1.4 കോടിയുടെ ഫ്‌ളാറ്റ്, 30,000 രൂപ വരുമാനമുള്ള കടകള്‍; ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും പണക്കാരനായ യാചകന്‍

യാചകന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ കീറിപ്പറഞ്ഞ വേഷമുള്ള, തെരുവില്‍ കിടന്നുറങ്ങുന്ന, ഒരു പാത്രവുമായി നമ്മുടെ മുമ്പില്‍ വന്ന് നിന്ന് ഭിക്ഷ ചോദിക്കുന്ന ഒരു രൂപമായിരിക്കും നമ്മുടെ മനസ്സില്‍ വരിക. ഡിജിറ്റല്‍ പണമിടപാടുകളുടെ കാലത്ത് സൈ്വപ്പിംഗ് മെഷീനും സ്‌കാനറുമായി ഭിക്ഷ തേടുന്ന യാചകര്‍ ചില കോമഡി ഷോകളില്‍ കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. കാലം മാറുമ്പോള്‍ യാചകരും മാറണമല്ലോ. ഇതിപ്പോള്‍ അതിനേക്കാളൊക്കെ നമ്മളെ വിസ്മയപ്പെടുത്തുന്ന ഒരു യാചകനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

World s richest beggar Bharat Jain

ഇത് താന്‍ടാ പ്രൊഫഷന്‍

ഭിക്ഷാടനത്തെ മുന്തിയ തൊഴിലാക്കി മാറ്റിയ മുംബൈ സ്വദേശി ഭാരത് ജെയിന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ തൊഴിലിലൂടെ പണം വാരിക്കൂട്ടുന്ന ഇദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരനായ യാചകനാണത്രേ ഈ അമ്പത്തിനാലുകാരന്‍. 60,000-75,000 രൂപയാണ് ഭാരതിന്റെ മാസ വരുമാനം. 7.5 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെലിബ്രിറ്റി നഗരമായ മുംബൈയില്‍ 1.4 കോടി രൂപയുടെ രണ്ട് ഫ്‌ളാറ്റുകളാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. ഇതുകൂടാതെ രണ്ട് കടകളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. അതില്‍ നിന്നും മാസം 30,000 വാടക വരുമാനവുമുണ്ട്.

കോടീശ്വരനായാലും തൊഴില്‍ വിടില്ല

പണക്കാരനായി എന്നുകരുതി തനിക്ക് സൗഭാഗ്യങ്ങള്‍ നല്‍കിയ തൊഴില്‍ വിടാനൊന്നും ഭാരത് ഒരുക്കമല്ല. മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളായ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലോ ആസാന്‍ മൈതാനത്തോ ഇപ്പോഴും ഇദ്ദേഹം ഭിക്ഷ യാചിച്ച് നടക്കാറുണ്ട്. ദിവസം 2,000- 2,500 രൂപയാണ് വരുമാനമായി ലഭിക്കുന്നത്. 10-12 മണിക്കൂര്‍ വരെ ഭിക്ഷയെടുക്കും. പിന്നെ ജോലിയിലുള്ള ആത്മാര്‍ത്ഥ കാരണം ഒരു ദിവസം പോലും അവധിയെടുക്കാറില്ല.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് കൗമാരപ്രായത്തില്‍ തന്നെ പഠനം നിര്‍ത്തി ഭാരത് ഭിക്ഷാടനത്തിന് ഇറങ്ങുന്നത്. നിലവില്‍ ഭാര്യയും മക്കളുമായി പരേലിലാണ് ഉദ്ദേഹം താമസിക്കുന്നത്. മക്കള്‍ക്ക് മികച്ച നിലയിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഭാരതിന് കഴിയുന്നുണ്ട്. ഭാരതിന്റെ തൊഴില്‍ ഭിക്ഷാടനമാണെങ്കിലും കുടുംബത്തിലെ മറ്റംഗങ്ങള്‍ ഒരു സ്റ്റേഷനറി കട നടത്തുകയാണ്.

ഭാരത് ഭിക്ഷാടനത്തിന് പോകുന്നതിനോട് കുടുംബത്തിന് താല്‍പ്പര്യമില്ല. പലതവണ ഉപദേശിച്ചുവെങ്കിലും അതെല്ലാം അവഗണിച്ച് ഭാരത് തന്റെ ജോലി തുടരുകയാണ്. താന്‍ ഈ ജോലി ആസ്വദിക്കുന്നുവെന്നും ഈ ജീവിതശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ആവശ്യം മുന്‍നിര്‍ത്തിയല്ല ഇപ്പോള്‍ താന്‍ ഭിക്ഷാടനം നടത്തുന്നതെന്നും അത് താന്‍ തന്നെ തിരഞ്ഞെടുത്തതാണെന്നും ഭാരത് വിശദീകരിക്കുന്നു. തനിക്ക് അത്യാഗ്രഹമൊന്നുമില്ല, ഉദാരമനസ്‌കനാണ് മാത്രമല്ല അമ്പലങ്ങള്‍ക്കും ചാരിറ്റികള്‍ക്കും സഹായം നല്‍കാറുമുണ്ട്. ഇങ്ങനെ പോകുന്നു ഭാരതിന്റെ അവകാശവാദങ്ങള്‍.

ഭിക്ഷാടനത്തിലൂടെ ഭാഗ്യമുണ്ടാക്കിയവര്‍

ഭിക്ഷാടനത്തിലൂടെ പണം വാരിക്കൂട്ടിയ ആദ്യ ഇന്ത്യക്കാരനല്ല ഭാരത്. ഒന്നര കോടി രൂപയുടെ ആസ്തിയുള്ള ശാംഭാജി കെയില്‍, ഒരു കോടി രൂപയുടെ ആസ്തിയുള്ള ലക്ഷ്മി ദാസ് എന്നിവരൊക്കെ ഈ നിലയില്‍ പേരെടുത്തിട്ടുള്ള യാചകരാണ്. ഇന്ത്യയിലെ ഭിക്ഷാടന രംഗത്തിന് 1.5 ലക്ഷം കോടി രൂപ വലുപ്പമുണ്ടെന്നാണ് കണക്കുകള്‍.

ഇന്ത്യ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. പിഴ ചുമത്തിയും യാചകരെ അറസ്റ്റ് ചെയ്തും അവരെ പുനരധിവസിപ്പിച്ചും ഭിക്ഷാടനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എങ്കിലും മറ്റ് തൊഴിലുകള്‍ക്ക് പോകാന്‍ താല്‍പ്പര്യമില്ലാത്ത യാചകര്‍ വീണ്ടും തെരുവിലിറങ്ങി. വന്‍കിട ഭിക്ഷാടന മാഫിയ തന്നെ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Tuesday, March 12, 2024, 17:35 [IST]
X
Desktop Bottom Promotion