Mother's Day: നൊസ്റ്റാള്‍ജിയയുടെ ചെപ്പ് തുറന്ന് ഫോളോവേഴ്‌സിന്റെ മനസ്സ് നിറച്ചവള്‍, ഇഞ്ചിപ്പെണ്ണ് ഹാപ്പിയാണ്

ഗൃഹാതുരത മലയാളിയുടെ ഒരു വീക്ക്‌നെസ്സ് ആണ്. ആര്‍ത്തലച്ച് മഴ പെയ്യുമ്പോള്‍, ഓണവും ക്രിസ്മസും പെരുന്നാളും വരുമ്പോള്‍, നാട്ടില്‍ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും വരുമ്പോള്‍, മലയാളി ഓര്‍മ്മകളുടെ ചെപ്പ് തുറക്കും. മനസ്സിനുള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചുവെച്ച ആ പഴയ കുട്ടിക്കുപ്പായമണിയും. പിന്നെ കണ്ണുകള്‍ പതുക്കെ അടച്ച് ആ ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞുനടത്തമാണ്. ഓര്‍മ്മകളെ പ്രണയിക്കുന്ന മലയാളിക്ക് ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമായി നൊസ്റ്റാള്‍ജിയയുടെ വിരുന്നൊരുക്കി മനസ് നിറയ്ക്കുന്ന ഒരു ഫുഡ് വ്‌ളോഗറുണ്ട്- നല്ല മണ്ണിന്റെ മണമുള്ള വള്ളുവനാടന്‍ ഓര്‍മ്മകളിലൂടെ അമ്മരുചികള്‍ വിളമ്പുന്ന ഇഞ്ചിപ്പെണ്ണ്. മാതൃദിനത്തില്‍ അപര്‍ണ്ണ ജീവന്‍ എന്ന മലയാളികളുടെ സ്വന്തം ഇഞ്ചിപ്പെണ്ണ് അമ്മരുചികളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

aparna jeevan

എഴുത്തിന്റെ വഴിയേ റീലുകളുടെ ലോകത്തേക്ക്

എഴുത്തിനോട് പണ്ടുമുതല്‍ക്കേ ഇഷ്ടമാണ്. അതുപോലെ ഇഷ്ടമാണ് ഭക്ഷണവും പാചകവും. എംസിഎ ആണ് പഠിച്ചത്. വിവാഹം കഴിഞ്ഞ് എറണാകുളത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുമ്പോഴാണ് ഭര്‍ത്താവിന് ഡെല്‍ഹിയിലേക്ക് ജോലിമാറ്റം ആവുന്നത്. ഡെല്‍ഹിയില്‍ എത്തിയതോടെ പകല്‍ ഒന്നും ചെയ്യാനില്ലാതെ ബോറടിക്കുന്ന സ്ഥിതിയായി. അങ്ങനെ ബോറടി മാറ്റാനായി വീട്ടില്‍ ഉള്ളതും അവിടെ കിട്ടുന്നതുമായ സാധനങ്ങള്‍ കൊണ്ട് പാചക പരീക്ഷണങ്ങള്‍ ആരംഭിച്ചു. വെറുതേ ഒരു രസത്തിന് പണ്ടത്തെ ഓര്‍മ്മകളോടൊപ്പം ചേര്‍ത്തുവെച്ച് റെസിപ്പിയും ഫോട്ടോഗ്രാഫുമായി പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇത് കണ്ട്് ഒരു പ്രമുഖ മാധ്യമത്തില്‍ നിന്നും അവര്‍ക്ക് വേണ്ടി പാചക കുറിപ്പുകള്‍ എഴുതിക്കൊടുക്കുമോ എന്ന ഓഫര്‍ വന്നപ്പോഴാണ് ഇതില്‍ ഒരു ഭാവി ഉണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല, കയ്യിലുള്ള പാചകവും വാചകവും എഴുത്തും ഫോട്ടോഗ്രാഫിയും ആയുധങ്ങളാക്കി ഗോധയിലേക്ക് ഇറങ്ങി. പിന്നെ 'ഗപ്പും' കൊണ്ടാണ് അപര്‍ണ്ണ തിരിച്ചുവന്നത്.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍യുഗം ആരംഭിച്ചതോടൊണ് കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങിയത്. ആദ്യ റീല്‍ തന്നെ വണ്‍ മില്യണ്‍ വ്യൂസ് നേടി. പിന്നീടങ്ങോട്ട് തനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് അപര്‍ണ്ണ പറയുന്നു. ആദ്യമൊക്കെ മ്യൂസിക്ക് ഇട്ടാണ് റീലുകള്‍ നല്‍കിയിരുന്നത്. ഒരിക്കല്‍ ഒരു ബ്രാന്‍ഡിന് വേണ്ടി പരസ്യം ചെയ്തപ്പോഴാണ് ആദ്യമായി വോയിസ് റെക്കോഡ് ചെയ്തത്. അന്ന് അവിടെ ഉണ്ടായിരുന്ന സുഹൃത്ത് ആണ്് ശബ്ദം നല്ലതാണെന്നും റീലില്‍ വോസിസ് ഓവര്‍ നല്‍കിയാല്‍ നന്നായിരിക്കുമെന്നും പറഞ്ഞത്. അങ്ങനെയാണ് സ്വന്തം ശബ്ദത്തില്‍ റീലുകള്‍ക്ക് വോയിസ് ഓവറുകള്‍ നല്‍കിത്തുടങ്ങിയത്.

