ബ്ലാക്ക് ബെല്‍റ്റ്, കര്‍ഷകന്‍, പഠിച്ചത് മറ്റൊരു പേരില്‍; രാഹുല്‍ഗാന്ധിയെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങള്‍

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയ്യതി കുറിച്ച് കിട്ടിയിരിക്കുകയാണ്. ഇതോടെ നേതാക്കന്മാരും പോരാളികളും അനുയായികളുമെല്ലാം കൊടുംചൂടിനെ പോലും വകവെക്കാതെ അങ്കത്തട്ടിലേയ്ക്ക് എടുത്തുചാടി രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കുകയാണ്.

rahul gandhi

കേരളത്തില്‍ എന്നത്തെയും പോലെ സ്ഥാനാര്‍ത്ഥിയാകാനുള്ള ടോസ്സും അതുകഴിഞ്ഞുള്ള ട്വിസ്റ്റുമെല്ലാം അരങ്ങുതകര്‍ത്ത് മുന്നേറുന്നു. എന്തായാലും ഉത്തരേന്ത്യ വിട്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് എത്തിയ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനുമായ രാഹുല്‍ഗാന്ധി ഇത്തവണയും വയനാട്ടില്‍ തന്നെ ജനവിധി തേടുമെന്ന കാര്യം തീരുമാനമായി.

ഇനി രാഷ്ട്രീയം വിടാം. അങ്കത്തട്ടില്‍ നേതാക്കന്മാര്‍ മാറ്റുരയ്ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളും നിങ്ങള്‍ അറിയാത്ത കാര്യങ്ങളായിരിക്കും.

വീട്ടില്‍ തന്നെ പഠിത്തം, പേര് മാറ്റി ട്രിനിറ്റി കോളെജില്‍

ഡല്‍ഹിയിലും ഡറാഡൂണിലുമാണ് രാഹുല്‍ഗാന്ധി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എന്നാല്‍ 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതോടെ സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് രാഹുലിന്റെയും സഹോദരി പ്രിയങ്കയുടെയും പഠനം വീട്ടില്‍ തന്നെ ഒതുങ്ങി. പിന്നീട് 1989ല്‍ ന്യൂഡെല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും രാഹുല്‍ ചരിത്രത്തില്‍ ബിരുദമെടുത്തു. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിരുന്നു രാഹുലിന്റെ ഉന്നതവിദ്യാഭ്യാസം. എന്നാല്‍ 1991ല്‍ പിതാവ് രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ രാഹുല്‍ ഇന്ത്യയില്‍ തിരിച്ചെത്തി റോളിന്‍സ് കോളെജില്‍ ചേര്‍ന്നു. പിന്നീട് എംഫില്‍ എടുക്കുന്നതിനായി ലണ്ടനിലെ ട്രിനിറ്റി കോളെജില്‍ ചേര്‍ന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ റോള്‍ വിന്‍സി എന്ന പേരിലായിരുന്നു അവിടെ രാഹുല്‍ പഠിച്ചത്.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയിലെ ജോലി

കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയതിന് ശേഷം രാഹുല്‍ ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്തു. 2002ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ബാക്‌ഡ്രോപ്‌സ് സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മുംബൈയില്‍ സ്വന്തമായി ഒരു ഔട്ട്‌സോഴ്‌സിംഗ് കമ്പനി ആരംഭിച്ചു.

ആദ്യ അറസ്റ്റ്

2011ല്‍, ബട്ട പര്‍സൗള്‍ ഗ്രാമത്തില്‍ ഹൈവേ പ്രോജക്ടിനായി ഏറ്റെടുത്ത സ്ഥലത്തിന് മതിയായ പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരെ കാണാന്‍ പോകവെയാണ് ആദ്യമായി രാഹുലിനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മണിക്കൂറിന് ശേഷം രാഹുലിനെ പോലീസ് വിട്ടയച്ചെങ്കിലും ഡല്‍ഹിയിലേയ്ക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.

ബ്ലാക്ക് ബെല്‍റ്റ് രാഹുല്‍ഗാന്ധി, യോഗ്യനായ ബാച്ചിലര്‍, കര്‍ഷകന്‍ രാഹുല്‍ഗാന്ധി

ജപ്പാനിലെ ആയോധനകലയായ അയ്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണ് രാഹുല്‍ഗാന്ധി. 2009ല്‍ രാഹുല്‍ഗാന്ധി അയ്കിഡോ പരിശീലിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരിശീലകനായ സെന്‍സെയ് പരിതോസ് പറഞ്ഞത്. 2014ല്‍ ഇന്ത്യയിലെ ഏറ്റവും യോഗ്യനായ ബാച്ചിലര്‍ ആയി രാഹുല്‍ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേവര്‍ഷം തന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ജോലിയുടെ സ്ഥാനത്ത് കര്‍ഷകന്‍ എന്നായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ 200ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അത് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റ് എന്നാക്കി.

നിര്‍ഭയയുടെ കുടുംബത്തെ നിശബ്ദമായി പിന്തുണച്ച രാഹുല്‍ഗാന്ധി

2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ നിര്‍ഭയയുടെ കുടുംബത്തിന് ആരുമറിയാതെ പിന്തുണയും സഹായങ്ങളും നല്‍കിയവരില്‍ ഒരാളായിരുന്നു രാഹുല്‍. സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ നിര്‍ഭയയുടെ സഹോദന് പ്രചോദനമേകിയതും പൈലറ്റ് പരിശീലന രോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും രാഹുലാണ്. ഇക്കാര്യം നിര്‍ഭയയുടെ മാതാവാണ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ ഫോണില്‍ മകനുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും വിട്ടുകൊടുക്കില്ലെന്ന മനോഭാവം മകനെ പഠിപ്പിച്ചത് രാഹുലാണെന്നും അന്നവര്‍ പറഞ്ഞിരുന്നു.

X
Desktop Bottom Promotion