വിസ്മയം ബഹിരാകാശ ജീവിതം; ഭൂമിയിലെ പോലെ കുളിക്കാനാകില്ല, ശുചിത്വപാലനം പിന്നെങ്ങനെ

How Astronauts Bath: ബഹിരാകാശ സഞ്ചാരികളുടെ, ബഹിരാകാശ നിലയത്തിലെ ജീവിതത്തെ കുറിച്ച് വളരെ രസകരവും കൗതുകകരവുമായ നിരവധി കാര്യങ്ങളുണ്ട്. സീറോ ഗ്രാവിറ്റി അഥവാ മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തില്‍ പാറിപ്പറന്ന് നടക്കുന്ന ഇവര്‍ എങ്ങനെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുമെന്നത് ഭൂമിയിലുള്ളവരെ അതിശയപ്പെടുത്തുന്ന കാര്യമാണ്. നിലയത്തിലെ തങ്ങളുടെ ജീവിതത്തെ കുറിച്ച് സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികള്‍ വീഡിയോ ചെയ്യുകയും അല്ലാതെ അറിവുകള്‍ പങ്കിടുകയും ചെയ്യാറുണ്ട്.

International space station
Photo Credit: PTI

സീറോ ഗ്രാവിറ്റിയില്‍, അതായത് എല്ലാ വസ്തുക്കളും പാറിപ്പറന്ന് നടക്കുന്ന അന്തരീക്ഷത്തില്‍ ബഹിരാകാശ നിലയത്തില്‍ ശുചിത്വകാര്യങ്ങളും പ്രാഥമിക കൃത്യങ്ങളും എങ്ങനെയാണ് നടപ്പിലാക്കുക എന്നത് പലപ്പോഴും ആളുകളെ അതിശയിപ്പിക്കുന്ന കാര്യമാണ്. അതെപ്പറ്റി ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

ഭൂമിയിലുള്ളവരെ പോലെ തന്നെ, ബഹിരാകാശ നിലയത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് മതിയായ ശുചിത്വം ആവശ്യമാണ്. അവര്‍ കുളിക്കുകയും പല്ലുതേക്കുകയും ഷെയ്‌വ് ചെയ്യുകയും ബാത്ത്‌റൂമില്‍ പോകുകയുമെല്ലാം ചെയ്യാം. പക്ഷേ അത് ഭൂമിയില്‍ ഉള്ളത് പോലെയല്ല. മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തില്‍ അതെല്ലാം ചെയ്യുന്നത് വ്യത്യസ്തമായ രീതികളിലൂടെയാണ്.

ബഹിരാകാശത്ത് കുളി എങ്ങനെ?

ജലം അമൂല്യമാണ്. പക്ഷേ ബഹിരാകാശത്ത് അത് അമൃതിന് സമമാണ്. കാരണം ബഹിരാകാശ നിലയത്തിലെ വെള്ളം ഭൂമിയില്‍ നിന്ന് കൊണ്ടുപോകുന്നതും അവിടെ തന്നെ റീസൈക്കിള്‍ ചെയ്യുന്നതുമാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭൂമിയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയൂ. വെള്ളത്തിന്റെ പരിമിതിയും ഭൂമിയിലെ പോലെ ഗുരുത്വാകര്‍ഷണം ഇല്ലാത്തത് കൊണ്ട് വെള്ളമൊഴിച്ചാലും അന്തരീക്ഷത്തില്‍ ഒഴുകിനടക്കും എന്നതുകൊണ്ടും ഭൂമിയിലെ പോലെ വിശദമായ കുളി ബഹിരാകാശത്ത് നടക്കില്ല. പിന്നെ എങ്ങനെയാണ് അവര്‍ കുളിക്കുന്നത് എന്ന് നോക്കാം.

