ഓരോ 90 മിനിട്ടിലും സൂര്യോദയം, കിടന്നാലും പൊങ്ങിപ്പോകും; ബഹിരാകാശ സഞ്ചാരികള്‍ ഉറങ്ങുന്നത് എങ്ങനെ

ബഹിരാകാശ ജീവിതം വിസ്മയപ്പെടുത്തുന്നതാണ്. ഭൂമിയിലെ പോലെ ഗുരുത്വാകര്‍ഷണം അഥവാ ഗ്രാവിറ്റി ഇല്ലാത്ത അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ ജീവിതം സാധാരണക്കാര്‍ക്ക് അത്ഭുതമാണ്. അവര്‍ എങ്ങനെ ശ്വസിക്കുന്നു, എങ്ങനെ നടക്കുന്നു, എങ്ങനെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യുന്നു. എങ്ങനെ ഉറങ്ങുന്നു എന്നിവയെല്ലാം അറിയാന്‍ അവര്‍ക്കെപ്പോഴും കൗതുകമാണ്. പക്ഷേ നമ്മള്‍ കരുതുന്നത് പോലെ അത്ര എളുപ്പമല്ല ബഹിരാകാശ ജീവിതം. മാസങ്ങളോളം നീണ്ട പരിശീലനത്തിന് ശേഷമാണ് ബഹിരാകാശ സഞ്ചാരികള്‍ ബഹിരാകാശ വാസത്തിന് തയ്യാറാകുന്നത്. അവിടുത്തെ എല്ലാ വെല്ലുവിളികളും നേരിടാന്‍ തയ്യാറായവരെയാണ് ബഹിരാകാശ നിലയത്തിലേക്ക് പല ദൗത്യങ്ങള്‍ക്കായി അയക്കുന്നത്.

sleep quarters
Photo Credit: NASA

സീറോ ഗ്രാവിറ്റിയും ഓരോ 90 മിനിട്ടിലും സംഭവിക്കുന്ന സൂര്യോദയവും ബഹിരാകാശ സഞ്ചാരികളുടെ ശാരീരിക, മാനസിക ആരോഗ്യത്തില്‍ പല വെല്ലുവിളികളും ഉയര്‍ത്തുന്നു. അതില്‍ പ്രധാനമാണ് ഉറക്കം. സൂര്യോദയവും അസ്തമവും അടിസ്ഥാനമാക്കിയാണ് നമ്മുടെ ജൈവഘടികാരം പ്രവര്‍ത്തിക്കുന്നത്. അതിനനുസരിച്ചാണ് നമ്മുടെ ഉറക്കവും. പക്ഷേ ഓരോ 90 മണിക്കൂറിലും സൂര്യന്‍ ഉദിക്കുന്ന ഒരു അന്തരീക്ഷത്തില്‍ എങ്ങനെയാണ് ബഹിരാകാശ സഞ്ചാരികള്‍ ഉറങ്ങുക. കിടന്നാല്‍ കിടക്കയില്‍ നിന്ന് പൊങ്ങിപ്പോകുന്ന അവസ്ഥയില്‍ അവരെങ്ങനെ കിടക്കും. ബഹിരാകാശ സഞ്ചാരികളുടെ ഉറക്കത്തെ കുറിച്ച് വിശദമായി അറിയാം.

ജൈവഘടികാരവും നമ്മുടെ ഉറക്കവും

ജൈവഘടികാരത്തെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനം എന്നറിയാമല്ലോ. സിര്‍ക്കാര്‍ഡിയന്‍ റിഥം എന്നും ഇതറിയപ്പെടുന്നു. 24 മണിക്കൂര്‍ സമയത്ത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ശാരീരികവും മാനസികവും പെരുമാറ്റപരവുമായ മാറ്റങ്ങളാണ് സിര്‍ക്കാര്‍ഡിയന്‍ റിഥം. നമ്മുടെ ഉള്ളിലെ ഈ ആന്തരിക ഘടികാരം ബാറ്ററിക്ക് പകരം, ശരീര താപനിലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസത്തിലുടനീളം ശരീരതാപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതനുസരിച്ചാണ് ശരീരം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതും വിശ്രമിക്കുന്നതും. ശരീരതാപനില പോലെ തന്നെ വെളിച്ചവും നമ്മുടെ ശരീരത്തിലെ ഘടികാരത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതുകൊണ്ട് പകല്‍ വെളിച്ചം വരുമ്പോഴേക്കും ആളുകള്‍ ഉറക്കമെഴുന്നേല്‍ക്കുന്നത് ഇരുട്ടാകുമ്പോള്‍ ഉറങ്ങുന്നതും. പക്ഷേ ബഹിരാകാശത്ത് ഈ അവസ്ഥകളില്‍ മാറ്റം വരും.

