ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു, എംജിആറിന് അസുഖം വന്നു: രാഷ്ട്രീയക്കാര്‍ ഭയക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍

വേനല്‍ച്ചൂടിനെ നാണിപ്പിച്ചുകൊണ്ട് രാജ്യമെങ്ങും തെരഞ്ഞെടുപ്പ് ചൂട് കുതിച്ചുയരുകയാണ്. വോട്ട് ചോദിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും കയറിയിറങ്ങുകയാണ്. മതസൗഹാര്‍ദ്ദത്തിന്റെ നാടായ ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. വിജയം നേടാന്‍ ദൈവാനുഗ്രഹം നേടുന്നതിനൊപ്പം ഭക്തരെയും പുരോഹിതരെയും നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

Brihadeeshwara Temple

കാര്യമിതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് കാലമായാല്‍ രാഷ്ട്രീയക്കാര്‍ പോകാന്‍ ഭയക്കുന്ന ഒരു ആരാധാനാലയം നമ്മുടെ രാജ്യത്തുണ്ട്. വേറെയെവിടെയുമല്ല, നമ്മുടെ തൊട്ടടുത്ത് തമിഴ്‌നാട്ടില്‍ തന്നെ. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള ആയിരം വര്‍ഷം പഴക്കമുള്ള, ലോകപ്രസിദ്ധമായ ബൃഹദീശ്വര ക്ഷേത്രത്തിലേക്കാണ് രാഷ്ട്രീയക്കാര്‍ വരാന്‍ മടിക്കുന്നത്. എന്താണ് അതിന്റെ കാരണമെന്ന് നോക്കാം.

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂര്‍

രാഷ്ട്രീയക്കാര്‍ക്ക് ഈ ക്ഷേത്രം ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നാണ് കാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസം. 1980കളിലാണ് ബൃഹദീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു വിശ്വാസം രൂപപ്പെട്ടത്. ഏത് പാര്‍ട്ടിയിലുള്ള രാഷ്ട്രീയക്കാരാണെങ്കിലും ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുള്ള പ്രധാന കവാടത്തിലൂടെ അകത്തേക്ക് കയറിയാല്‍ അവരുടെ അധികാരം നഷ്ടമാകുമെന്നാണ് പറയപ്പെടുന്നത്. ഈ ഭീതി ഉള്ളതുകൊണ്ട് തഞ്ചാവൂരിലെത്തുന്ന രാഷ്ട്രീയക്കാരാരും ഈ ക്ഷേത്രത്തിലേയ്ക്ക് വരാറില്ല.

ബൃഹദീശ്വര ക്ഷേത്രത്തിന്റെ ചരിത്രം

ചോള രാജാവായ രാജരാജ ചോളന്‍ 1010ല്‍ പണി കഴിപ്പിച്ചതാണ് ബൃഹദീശ്വര ക്ഷേത്രം. ക്ഷേത്രം എന്നതിനേക്കാള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന അതിബൃഹത്തായ വാസ്തു വിസ്മയം എന്ന നിലയിലാണ് ബൃഹദീശ്വര ക്ഷേത്രം പ്രസിദ്ധം. വലിയ മുറ്റവും ചെറിയ ശ്രീകോവിലുമെന്നതാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് കിഴക്ക് വശത്തായി രണ്ട് കവാടങ്ങളാണ് ഉള്ളത്. ക്ഷേത്രത്തിന്റെ കിഴക്കായി, പതിനാറാം നൂറ്റാണ്ടിലെ നെടുമ്പുരയും അതില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയ നന്ദിയുടെ പ്രതിമയും ഉണ്ട്.

ശ്രീകോവിലില്‍ പ്രധാന പ്രതിഷ്ഠയായ ശിവലിംഗം പ്രതിഷ്ഠിക്കാന്‍ രാജരാജ ചോളനെ സഹായിച്ച കരുവുറര്‍ ക്ഷേത്രത്തെ ശപിച്ചുവെന്നാണ് വിശ്വസം. അഭിഷേക സമയത്ത് മന്ത്രോച്ചാരണം തമിഴില്‍ മാത്രമായിരിക്കണമെന്നും സംസ്‌കൃതം ഉപയോഗിക്കരുതെന്നുമായിരുന്നു കരുവുററിന്റെ ആഗ്രഹം. എന്നാല്‍ ഇതിന് വിപരീതമായി സംസ്‌കൃത ഭാഷ ഉപയോഗിച്ചതിനെ തുടര്‍ന്ന് യാഗശാലയില്‍ തീപിടിത്തമുണ്ടായി എന്നാണ് ഐതിഹ്യം. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ക്ഷേത്ര ലിഖിതങ്ങളോ, ശിലാലിഖിതങ്ങളോ ലഭിച്ചിട്ടില്ല. അതേസമയം, ക്ഷേത്രത്തില്‍ നിരവധി ഇടങ്ങളില്‍ സംസ്‌കൃത ലിഖിതങ്ങളുണ്ട്.