കഥപറച്ചിലുകളിലൂടെ രുചികള്‍ വിളമ്പി

സാധാരണ ഫുഡ് വ്‌ളോഗുകള്‍ പോലെ പാചകം മാത്രം കാണിക്കുന്നതില്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല അപര്‍ണ്ണയ്ക്ക്. സ്‌പെഷ്യല്‍ ആയി, വ്യത്യസ്തമായി എന്തു ചെയ്യാമെന്നാണ് ആലോചിച്ചത്. കുട്ടിക്കാലത്ത് അമ്മമ്മയുടെ കഥപറച്ചിലുകളില്‍ മതിമറന്നിരുന്ന ഒരു പെണ്‍കുട്ടി ഉള്ളിലുണ്ടായിരുന്നത് കൊണ്ട് സ്റ്റോറിടെല്ലിംഗ് എന്ന വഴി പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് മലയാളത്തിലാരും അത് പരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അതെന്തായാലും ക്ലിക്കായി. മലയാളികള്‍ ഗൃഹാതുരതയെ പ്രണയിക്കുന്നവരാണെന്ന് മനസ്സിലായത് അപ്പോഴാണെന്ന് അപര്‍ണ്ണ പറയുന്നു. അങ്ങനെ ഇതാണ് തന്റെ വഴിയെന്ന് മനസ്സിലാക്കി ഫുഡ് വ്‌ളോഗിംഗ് കരിയറായി തിരഞ്ഞെടുത്തു. കട്ടയ്ക്ക് സപ്പോര്‍ട്ടുമായി ഭര്‍ത്താവും വീട്ടുകാരും ഒപ്പം നിന്നു.

