ഭൂമിയുടെ രണ്ടാമത്തെ ചന്ദ്രന്‍ എവിടെ നിന്നും എത്തി, ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞര്‍

ഭൂമിയുടെ രണ്ടാമത്തെ ചന്ദ്രന്‍ എന്ന്‌ ശാസ്ത്രസമൂഹം വിളിക്കുന്ന ഒരു ഛിന്നഗ്രഹമുണ്ട് അങ്ങ് ബഹിരാകാശത്ത്. കമോഒലെവയെന്ന ആ ഛിന്നഗ്രഹം എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആ ഛിന്നഗ്രഹം നമ്മുടെ നിലവിലെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനില്‍ നിന്ന് തന്നെയാണേ്രത വന്നിരിക്കുന്നത്.

moon

കംപ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രന്റെ നമ്മള്‍ കാണാത്ത ഇരുണ്ട വശത്തുള്ള ജിയര്‍ഡാണോ ബ്രൂണോ എന്ന ഗര്‍ത്തത്തില്‍ നിന്നുമാണ് ഈ ഛിന്നഗ്രഹം ബഹിരാകാശത്ത് എത്തിയതെന്നാണ് കണ്ടെത്തല്‍.

കമോഒലെവ

2016 HO3 എന്നും അറിയപ്പെടുന്ന കമോഒലെവയുടെ ഹവായി ഭാഷയിലുള്ള അര്‍ത്ഥം ചാഞ്ചാടുന്ന ആകാശവസ്തുക്കള്‍ എന്നാണ്. ഏകദേശം 130 അടി മുതല്‍ 330 അടി വരെ (40-100 മീറ്റര്‍) ഉയരം ഇതിനുണ്ടെന്നാണ് കരുതപ്പെടുന്നത്. ഏകദേശം സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ വലുപ്പം. 2016ലാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍ അല്ലെങ്കില്‍ ഛിന്നഗ്രഹങ്ങള്‍ (എന്‍ഇഎകള്‍)കണ്ടെത്തി നിരീക്ഷിക്കുന്നതിനായി ഹവായിയില്‍ തയ്യാറാക്കിയ പാന്‍-സ്റ്റാര്‍സ് എന്ന ടെലസ്‌കോപ്പുകള്‍ ആണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഏതാണ്ട് 250,000 എന്‍ഇഎകളെയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്തുകൊണ്ട് ഭൂമിയുടെ രണ്ടാമത്തെ ചന്ദ്രനെന്ന് വിളിക്കുന്നു

സൂര്യനെ പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം ഭൂമിയെ വലംവെക്കുന്ന ഒരു ക്വാസി സാറ്റലൈറ്റ് ആണ് കമോഒലെവ. 1:1 ഓര്‍ബിറ്റല്‍ റസണ്‍ന്‍സില്‍ ഇത് ഭൂമിക്കൊപ്പം നീങ്ങുന്നു. ഭൂമിയെ വലംവെക്കുന്നത് കൊണ്ടാണ് ഇതിനെ രണ്ടാമത്തെ ചന്ദ്രനെന്ന് വിളിക്കുന്നത്.

