെ സ്ഥാനവുമായി ചില കണക്കുകള്‍ യോജിപ്പിച്ച്, ഈ ചിത്രങ്ങള്‍ ജ്യോതിശാസ്ത്ര കലണ്ടറായി വര്‍ത്തിക്കുന്നു എന്നതാണ് ഒരു സിദ്ധാന്തം. മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത് ഈ ഡിസൈനുകള്‍ മതപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു എന്നാണ്. ഈ കൂറ്റന്‍ ഡിസൈനുകള്‍ വായുവില്‍ നിന്ന് മാത്രമേ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയൂ. ഏറ്റവും കൗതുകകരമായ ഒരു കാര്യം എന്തെന്നാല്‍ ആധുനിക സാങ്കേതിക വിദ്യയില്ലാതെ ഇത്രയും കൃത്യതയോടെ എങ്ങനെയാണ് ഇത്രയും വലുതും സങ്കീര്‍ണ്ണവുമായ ഡിസൈനുകള്‍ സൃഷ്ടിച്ചത് എന്നതാണ്.

ആന്റികൈതേര മെക്കാനിസം

2000 വര്‍ഷം മുന്‍പ് കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ആന്റികിത്തേര മെക്കാനിസം എന്തെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും. 1901-ല്‍ ഗ്രീസിന്റെ തീരത്ത് അടിഞ്ഞ ആന്റികിതേര എന്ന കപ്പലില്‍ നിന്ന് കണ്ടെത്തിയ ഒരു പുരാതന ഗ്രീക്ക് അനലോഗ് കമ്പ്യൂട്ടറാണ് ആന്റികിതേര മെക്കാനിസം. ബിസി രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നതാണ് ഇത്. എക്കാലത്തെയും നിഗൂഢമായ കണ്ടെത്തലുകളില്‍ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. അതിന്റെ സങ്കീര്‍ണ്ണതയും അതിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും ഇന്നും നിഗൂഢമായി തുടരുന്നു.

ജ്യോതിശാസ്ത്രപരവും ജ്യോതിഷപരവുമായ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിച്ചുവെന്നതാണ് ഒരു സിദ്ധാന്തം. ഇത് ഒളിമ്പിക് ഗെയിമുകളുടെ ചക്രങ്ങള്‍ ട്രാക്കുചെയ്യാന്‍ ഉപയോഗിച്ചതായി ചിലര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, കൃത്യമായ വിശദീകരണങ്ങളൊന്നും ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടില്ല. ഇന്നത്തെക്കാലത്തെ പല കണ്ടുപിടിത്തങ്ങള്‍ക്കും ആന്റികിതെര മെക്കാനിസം വെളിച്ചം വീശിയിട്ടുണ്ട്. ഈ യന്ത്രത്തിന്റെ ഉപയോഗം എന്തായിരുന്നു എന്നത് ഇന്നും ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒരു രഹസ്യമാണ്.

സ്റ്റോണ്‍ഹെഞ്ച്

നൂറ്റാണ്ടുകളായി നിഗൂഢതയില്‍ മറഞ്ഞിരുന്ന ഇംഗ്ലണ്ടില്‍ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഒരു സ്മാരകമാണ് സ്റ്റോണ്‍ഹെഞ്ച്. ഏകദേശം 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് 25 ടണ്‍ വരെ ഭാരമുള്ള കൂറ്റന്‍ കല്ലുകള്‍ അടുക്കി വച്ച് സൃഷ്ടിച്ചതാണ് ഇത്. എന്തുകൊണ്ടാണ് ഈ കല്ലുകള്‍ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത് എന്ന ചോദ്യം തലമുറകളായി ശാസ്ത്രജ്ഞരെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ കല്ലുകള്‍ക്ക് നിഗൂഢമായ രോഗശാന്തി ഗുണങ്ങളുണ്ടെന്ന് ചിലര്‍ അനുമാനിക്കുന്നു. അന്യഗ്രഹ ജീവികളാണ് ഈ സ്ഥലം നിര്‍മ്മിച്ചതെന്നും ഈ കല്ലുകള്‍ക്ക് മറ്റൊരു ലോകത്തിലേക്ക് എത്താനുള്ള ശക്തിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഈസ്റ്റര്‍ ദ്വീപിലെ പ്രിതിമകള്‍

