കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാട്ടി: അരുന്ധതി റോയിയുടെ വിപ്ലവാത്മക ജീവിതം

ലോകപ്രശസ്തരായ ഇന്ത്യന്‍ എഴുത്തുകാരില്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം അരുന്ധതി റോയിയുടേതായിരിക്കും. ഇന്ത്യയിലേക്ക് ആദ്യമായി ബുക്കര്‍ പ്രൈസ് കൊണ്ടുവന്ന ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ് എന്ന നോവലിലൂടെയാണ് ലോകം അരുന്ധതിയെ അറിഞ്ഞത്. അന്ന് ഇന്ത്യ അമ്പതാം സ്വാതന്ത്ര്യ വാര്‍ഷികം ആഘേഷിക്കുന്ന സമയമായിരുന്നു. അതിനുശേഷം നടത്തിയ മനുഷ്യാവകാശ ഇടപെടലുകളും പോരാട്ടങ്ങളും അരുന്ധതി റോയിയിലെ പെണ്മയുടെ അടയാളപ്പെടുത്തലുകള്‍ ആയിരുന്നു.

Arundhati Roy

എഴുത്തിലേക്ക് എത്തുന്നതിന് മുമ്പ് മറ്റ് പല ജോലികളും അരുന്ധതി ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, നടിയും സംവിധായകയും എയറോബിക്‌സ് ഇന്‍സ്ട്രക്ടറുമായ അരുന്ധതിയെ മിക്കവര്‍ക്കും അറിയില്ലായിരിക്കും.

ജനനം, കേരളത്തിലെ വേര്

1959ല്‍ ഷില്ലോംഗിലാണ് അരുന്ധതി ജനിച്ചത്. സൂസന്ന അരുന്ധതി റോയി എന്നാണ് മുഴുവന്‍ പേര്. അമ്മ മേരി കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനിയായിരുന്നു. അച്ഛന്‍ രാജീവ് കൊല്‍ക്കത്തയില്‍ നിന്നുള്ള ബംഗാളി ഹിന്ദു ആയിരുന്നു. മേരി-രാജീവ് ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. അരുന്ധതിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ മേരി, അരുന്ധതിയെയും ഒന്നരവയസ്സുള്ള മകന്‍ ലളിതിനെയും കൊണ്ട് കേരളത്തിലേക്ക് തിരിച്ചെത്തി. പക്ഷേ വീട്ടുകാര്‍ അവരെ സ്വീകരിച്ചില്ല. തുടര്‍ന്ന മേരിയുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ ഒരു കോട്ടേജിലേക്ക് ഇവര്‍ താമസം മാറി. പക്ഷേ അവിടെയും അവര്‍ക്ക് അത്ര നല്ല വരവേല്‍പ്പ് ആയിരുന്നില്ല. പിന്നീട് മേരി കേരളത്തില്‍ തിരിച്ചെത്തി ഒരു സ്‌കൂള്‍ ആരംഭിച്ചു. പത്ത് വയസ്സ് മുതല്‍ ലോറന്‍സ് എന്ന ബോര്‍ഡിംഗ് സ്‌കൂളില്‍ ആണ് അരുന്ധതി പഠിച്ചത്.

നടിയായ അരുന്ധതി

ആര്‍കിടെക്ചറില്‍ ആണ് അരുന്ധതി റോയി ബിരുദമെടുത്തത്. പഠനകാലത്ത് തന്നെ ഇതല്ല തന്റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. 'ഞാന്‍ ആര്‍കിടെക്ചര്‍ പഠിച്ചെങ്കിലും ഒന്നും നിര്‍മ്മിച്ചിട്ടില്ല. കാരണം പണക്കാര്‍ക്ക് വേണ്ടി മനോഹരസൗധങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റിയ ആളായിരുന്നില്ല ഞാന്‍'. അതായിരുന്നു അരുന്ധതി. പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം അവരിലെ മനുഷ്യസ്‌നേഹി പറയാനുള്ളതെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ ടെലിവിഷനിലും സിനിമകളിലും അരുന്ധതി വേഷമിട്ടിട്ടുണ്ട്. ഭര്‍ത്താവായിരുന്ന പ്രദീപ് ക്രിഷനെ അരുന്ധതി കണ്ടുമുട്ടുന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സില്‍ ജോലി ലഭിച്ചതിന് ശേഷമാണ്. മാസി സാഹിബ് എന്ന പ്രദീപിന്റെ സിനിമയിലെ നായിക അരുന്ധതി ആയിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. ബര്‍ഗദ് എന്ന ഇരുപത്തിയാറ് എപ്പിസോഡുകള്‍ ഉള്ള ടിവി സീരിയല്‍ നിര്‍മ്മാണത്തിലും ആനി ആന്‍ഡ് ഇലക്ട്രിക് മൂണ്‍ ഉള്‍പ്പടെയുള്ള സിനിമകളിലും പങ്കാളികളായി. തുടക്കത്തില്‍ സിനിമയിലെ പുരോഗമനാത്മകത അരുന്ധതിയെ ആകര്‍ഷിച്ചെങ്കിലും അവിടെയും സമ്പന്നര്‍ക്കുള്ള ആധിപത്യം അവരെ മടുപ്പിച്ചു. പിന്നീട് സ്വന്തമായൊരു വരുമാനത്തിനായ് എയറോബിക്‌സ് പഠിപ്പിക്കാനും അരുന്ധതി റോയി തയ്യാറായി.

ഫൂലന്‍ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബണ്ഡിറ്റ് ക്യൂന്‍ എന്ന സിനിമ പുറത്തിറങ്ങുമ്പോള്‍ അരുന്ധതി തന്റെ ആദ്യ നോവലിന്റെ പണിപ്പുരയില്‍ ആയിരുന്നു. വിമോചന പോരാളിയെന്ന രീതിയില്‍ അല്ലാതെ ഫൂലന്‍ ദേവിയെ ബലാത്സംഗ ഇരയെന്ന രീതിയില്‍ ചിത്രീകരിച്ച സിനിമയ്‌ക്കെതിരെ അരുന്ധതി ശബ്ദമുയര്‍ത്തി. ഇതിനെതിരെ ദ ഗ്രേറ്റ് ഇന്ത്യന്‍ റേപ്പ് ട്രിക്ക് എന്ന പേരില്‍ ഉപന്യാസമെഴുതി സണ്‍ഡേ മാഗസിനില്‍ പ്രസിദ്ധീകരിച്ചു.

ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്

199ലാണ് അരുന്ധതിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് പ്രസിദ്ധീകരിക്കുന്നത്. വളരെ പെട്ടെന്ന് ആ നോവല്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1998ല്‍ ബുക്കര്‍ പ്രൈസ് നേടി. അന്ന് ഏറ്റവുമധികം വിറ്റുപോയ ബുക്കായി മാറി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുന്ധതി രണ്ടാമത്തെ പുസ്തകമായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് പ്രസിദ്ധീകരിച്ചത്.

രണ്ട് നോവലുകള്‍ക്കിടയിലെ നീണ്ട ഇടവേളയില്‍ അരുന്ധതി വെറുതെ ഇരുന്നില്ല. ലോകം മുഴുവനുമുള്ള നീതീക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. നിരവധി രാഷ്ട്രീയ ഉപന്യാസങ്ങള്‍ എഴുതി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറി.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, August 1, 2024, 19:53 [IST]
X
Desktop Bottom Promotion