ജിയോര്‍ഡാണോ ബ്രൂണോ ഗര്‍ത്തം

നേച്ചര്‍ അസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീരിച്ച പേപ്പര്‍ അനുസരിച്ച് ചന്ദ്രന്റെ ഇരുണ്ട വശത്തിലുള്ള ജിയോര്‍ഡാണോ ബ്രൂണോ ഗര്‍ത്തത്തില്‍ നിന്നുമാണ് ഈ ഛിന്നഗ്രഹം ഉത്ഭവിച്ചിരിക്കുന്നത്. ഏതാണ്ട് 14 മൈല്‍ അല്ലെങ്കില്‍ 22 കിലോമീറ്റര്‍ വീതിയുള്ള ഗര്‍ത്തമാണിത്. ചന്ദ്രോപരിതലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്ലെങ്കില്‍ വലിയ ഗര്‍ത്തമായിരിക്കും ഇതെന്ന് കരുതപ്പെടുന്നു. ഒന്ന് മുതല്‍ പത്ത് മില്യണ്‍ വരെ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു മൈല്‍ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ചന്ദ്രനില്‍ വന്നിടിച്ചതിന്റെ ഫലമായിട്ടായിരിക്കാം ഈ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഇത്രയും വലിയ വസ്തു വന്നിടിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കാനിടയുള്ള വസ്തുവിന്റെ വലുപ്പം കമ്പ്യൂട്ടര്‍ മാതൃകകളിലൂടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കമോഒലെവയുടെ വലുപ്പമുള്ള ഒരു വസ്തുവാകും ഈ ഇടിയുടെ ഫലമായി പുറത്തേക്ക് തെറിച്ചിരിക്കുക. എല്ലാ സാധ്യതകളും പരിശോധിക്കുന്നതിനായി സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ആഴ്ചകള്‍ നീണ്ട കണക്കുകൂട്ടലുകള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്.

ചന്ദ്രന്റെ കഷ്ണങ്ങള്‍

കമോഒലെവയുടെ സ്രോതസ്സ് ചന്ദ്രനാണെന്ന് പറയുന്ന ആദ്യ പഠനമല്ല ഇത്. 20121ല്‍, അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അരിസോണയിലെ ലാര്‍ജ് ബൈനോകുലര്‍ ടെലസ്‌ടോപ്പ് ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച് നിരീക്ഷിച്ചപ്പോഴും കമോഒലെവ ചന്ദ്രന്റെ ഒരു കഷ്ണമായിരിക്കാം എന്ന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. അതില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശം (സ്‌പെക്ട്രം) മറ്റ് എന്‍ഇഎകളില്‍ നിന്നുള്ള പ്രകാശത്തില്‍ നിന്നും വിഭിന്നമാണ് എന്നതായിരുന്നു അങ്ങനെ അവര്‍ പറയാനുള്ള കാരണം.

ദശലക്ഷക്കണക്കിന് മുമ്പ് നടന്ന ഒരു കൂട്ടിയിടിയുടെ ഫലമായി രൂപപ്പെട്ട ചന്ദ്രന്റെ കഷ്ണങ്ങള്‍ കമോഒലെവയുടേത് പോലുള്ള ഭ്രമണപഥങ്ങള്‍ സ്വീകരിച്ചേക്കുമെന്ന് കഴിഞ്ഞ വര്‍ഷം മറ്റൊരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു. ഛിന്നഗ്രങ്ങളും ഉല്‍ക്കകളും വന്നിടിച്ചതിന്റെ ഫലമായി രൂപം കൊണ്ട അനവധി ഗര്‍ത്തങ്ങളാണ് ചന്ദ്രനില്‍ ഉള്ളത്. കൂട്ടിയിടിയുടെ സമയത്ത് ചന്ദ്രനില്‍ നിന്നും പുറത്തേക്ക തെറിക്കുന്നവ സാധാരണയായി തിരികെ ചന്ദ്രനില്‍ തന്നെയാണ് വന്ന് വീഴുക.

ചൈനയുടെ ലക്ഷ്യം

എന്തായാലും ഭൂമിയുടെ രണ്ടാമത്തെ ചന്ദ്രന്‍ എ്ന്ന് വിളിക്കുന്ന കമോഒലെവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയാനാകും. ചൈനയുടെ ആദ്യത്തെ ഛിന്നഗ്രഹ സാംപിളിംഗ് ദൗത്യമായ തയ്ന്‍വെന്‍-2 അടുത്ത വര്‍ഷം ഈ ഛിന്നഗ്രഹം സന്ദര്‍ശിക്കാനിരിക്കുകയാണ്.

X
Desktop Bottom Promotion