ഉറങ്ങുമ്പോഴുള്ള വെല്ലുവിളികള്‍

ഏതാണ്ട് 25 വര്‍ഷങ്ങളായി ബഹിരാകാശ നിലയത്തിലേക്കും അവിടെ നിന്ന് ഭൂമിയിലേക്കും ബഹിരാകാശ സഞ്ചാരികള്‍ പോയിവരുന്നു. ഈ നീണ്ട കാലയളവില്‍ ഉറക്കവുമായി ബന്ധപ്പെട്ട വെല്ലുവിളികളുമായി അവര്‍ പൊരുത്തപ്പെട്ടുവരികയാണ്. എങ്കിലും പല ബഹിരാകാശ യാത്രികരും ബഹിരാകാശ നിലയത്തില്‍ ഉറങ്ങാന്‍ വെല്ലുവിളികള്‍ നേരിടാറുണ്ട്.

ഭൂമിയി്ല്‍ ഷിഫ്റ്റ് ജോലികള്‍ ചെയ്യുന്നവര്‍ നേരിടുന്ന ഉറക്കപ്രശ്‌നങ്ങള്‍ക്ക് സമാനമായ പ്രശ്‌നങ്ങള്‍ ബഹിരാകാശ സഞ്ചാരികള്‍ നേരിടാറുണ്ട്. ശരീരത്തിലെ ജൈവഘടികാരത്തിനനുസരിച്ച് ഉറങ്ങാനാകാത്ത സ്ഥിതി. മറ്റ് വെല്ലുവിളികള്‍ ഭൂമിയിലുള്ളവര്‍ നേരിടുന്നത് പോലെയല്ല, അത് ബഹിരാകാശത്ത് മാത്രം ഉള്ള വെല്ലുവിളികളാണ്.

ഉദാഹരണത്തിന് ഗ്രാവിറ്റിയുടെ അഭാവത്തില്‍ കിടക്കയില്‍ അമര്‍ന്ന് കിടക്കാന്‍ അവര്‍ക്കാകില്ല. കിടക്കാന്‍ ശ്രമിച്ചാലും പൊങ്ങിപ്പോകും. മറ്റൊന്ന് സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും അടിസ്ഥാനമാക്കി ഉറങ്ങാന്‍ കഴിയില്ല എന്നതാണ്. കാരണം ഓരോ 90 മിനിട്ട് കൂടുമ്പോഴും ഭൂമിയെ പൂര്‍ണ്ണമായി വലംവെക്കുന്ന ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഭൂമിയിലെ ഒരു ദിവസം അതായത് 24 മണിക്കൂറില്‍ 16 തവണ സൂര്യോദയവും സൂര്യാസ്തമയവും അനുഭവപ്പെടും. ഇത് അവരുടെ ജൈവഘടികാരത്തെ കുറച്ചൊന്നുമല്ല ബാധിക്കുക. എങ്കിലും ഈ അസാധാരണ സാഹചര്യങ്ങളില്‍ കൃത്യമായ സമയക്രമം പാലിച്ചുകൊണ്ട് ബഹിരാകാശ സഞ്ചാരികള്‍ ചിട്ടയായ രീതിയില്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നു. കൃത്യസമയത്ത് ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്നു.