injippennu

ഇഞ്ചിപ്പെണ്ണ് എന്ന പേര് മുതല്‍ കുപ്പിവളയിട്ട കൈകളും കാലിലെ വെള്ളിക്കൊലുസും, മണ്‍പാത്രങ്ങളിലും ഓടുപാത്രങ്ങളിലും ഭക്ഷണമുണ്ടാക്കുന്ന ശൈലിയും വരെ എല്ലാം ഇഷ്ടങ്ങളുടെ കൂട്ട് പിടിച്ച് തിരിഞ്ഞെടുത്തതാണ്. വീഡിയോ എടുക്കുന്നത് മുതല്‍ എഡിറ്റിംഗ് വരെ എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. അച്ഛന്‍ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് കളര്‍ കോമ്പിനേഷനുകളും ഫ്രെയിമുകളുടെ ഭംഗിയുമെല്ലാം എങ്ങനെ വേണമെന്ന ധാരണ അപര്‍ണ്ണയ്ക്ക് വ്യക്തമായുണ്ട്. വോയിസ് ഓവറിന് പ്രത്യേകം സ്‌ക്രിപ്റ്റ് ഒന്നും തയ്യാറാക്കാറില്ല. എന്ത് വിഭവമാണോ ഉണ്ടാക്കിയത്, അതുമായി ബന്ധപ്പെട്ട് മനസ്സില്‍ വരുന്ന ഓര്‍മ്മ പറയുകയാണ് ചെയ്യുന്നത്. പാട്ടും നൃത്തവും വരയുമെല്ലാം ഒപ്പമുള്ള അപര്‍ണ്ണയ്ക്ക് ഫോട്ടോഗ്രാഫി ആണ് മറ്റൊരു അഭിനിവേശം.


ഫുഡ് വ്‌ളോഗിംഗ് സാധ്യതകള്‍ അനന്തമാണ്

ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു മേഖലകളില്‍ ഒന്നാണ് ഭക്ഷണവുമായി ബന്ധപ്പെട്ട മേഖല. അതുകൊണ്ടുതന്നെ ഫുഡ് വ്‌ളോഗിംഗിന്റെ സാധ്യതകള്‍ അനന്തമാണെന്ന് അപര്‍ണ്ണ പറയുന്നു. ഫുഡ് ഫോട്ടോഗ്രാഫി, ഫുഡ് ബ്ലോഗിംഗ്, വ്‌ളോഗിംഗ്, സ്‌റ്റൈലിംഗ് എന്നിവയുടെയൊന്നും മാര്‍ക്കറ്റ് ഒരിക്കലും ഇടിയില്ല. പക്ഷേ നമ്മുടേതായ ഒരു ശൈലി, ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുക്കുക വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഒരിക്കലും മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കരുത്. മലയാളികള്‍ എല്ലാതരം ഭക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ആ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക. ആദ്യമൊക്കെ കഷ്ടപ്പെടേണ്ടതായി വരും. തിരിച്ചറിയപ്പെടാന്‍ വെകിയെന്ന് വരും. തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അപര്‍ണ്ണ പറയുന്നു. പക്ഷേ നമ്മുടേതായ ശൈലിയില്‍, ആളുകളില്‍ ഒരു വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ വിജയം നമ്മളെ തേടിവരുമെന്നത് അപര്‍ണ്ണയുടെ അനുഭവമാണ്.

ഹാപ്പി ആയിരിക്കുന്നോളം ഇഞ്ചിപ്പെണ്ണ് ഇവിടെയുണ്ടാകും

ഫുഡ് വ്‌ളോഗിംഗില്‍ വലിയ സ്വപ്നങ്ങളൊന്നും തനിക്കില്ലെന്ന് അപര്‍ണ്ണ പറയുന്നു. ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യതയും അംഗീകാരവുമെല്ലാം പ്രതീക്ഷിച്ചതിലും അപ്പുറമുള്ള കാര്യങ്ങളാണ്. അതിനാല്‍ ഈ അവസ്ഥയില്‍ വളരെ ഹാപ്പിയാണ്. സന്തോഷത്തോടെ ഇരിക്കുന്നത്രയും കാലം ഇഞ്ചിപ്പെണ്ണ് ഇവിടെയുണ്ടാകുമെന്ന ഉറപ്പാണ് അപര്‍ണ്ണ നല്‍കുന്നത്. തന്റെ രുചികള്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഒരു കുഞ്ഞ് റെസ്‌റ്റോറന്റ് എന്ന മോഹവും മനസ്സിലുണ്ട്. വളരെ ചെറിയ, എക്കോ ഫ്രണ്ട്‌ലി ആയ, ശുചിത്വത്തോടെ, ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുന്ന ഒരിടമായിരിക്കും അത്.