എന്തായാലും ക്ഷേത്രത്തില്‍ വന്നാല്‍ അധികാരം നഷ്ടപ്പെടുമെന്ന ഭയം മൂലം ഇന്നും രാഷ്ട്രീയക്കാര്‍ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ കയറാറില്ല, പ്രത്യേകിച്ച് കിഴക്ക് വശത്തെ പ്രധാന പാതയിലേയ്ക്ക് തുറക്കുന്ന കവാടത്തിലൂടെ. വല്ലപ്പോഴും അവിടെയെത്താറുള്ള രാഷ്ട്രീയക്കാര്‍ വടക്കുവശത്തുള്ള കവാടത്തിലൂടെയാണ് അകത്ത് കയറുക.

ഇന്ദിരാഗാന്ധിയുടെ ക്ഷേത്രദര്‍ശനവും തുടര്‍ന്നുള്ള മരണവും

മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി സിഖ് ഭീകരരലാല്‍ വധിക്കപ്പെടുന്നതിന് മുമ്പ് തഞ്ചാവൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന എംജിആറിനൊപ്പം പ്രധാന കവാടത്തിലൂടെയാണ് ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെത്തിയത്.

അഭിനയത്തിലൂടെ തമിഴ്‌നാട്ടുകാരുടെ ഇഷ്ടം നേടി രാഷ്ട്രീയത്തിലെത്തി ദീര്‍ഘകാലം മിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന എംജിആറുമായി ബന്ധപ്പെട്ടതാണ് അടുത്ത സംഭവം. ക്ഷേത്ര സന്ദര്‍ശനം നടത്തിയ ആ വര്‍ഷം തന്നെ വൃക്ക രോഗം ബാധിച്ച് എംജിആര്‍ ഗുരുതരാവസ്ഥയിലായി. മൂന്നുവര്‍ഷത്തിന് ശേഷം രോഗം ഭേദമായെങ്കിലും 1987 ഡിസംബറില്‍ എംജിആര്‍ മരിച്ചു. അപ്പോഴും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്നു.

ഈ രണ്ട് സംഭവങ്ങളോട് ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം ശക്തമായി. പിന്നീട് 2010ല്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയും ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാല്‍ പ്രധാന കവാടത്തിലൂടെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കരുതെനന് ആരോ ഉപദേശിച്ചത് മൂലം വടക്കുവശത്തെ കവാടത്തിലൂടെയാണ് അദ്ദേഹം അകത്തേക്ക് പ്രവേശിച്ചത്.

ബൃഹദീശ്വരന്റെ ശാപമോ

രാജരാജ ചോളന്റെ ജീവിതത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വ്യക്തമായി ചരിത്രരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഒരു വിവരങ്ങളും ലഭ്യമല്ല. ഒരു രാജാവിന് ഹിതകരമായ മരണമായിരിക്കില്ല അദ്ദേഹം വരിച്ചതെന്ന കാരണം കൊണ്ടായിരിക്കാം ഇത് സംഭവിച്ചിരിക്കുകയെന്ന് ചരിത്രകുതുകികള്‍ പറയുന്നു. ഉദാഹരണത്തിന് അദ്ദേഹം ആത്മഹത്യ ചെയത്‌തോ വധിക്കപ്പെടുകയോ, തടങ്കലിലാക്കി വധിക്കപ്പെടുകയോ, ഭേദമാക്കാന്‍ പറ്റാത്ത അസുഖം മൂലം മരിക്കുകയോ ചെയ്തിരിക്കാം.

രാജരാജ ചോളന്റെ മരണത്തിലെ നിഗൂഢതയും ക്ഷേത്രവുമായി ബന്ധപ്പെട്ട ശാപകഥയ്ക്ക് ബലം പകര്‍ന്നു. ക്ഷേത്രം സന്ദര്‍ശിക്കുന്ന അധികാരികള്‍ക്ക് ഉടന്‍ തന്നെ അധികാരം നഷ്ടമാകുമെന്നതിന് ഉദാഹരണം രാജരാജ ചോളന്‍ തന്നെയാണെന്ന് ഈ ശാപകഥയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇത് ഭയന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകനായ രാജേന്ദ്ര ചോളന്‍ ഉടന്‍ തന്നെ തഞ്ചാവൂരില്‍ നിന്നും രക്ഷപ്പെടുകയും നദിക്ക് എതിര്‍വശത്തായി സ്വന്തമായി ഒരു നഗരവും ബൃഹദീശ്വരര്‍ ക്ഷേത്രവും സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ ഉയരം തഞ്ചാവൂര്‍ ക്ഷേത്രത്തേക്കാള്‍ ചെറുതാണ്.

Story first published: Tuesday, March 19, 2024, 18:29 [IST]
X
Desktop Bottom Promotion