ബഹിരാകാശ സഞ്ചാരികള്‍ ഉറങ്ങുന്നത് എങ്ങനെ

ബഹിരാകാശ സഞ്ചാരികള്‍ ഒരു ദിവസത്തില്‍ 16 മണിക്കൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുകയും 8 മണിക്കൂര്‍ കൃത്യമായി ഉറങ്ങുകയും ചെയ്യുന്നുണ്ട്. ഭൂമിയിലുള്ളത് പോലെ ഉറക്കത്തില്‍ അവര്‍ക്ക് സ്വപ്‌നം കാണാനും കൂര്‍ക്കം വലിക്കാനുമെല്ലാം കഴിയും. കിടന്നാല്‍ പൊങ്ങിപ്പോകും എന്നതിനാല്‍ സ്ലീപ്പിംഗ് ബാഗില്‍ ബെല്‍റ്റ് ധരിച്ചാണ് അവര്‍ കിടക്കുന്നത്.

ഉറങ്ങുന്നതിനായി ബഹിരാകാശ സഞ്ചാരികള്‍ ഓരോരുത്തര്‍ക്കും ഉറക്ക അറകള്‍ ബഹിരാകാശ നിലയത്തിലുണ്ട്. ഉറക്കത്തിന് പറ്റിയ ഇരുണ്ട, നിശബ്ദമായ അന്തരീക്ഷമാണ് ഈ അറകളില്‍ ഉള്ളത്. ഭൂമിയുടെ അതിമനോഹര കാഴ്ചകള്‍ കാണാനുള്ള അവസ്ഥ ബഹിരാകാശത്ത് ഉണ്ടെങ്കിലും ദിവസവും 16 തവണ സൂര്യോദയം കാണുന്നത് ബഹിരാകാശ സഞ്ചാരികളുടെ ജൈവഘടികാരത്തെ ബാധിക്കാറുണ്ട്. ഭൂമിയില്‍ ഷിഫ്റ്റ് ജോലികള്‍ ചെയ്യുന്നവരും വ്യത്യസ്ത ടൈംസോണുകളിലൂടെ യാ്ത്ര ചെയ്യുമ്പോഴുള്ള ജെറ്റ് ലാഗ് നേരിടുന്നവരും ഈ അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്.

എങ്കിലും ഭൂമിയിലല്ല, ബഹിരാകാശത്ത് ആണ് ഉള്ളതെന്ന ആവേശവും ഉത്കണ്ഠയും മോഷന്‍ സിക്ക്‌നെസ്സ് പോലുള്ള ചലന പ്രശ്‌നങ്ങളും നിലയത്തിലെ ശബ്ദവും സഹ ബഹിരാകാശ സഞ്ചാരികളുടെ സാന്നിധ്യവും മറ്റ് വെല്ലുവിളികള്‍ക്കൊപ്പം ബഹിരാകാശത്ത് ഉറക്കത്തിന് പ്രതിസന്ധിയാകാറുണ്ട്. എങ്കിലും നല്ല ഉറക്കം ലഭിക്കാനായി അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നിലയത്തിലുണ്ടാകും. പ്രകാശത്തെ പ്രതിരോധിക്കാന്‍ സ്ലീപ്പ് മാസ്‌കും ശബ്ദത്തെ പ്രതിരോധിക്കാന്‍ ഓരോ ബഹിരാകാശ സഞ്ചാരിക്കും ഇയര്‍ പ്ലഗ്ഗും ഉണ്ടാകും.

FAQs
ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് എത്ര തവണ സൂര്യോദയം കാണാം?

ബഹിരാകാശ നിലയത്തില്‍ ഉള്ളവര്‍ക്ക് ഒരു ദിവസം 16 തവണ സൂര്യോദയവും സൂര്യാസ്തമയവും കാണാം.

അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്ര സമയം കൂടുമ്പോഴാണ് ഭൂമിയെ വലംവെക്കുന്നത്?

90 മിനിട്ട് കൂടുമ്പോള്‍ ബഹിരാകാശ നിലയം ഭൂമിയെ വലംവെക്കുന്നു.

BoldSky Lifestyle

Story first published: Wednesday, March 19, 2025, 16:45 [IST]
X
Desktop Bottom Promotion