ഈസ്റ്റര്‍ ദ്വീപിലെ കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്രലോകത്തിന് ഒരു വിസ്മയമാണ്. 1100 നും 1680 നും ഇടയില്‍ ഈസ്റ്റര്‍ ദ്വീപിലെ റാപ നൂയി ജനതയാണ് 75 ടണ്‍ വരെ ഭാരമുള്ള ഈ കൂറ്റന്‍ പ്രതിമകള്‍ നിര്‍മിച്ചത്. അഗ്‌നിപര്‍വ്വത ശിലകളില്‍ നിന്ന് കൊത്തിയെടുത്തതാണ് കല്ലുകള്‍. ഏറ്റവും അമ്പരപ്പിക്കുന്ന ഒരു വശം എന്തെന്നാല്‍, പരിമിതമായ ഉപകരണങ്ങള്‍ വച്ച് ഇത്തരം ഭീമാകാരമായ പ്രതിമകള്‍ എങ്ങനെ കൊത്തിയെടുത്തും എന്നാണ്.

ഈ ദ്വീപിലുടനീളം പ്രതിമകളുണ്ട്. ചിലത് സമുദ്രത്തിന് അഭിമുഖമായി ഒരു നിരയില്‍ നിരന്ന് നില്‍ക്കുന്നു. പൂര്‍വ്വികരെ സ്മരിക്കുന്നതിനോ ദൈവങ്ങളുമായി ആശയവിനിമയം നടത്തുന്നതിനോ വേണ്ടിയാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന് ചില വിദഗ്ധര്‍ വിശ്വസിക്കുന്നു. കടലിലെ സഞ്ചാരികളെ നയിക്കാന്‍ സഹായിക്കുന്നതിനാണ് അവ സൃഷ്ടിച്ചതെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഈ കൂറ്റന്‍ കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്രത്തിന് പിടിതരാത്ത ഒരു നിഗൂഢതയാണ്.

ഗിസയിലെ പിരമിഡുകള്‍

ലോകത്തിലെ എക്കാലത്തെയും വിസ്മയിപ്പിക്കുന്ന പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നാണ് ഗിസയിലെ പിരമിഡുകള്‍. ഈജിപ്തിലെ ഈ ഗംഭീരമായ നിര്‍മിതികള്‍ 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ്. പിരമിഡുകള്‍ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു. ഈജിപ്ഷ്യന്‍ ഭരണാധികളായിരുന്ന ഫറവോന്‍മാരുടെയും അവരുടെ ഭാര്യമാരുടെയും ശവകുടീരങ്ങളായാണ് പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍ ഈ കൂറ്റന്‍ നിര്‍മ്മിതികള്‍ എങ്ങനെയാണ് ഇത്ര കൃത്യതയോടെ നിര്‍മ്മിച്ചത് എന്നത് ഇന്നും ഒരു രഹസ്യമായി തുടരുന്നു.

പിരമിഡുകള്‍ വെറും ശവകുടീരങ്ങളല്ല എന്നാണ് ഗവേഷകരുടെ അഭിപ്രായം. നൂതന സാങ്കേതിക വിദ്യയുടെയോ അന്യഗ്രഹ സഹായത്തിന്റെയോ സഹായത്തോടെയാണ് അവ നിര്‍മ്മിച്ചതെന്ന് ചിലര്‍ അനുമാനിക്കുന്നു. ഭൂമിയുടെ കാന്തിക മണ്ഡലങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനോ പുരാതനമായ അറിവുകള്‍ ശേഖരിക്കുന്നതിനോ വേണ്ടിയാണ് പിരമിഡുകള്‍ നിര്‍മ്മിച്ചതെന്ന് ചിലര്‍ അനുമാനിക്കുന്നു. പിരമിഡുകള്‍ക്കുള്ളിലെ മറഞ്ഞിരിക്കുന്ന അറകളും തുരങ്കങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള മറനീക്കാത്ത നിഗൂഢതയാണ്.

Story first published: Saturday, May 25, 2024, 11:45 [IST]
X
Desktop Bottom Promotion