പഞ്ചാഗ്നിയിലെ ഇന്ദിര, ആരണ്യകത്തിലെ അമ്മിണി: അതികായന്റെ എഴുത്ത് ലോകത്തെ ശക്തയായ പെണ്ണുങ്ങള്‍

മലയാളത്തിന്റെ എംടിക്കാലം അവസാനിച്ചു, മനുഷ്യന്റെ വിചിത്ര യാത്രകളെ എഴുത്തിലേക്കാവാഹിച്ച് പച്ചയായ ജീവിതത്തെ അഭ്രപാളിയിലേക്കും നോവലിലേലേക്കും കുടിയിരുത്തിയ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍. മനുഷ്യന്റെ വികാര വിചാരങ്ങളെ സമന്വയിപ്പിച്ച് എം ടി നടത്തിയ പരകായപ്രവേശം ഓരോ മലയാളിയും ഏറ്റു വാങ്ങി. മരണം ഒന്നിന്റേയും അവസാനമല്ലെന്ന് തന്റെ പല സൃഷ്ടികളിലും എം ടി പറഞ്ഞു വെച്ചു. എം ടിയോടൊപ്പം ചേര്‍ന്ന് ഒരു സിനിമ എന്ന മോഹത്തിനായി പല സംവിധായകരും കൊതിച്ചു.

മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും എം ടി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അക്ഷരങ്ങളാല്‍ കരുത്താര്‍ജ്ജിച്ച സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ എംടിയുടെ തൂലികയില്‍ നിരവധി കഥാപാത്രങ്ങള്‍ പിറന്ന് വീണു. കരുത്തിന്റെ പെണ്‍രൂപമായ ഉണ്ണിയാര്‍ച്ചയും, നാലുകെട്ടിലെ ഉണ്ണിമായയും, പഞ്ചാഗ്നിയിലെ ഇന്ദിരയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍.

M T Vasudevan Nair

എംടിയുടെ പെണ്ണുങ്ങള്‍
പഞ്ചാഗ്നിയിലെ ഇന്ദിരയിലൂടെ ധൈര്യത്തിന്റെ പുതിയ തലത്തിലേക്ക് തന്റെ സ്ത്രീ കഥാപാത്രത്തെ എം ടി അഴിച്ച് വിട്ടു. മനക്കരുത്തിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന പെണ്ണായി അവള്‍ മാറി. സമൂഹത്തിലെ അനീതി ചോദ്യം ചെയ്യുന്ന ധിക്കാരിയായ ഒരു കഥാപാത്രമായി മാറി എംടിയുടെ ഇന്ദിര. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി അവള്‍ പോരാടുകയും സിനിമാ ചരിത്രത്തിലെ ഇന്നും ശക്തയായ സ്ത്രീ കഥാപാത്രമായി മാറുകയും ചെയ്തു ഇന്ദിര.

മഞ്ഞിലെ വിമല
എംടിയുടെ എക്കാലവും ഓര്‍ക്കുന്ന രചനകളില്‍ വ്യത്യസ്തയായിരുന്നു വിമല. ചതിക്കപ്പെട്ടെങ്കിലും തന്റെ പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്ന വിമല. വളരെ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും തിരക്കായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനകളും. പ്രണയിക്കുന്നയാള്‍ക്ക് വേണ്ടി ഇത്രയും നീണ്ട കാത്തിരിപ്പ് നടത്താന്‍ ഒരു സ്ത്രീക്ക് മാത്രമേ സാധിക്കൂ എന്ന് പറയാതെ പറയുകയാണ് എം ടിയുടെ വിമല. ഒരു സ്ത്രീ പ്രണയത്തിന്റെ തീവ്രത പറയാതെ പറയുകയാണ് വിമലയിലൂടെ എം ടി തന്റെ മഞ്ഞിലൂടെ.

ആള്‍ക്കൂട്ടത്തില്‍ തനിയെ അമ്മുക്കുട്ടി
ആള്‍ക്കൂട്ടത്തില്‍ തനിയേയിലെ അമ്മുക്കുട്ടിയും എം ടിയുടെ സൃഷ്ടികളില്‍ മികച്ച് നില്‍ക്കുന്ന ഒരു സ്ത്രീ കഥാപാത്രം തന്നെയാണ്. പുരുഷന്റെ ചതിയിലൂടെ ജീവിതത്തില്‍ തനിച്ചായിപ്പോയ അമ്മുക്കുട്ടി തന്റെ ആത്മസംഘര്‍ഷങ്ങളെ നിയന്ത്രിക്കുന്നതില്‍ വിജയിച്ച് നില്‍ക്കുന്നു അവസാനം വരെ. ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കായിപ്പോയ അമ്മുക്കുട്ടിയുടെ വികാര വിചാരങ്ങളെ എത്രത്തോളം ഓരോ മലയാളി പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സാധിക്കുമോ അത്രത്തോളം ആ കഥാപാത്രം ഇന്നും നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു. അനീതിക്കെതിരായി തന്റെ ശബ്ദതം ഉയരേണ്ടിടത്ത് ശക്തയായ് പ്രതികരിക്കുന്നുണ്ട് അമ്മിണി എന്ന അമ്മുക്കുട്ടി. ജീവിതത്തോടുള്ള പോരാട്ടത്തെയാണ് അതിലൂടെ വരച്ച് കാണിക്കുന്നതും.

