'നാലുകെട്ടി'ല്‍ നിന്നും കാലത്തിന്റെ വഴിയേ സഞ്ചരിച്ച എഴുത്തുകാരന്‍; എം ടി

ഒരു കാലഘട്ടത്തെ തന്റെ കൃതികളിലൂടെ മനോഹരമായി വരച്ചിട്ട എഴുത്തുകാരനാണ് എംടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളിമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏതാണ് അത്യുത്തമം എന്നു ചോദിച്ചാല്‍, എല്ലാ കൃതികളും എടുത്ത് കാണിക്കേണ്ടതായി വന്നേക്കാം. ഭാഷയെ ഇത്രമനോഹരവും ലളിതവും എന്നാല്‍, വായിക്കാരുടെ മനസ്സിനോടു ചേര്‍ത്തിരിത്തുന്ന വിധത്തില്‍ മനോഹരമായി ഉപയോഗിക്കുന്ന കഥാകൃത്തും തിരകഥാകൃത്തുമാണ് എംടി വാസുദേവന്‍ നായര്‍. മഹാഭാരത കഥകളില്‍ ഏറ്റവുമധികം കൊട്ടിയാഘോഷിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്ന അര്‍ജുനനെയും, ശ്രീകൃഷ്ണനെയും മാറ്റി നിര്‍ത്തി, ഭീമന്റെ മനസ്സിലൂടെ വായനക്കാരെ സഞ്ചരിപ്പിച്ച പ്രതിഭ. ഭ്രാന്തന്‍ വേലായുധനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരന്‍. അപ്പുണ്ണിയുടെ യാത്രകളിലൂടെ നാലുകെട്ടിന്റെ കഥപറഞ്ഞ എഴുത്തുകാരന്‍. അങ്ങനെ, എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങള്‍ മലയാളികള്‍ക്കുവേണ്ടി രചിച്ച അതുല്യ പ്രതിഭ. ചിക്കിചികഞ്ഞാല്‍, എംടിയുടെ കഥാപാത്രങ്ങളില്‍ പലതും ഇന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി നമുക്ക് തേന്നിയേക്കാം. അദ്ദേഹം കുറിച്ചിട്ട ഓരോ വരികള്‍ക്കും ഇന്നും ജീവനുണ്ട്. അത്തരത്തില്‍ എംടിയുടെ നോവലുകളിൽ നിന്നും കടമെടുത്ത ചില വരികള്‍ ഇതാ;

M T vasudevan nair
Photo Credit: PTI

'വരും വരാതിരിക്കില്ല. കാത്തിരിപ്പിനോളം വലിയ പ്രാര്‍ത്ഥന ഇല്ല'

' അകലെ വൃക്ഷത്തലപ്പുകളുടെ ഉയരത്തില്‍, ഉദയത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോപുരങ്ങളില്‍ നോക്കി തളര്‍ന്ന കാലടിവെപ്പുകളോടെ നടന്നകലുമ്പോള്‍ ഓര്‍മ്മിപ്പിച്ചു: ഉദയത്തെക്കുറിച്ചുള്ള കവിത
എഴുതാനാണ് ആദ്യം ആഗ്രഹിച്ചത്. തകര്‍ന്ന അമ്പലമതില്‍ക്കെട്ടിന്റെ വിടവിലൂടെ കടന്നുവരുന്ന പൂക്കളെപ്പറ്റി...'

' നമുക്കിനി ഭൂതകാലമില്ല. ഓര്‍മകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാല്‍ മനസ്സ് അചഞ്ചലമാകുന്നു. സ്ഫടികശുദ്ധമാകുന്നു.'

' ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് ' ശത്രു' എന്നുമാത്രം പറഞ്ഞപ്പോള്‍ അയാള്‍ ഉപദേശിച്ചു, ' ശത്രവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്ന് കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.'

' ഏത് ശൂന്യതയ്ക്ക് നടുവിലും ഏതെങ്കിലുമൊന്ന് പ്രതീക്ഷിക്കുക. പ്രതീക്ഷ സാക്ഷാത്കരിക്കാം എന്ന് വിശ്വാസം ഉണ്ടായിട്ടല്ല, എന്നാലും അസ്തിത്വത്തിന്റെ ഏകാധാരം എന്ന നിലയ്ക്ക് അതില്‍പ്പിടിച്ചു തൂങ്ങിക്കൊള്ളുകയെ നിവൃത്തിയുള്ളൂ... വിവര്‍ണ്ണമായി ദിവസങ്ങള്‍ കടന്നുപോകവേ തൂങ്ങിക്കൊള്ളൂകയെ നിവൃത്തിയുള്ളൂ... വെറുതേ ആ പ്രതീക്ഷയെ തിരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുക.'

' എനിക്ക് നിങ്ങളെ ഇഷ്ടമാണ്, കാരണമൊന്നുമില്ല.വഴിയില്‍ തടഞ്ഞ് നിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ, വെറുതേ... വെറുതേ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.'

' സുഗന്ധം മുഴുവന്‍ ഒതുക്കിവെച്ച ഒരു പൂമൊട്ടാണീ പെണ്‍കുട്ടിയെന്നു തോന്നി: ഇതാണു കവിത.'

' കാലത്തിന്റെ വറ്റിയ പ്രവാഹത്തിന്റെ തീരത്തില്‍ അവസാനം, ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു.'

' ഓമനിക്കാന്‍ തോന്നുന്ന ഓര്‍മ്മകളേ, നിങ്ങളുടെ അസ്ഥിമാടങ്ങള്‍ ഇരുളില്‍ മുങ്ങാതിരിക്കട്ടെ.'

' പകലുകള്‍ ഗതി കിട്ടാത്ത പ്രേതങ്ങളെപ്പോലെ അവസാനമില്ലാതെ തന്റെ ചുറ്റും വട്ടംതിരിയുകയാണെന്നു തോന്നാറുണ്ട്.'

' മരിച്ചുപോയ ഇന്നലയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളയെച്ചൊല്ലി, എന്തിനു വേദനിക്കുന്നു? ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു. നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു...'

X
Desktop Bottom Promotion