അമ്മ രുചികളുടെ ആരാധിക

താന്‍ ചെയ്യുന്ന മിക്ക റെസിപ്പികളും അമ്മയുടെയും അമ്മമ്മയുടേതുമാണെന്ന് അപര്‍ണ്ണ പറയുന്നു. പാചകത്തില്‍ ഇവരാണ് ഏറ്റവും സ്വാധീനിച്ചിട്ടുള്ളത്. കുക്കിംഗ് ഒരു ഇഷ്ടമായി മാറിയതും ഇവരുള്ളത് കൊണ്ടാണ്. അന്നത്തെ കാലത്ത് അമ്മയും പാചക പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു. ഇന്നത്തെ പോലെ ററഫറന്‍സിനായി യുട്യൂബോ ബ്ലോഗുകളോ ഒന്നും ഇല്ലാത്ത കാലത്ത് ഇടയ്ക്ക് വരുന്ന മാസികകളിലെ പാചകക്കുറിപ്പുകള്‍ എഴുതിവെച്ചും വെട്ടി സൂക്ഷിച്ചുമാണ് അമ്മ പുതിയ രുചികള്‍ പരീക്ഷിക്കാറ്. അമ്മയുടെ നല്ലരുചികള്‍ അനുഭവിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ഇപ്പോഴും അമ്മ തന്നെയാണ് ബെസ്റ്റ് കുക്ക്. വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ട് പുതിയ രുചികള്‍ ഉണ്ടാക്കാനാണ് അമ്മ ശ്രമിച്ചത്. ചാനലിലൂടെ അതുതന്നെയാണ് താനും പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്.

sadya-injippennu

നിങ്ങളുടെ സന്തോഷമാണ് പ്രധാനം, അമ്മമാരോട് പറയാനുള്ളത് അതുമാത്രം

അമ്മമാര്‍ ഒരു അനുഗ്രഹമാണ്. അമ്മമാരുടെ അടുത്ത് നിന്ന് മാറുമ്പോഴാണ് അവരുടെ വില മനസിലാകുക. മക്കള്‍ക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും സന്തോഷവുമൊക്കെ വേണ്ടെന്നുവെച്ചിട്ടാണ് നമ്മുടെ അമ്മമാര്‍ ജീവിക്കുന്നത്. പക്ഷേ അത് തെറ്റാണ്. ആ നഷ്ടങ്ങളിലൂടെ അവര്‍ ജീവിതത്തില്‍ ഒന്നും നേടുന്നില്ല.

സ്വന്തം സന്തോഷത്തെ മറന്ന് ഒന്നും ചെയ്യരുതെന്നാണ് പുതിയകാല അമ്മമാരോട് അപര്‍ണ്ണയ്ക്ക് പറയാനുള്ളത്. നമ്മുടെ സന്തോഷവും മാനസികമായ ആരോഗ്യവും ത്യജിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കരുത്. അമ്മമാര്‍ സന്തോഷിച്ചാലേ, അവര്‍ മാനസികമായി ഹാപ്പി ആയാലേ മക്കളും വീട്ടിലുള്ള മറ്റുള്ളവരും ഹാപ്പിയാകൂ. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് താനെന്ന് അപര്‍ണ്ണ പറയുന്നു. "ഞാന്‍ എന്റെ സന്തോഷം തിരഞ്ഞെടുത്തത് കൊണ്ടാണ് മറ്റുള്ളവര്‍ക്കും സന്തോഷം നല്‍കാന്‍ സാധിക്കുന്നത്. എല്ലാ അമ്മമാരും ഹാപ്പിയായിരിക്കുക, അപ്പോള്‍ അവരുടെ ചുറ്റിലുള്ളവരും ഹാപ്പിയാകും".

X
Desktop Bottom Promotion