സുനിത വില്യംസ് ഈ വര്‍ഷം മടങ്ങിവന്നേക്കില്ല, ദീര്‍ഘകാല ബഹിരാകാശ വാസം അവരെ എങ്ങനെ ബാധിക്കും?

സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ സുനിത വില്യംസും സഹയാത്രികനായ ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. ഇവരെ ബഹിരാകാശത്ത് എത്തിച്ച ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ ഇവരെ തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു നാസയുടെ പ്രതീക്ഷ. എന്നാല്‍ ഇവര്‍ ഒരുപക്ഷേ ഈ വര്‍ഷം മടങ്ങിവരാനിടയില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയിലേ മടങ്ങി വരാന്‍ സാധ്യതയുള്ളുവെന്നും നാസ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരിക്കുകയാണ്.

astronaut

ജൂണ്‍ അഞ്ചിനാണ് സുനിതയും ബച്ച് വില്‍മോറും ബഹിരാകാശത്തേക്ക് തിരിച്ചത്. ആദ്യമായി ബോയിംഗില്‍ ബഹിരാകാശത്ത് എത്തിച്ചേര്‍ന്ന നാസയുടെ ബഹിരാകാശ യാത്രികരാണ് ഇവര്‍. എട്ട് ദിവസത്തിന് ശേഷം മടങ്ങിവരാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഇവരുടെ ബഹിരാകാശ വാസം എട്ട് മാസത്തോളം നീണ്ടേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ നാസ നല്‍കുന്നത്. നിലവില്‍ അവര്‍ 50 ദിവസത്തില്‍ കൂടുതല്‍ ബഹിരാകാശത്ത് കഴിഞ്ഞു.

ഭൂമിയില്‍ നിന്നും തികച്ചും വ്യത്യസ്തമായുള്ള അന്തരീക്ഷ സ്ഥിതിയെയും ഗുരുത്വാകര്‍ഷണ സാഹചര്യങ്ങളെയും മറികടന്നാണ് ഇവര്‍ ബഹിരാകാശ നിലയത്തില്‍ കഴിയുന്നത്. ദീര്‍ഘകാലത്തെ ബഹിരാകാശ വാസം അവരുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തും, ആരോഗ്യത്തെ സാരമായി ബാധിക്കും.

ബഹിരാകാശ വാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റം

ചൊവ്വ ഗ്രഹം സന്ദര്‍ശിക്കുന്ന ബഹിരാകാശ യാത്രികരെ കുറിച്ചുള്ള ലേഖനത്തില്‍ നാസ, ഗുരുത്വാകര്‍ഷണത്തിലുള്ള മാറ്റം അവരുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ബഹിരാകാശത്തെ യാത്രികര്‍ മുഖം-കണ്ണ്, കൈ-കണ്ണ് എന്നിവയെ ഏകോപിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടും. സഞ്ചാരത്തിലും മറ്റ് ചലനങ്ങളിലും വ്യത്യാസമുണ്ടാകും. ചില ബഹിരാകാശ സഞ്ചാരികള്‍ക്ക് സ്‌പെയ്‌സ് മോഷന്‍ സി്ക്ക്‌നെസ്സ് എന്ന പ്രശ്‌നം അനുഭവപ്പെടാറുണ്ട്.

കൂടാതെ ഇവരുടെ ശരീരത്തിലുള്ള ദ്രവങ്ങള്‍ മൈക്രോഗ്രാവിറ്റി മൂലം തലയുടെ ഭാഗത്തേക്ക് ഉയരും. ഇതുമൂലം കണ്ണുകളില്‍ മര്‍ദ്ദം കൂടുകയും അത് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ നിര്‍ജലീകരണവും എല്ലുകളില്‍ നിന്ന് കാല്‍സ്യം അധികമായി വിസര്‍ജിക്കപ്പെടുന്നതും മൂലം മൂത്രാശയ കല്ല് ഉണ്ടാകാം.

നിശ്ചയിച്ചതില്‍ കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിയേണ്ടിവന്നെങ്കിലും സുനിത വില്യസും ബച്ച് വില്‍മോറും ഇപ്പോഴും അവരുടെ ബഹിരാകാശ വാസം ആസ്വദിക്കുകയാണ്. ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മറ്റ് റിസോഴ്‌സുകളും ഉണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയോടെയാണ് കഴിയുന്നതെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, August 8, 2024, 16:08 [IST]
X
Desktop Bottom Promotion