ബഹിരാകാശ സഞ്ചാരികള്‍ എല്ലാ ദിവസവും സ്‌പോഞ്ച് ബാത്ത് എടുക്കും. ദേഹം നനയ്ക്കുന്നതിനും തുടയ്ക്കുന്നതിനും അവര്‍ക്ക് രണ്ട് വാഷ് ക്ലോത്തുകള്‍ ലഭിക്കും. അതില്‍ വെള്ളം നനച്ച് ദേഹം ശുചിയാക്കാം. ഭാരമില്ലാത്ത അന്തരീക്ഷത്തില്‍ പ്രതലബലം കൊണ്ട് വെള്ളവും സോപ്പ് പതയും ചര്‍മ്മത്തോട് ഒട്ടിപ്പിടിച്ചിരിക്കും. അധികമായി വരുന്ന വെള്ളം മലിനജല ടാങ്കിലേക്ക് വലിച്ചെടുക്കും.

മുടിയിലെ അഴുക്ക് കളയാന്‍ അവര്‍ക്ക് പ്രത്യേകമായ ഒരു ഷാംപൂ ഉണ്ട്. ആ ഷാപൂ വെള്ളം കൊണ്ട് കഴുകിക്കളയേണ്ടതില്ല. കുളിക്കാന്‍ കഴിയാത്ത ആശുപത്രി രോഗികള്‍ക്ക് വേണ്ടി വികസിപ്പിച്ച ഷാംപൂ ആണിത്. ഓരോ ബഹിരാകാശ സഞ്ചാരിക്കും ശുചിത്വ ആവശ്യങ്ങള്‍ക്കായി സ്വന്തമായൊരു കിറ്റ് ഉണ്ടായിരിക്കും. അതില്‍ എന്തെല്ലാം വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. ദന്താരോഗ്യവും ശുചിത്വവും ഭൂമിയിലെ പോലെ തന്നെ ബഹിരാകാശത്തും പ്രധാനമാണ്. ബഹിരാകാശ സഞ്ചാരികള്‍ക്ക് ടൂത്ത്‌പേസ്റ്റ് വേണമെങ്കില്‍ വിഴുങ്ങാം, അല്ലെങ്കില്‍ ദന്തഡോക്ടറുടെ അടുത്തുള്ളത് പോലെയുള്ള ഉപകരണത്തിലൂടെ വായില്‍ നിന്നും വലിച്ചെടുത്ത് കളയാം. അല്ലാതെ പുറത്തേക്ക് തുപ്പാന്‍ പറ്റില്ല.

പ്രാഥമിക കൃത്യങ്ങള്‍

മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തില്‍ ബഹിരാകാശ നിലയത്തിലെ ടോയ്‌ലെറ്റ് ഭൂമിയില്‍ ഉള്ളതിനേക്കാള്‍ വളരെ സങ്കീര്‍ണ്ണമാണ്. മലവിസര്‍ജ്ജനത്തിന് ടോയ്‌ലെറ്റ് ബൗളും മൂത്രവിസര്‍ജ്ജനത്തിന് യൂറിന്‍ ഫണലും അടങ്ങിയതാണ് ബഹിരാകാശ നിലയത്തിലെ ടോയ്‌ലെറ്റ്. ടെയ്‌ലെറ്റില്‍ ഇരിക്കുമ്പോള്‍ കാലുകള്‍ പൊങ്ങിപ്പോകാതിരിക്കാന്‍ ബെല്‍റ്റുകളു തൈ ബാറുകളും ഉപയോഗിക്കും. ഫാന്‍ ഉള്ള വാക്യൂം ക്ലീനര്‍ പോലെയാണ് ടോയ്‌ലെറ്റിന്റെ പ്രവര്‍ത്തനം. വിസര്‍ജ്യവും വായുവും ടാങ്കിലേക്ക് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഓരോ ബഹിരാകാശ സഞ്ചാരിക്കും വെവ്വേറ യൂറിന്‍ ഫണല്‍ ഉണ്ടായിരിക്കും. ഇതിലെ ഫാന്‍ വായുവും മൂത്രവും വലിച്ചെടുക്കും. ഇത് മലിനജലടാങ്കിലേക്ക് ചെന്നെത്തും.

Story first published: Thursday, March 20, 2025, 15:29 [IST]
X
Desktop Bottom Promotion