നഖക്ഷതങ്ങളിലെ ഗൗരി
നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ നഖക്ഷതങ്ങളിലെ ഗൗരിയും ലക്ഷ്മിയും ഇന്നും പ്രേക്ഷകമനസ്സില്‍ സ്ഥിതി ചെയ്യുന്നു. പ്രണയവും നഷ്ടവും വിരഹവും എല്ലാം ഒരുമിച്ച് അതിവൈകാരികതയ്ക്ക് മുന്നില്‍ പ്രേക്ഷകനെ എത്തിച്ച് എംടിയുടെ മായാജാലം. സൗഹൃദം പ്രണയത്തിലേക്കെത്തുമ്പോള്‍ ജീവിതത്തില്‍ സന്തോഷത്തിലേറെ അത് ദു:ഖത്തിന് വഴി വെക്കുമ്പോഴും ധൈര്യത്തോടെ അതില്‍ നിന്ന് ഇറങ്ങിവരാന്‍ ഗൗരിയ്ക്ക് കഴിഞ്ഞു. ദുര്‍ബലതയും അരക്ഷിതാവസ്ഥയും എല്ലാം ഇടകലര്‍ന്ന് വരുന്ന സ്ത്രീകഥാപാത്രം അതി സങ്കീര്‍ണതകളിലൂടെയാണ് സഞ്ചരിക്കുന്നത്.

ശക്തിയുടെ നെടും തൂണായി ദയ
എം ടിയുടെ തിരക്കഥയില്‍ വിരിഞ്ഞ ദയയെന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നായിരിക്കും. ബുദ്ധിയും, ധൈര്യവും ഒത്തു ചേര്‍ന്ന തന്റേടിയായി പെണ്ണ്. അടിമപ്പെണ്‍കുട്ടിയാണെങ്കില്‍ പോലും തന്റെ ബുദ്ധിവൈഭവം കൊണ്ട് ഒരു രാജ്യത്തെ തന്നെ ഭരിക്കാന്‍ സാധിച്ചവള്‍. പുരുഷനോടൊപ്പം നില്‍ക്കുന്ന എം ടി കഥാപാത്രങ്ങളില്‍ ദയയുടെ ശക്തിയും ധൈര്യവും ആധിപത്യവും കൃത്യമായി വരച്ച് കാണിക്കുന്നു എംടി. കാലങ്ങള്‍ക്ക് അതീതമായി ഇന്നും നിലനില്‍ക്കുന്നു എം ടിയുടെ ദയ നമ്മുടെയെല്ലാം മനസ്സില്‍

ഇനിയുമേറെ
ജീവിതത്തെ പലയാവര്‍ത്തി പല കോണിലൂടെ നോക്കിക്കാണുന്ന സ്ത്രീ കഥാപാത്രങ്ങള്‍ക്ക് എം ടി ജീവന്‍ നല്‍കിയിട്ടുണ്ട്. ചതിയനല്ലാത്ത ചന്തുവിന്റെ കഥപറഞ്ഞ വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച, രണ്ടാമൂഴത്തിലെ ദ്രൗപതി, ആരണ്യകത്തിലെ അമ്മിണി, കുട്ട്യേടത്തി, ഓപ്പോള്‍, തുടങ്ങി നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ എംടിയുടെ തൂലികത്തുമ്പിലൂടെ പിറവിയെടുത്തു. പിന്നേയും പല ജീവിതത്തെക്കുറിച്ചും പല പെണ്‍മനസ്സിനെക്കുറിച്ചും വായനക്കാരനോട് സദാ സംവദിച്ചു എംടിയുടെ പെണ്ണുങ്ങള്‍.

'ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല, പക്ഷേ ആ കാലത്തിനോട് നന്ദിയുണ്ട്
ഇത്രയും കാലം എനിക്കനുവദിച്ചതിന്, അത് ദൈവമാവാം, എന്തുമാവാം'

എം ടി

ആദരാഞ്ജലികള്‍

Story first published: Thursday, December 26, 2024, 10:05 [IST]
X
Desktop Bottom Promotion