സൗന്ദര്യം വെളുപ്പുമായി ഉടമ്പടി വെച്ചിട്ടുണ്ടോ? സത്യഭാമയ്ക്ക് മറുപടിയുമായി ടുൺസി

സൗന്ദര്യം എന്നത് കാണുന്നവരുടെ കണ്ണിലാണ് എന്ന് പറയുന്നവരാണ് പലരും. എന്നാല്‍ എത്ര പേര്‍ കറുപ്പിനെ അംഗീകരിക്കാന്‍ തയ്യാറാവും. ഒരു കുഞ്ഞ് ജനിച്ചാല്‍ കാണുന്ന പലരും ആദ്യം പറയുന്നത് അല്ലെങ്കില്‍ ചോദിക്കുന്നത് കുഞ്ഞിന് നിറമുണ്ടോ എന്നാണ് ആരോഗ്യത്തോടെ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീണു എന്നതിലുപരി കുഞ്ഞിന്റെ നിറത്തെക്കുറിച്ചായിരിക്കും പലര്‍ക്കും ആദ്യ ചിന്ത പോവുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും ഇത്തരം ഒരു കറുപ്പ് വെളുപ്പ് അധിഷേപം തന്നെയാണ്.

കറുപ്പ് നിറത്തിന്റെ പേരില്‍ നര്‍ത്തകനായ ആര്‍ എല്‍ വി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ അധിഷേപത്തെക്കുറിച്ചാണ് ഇന്ന് മലയാളികള്‍ക്കിടയില്‍ ചര്‍ച്ച. ലോകം എത്രയൊക്കെ മാറിയാലും ജാതി മത നിറ ചിന്തകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്ന ഇത്തരക്കാര്‍ക്കിടയില്‍ എന്തൊക്കെ പുരോഗമനം പറഞ്ഞിട്ടും കാര്യമില്ലെന്നാണ് ഇതിനെതിരെ പലരും പ്രതികരിച്ചതും. എന്നാല്‍ നിറമാണ് സൗന്ദര്യം എന്ന മൂഢസ്വര്‍ഗ്ഗത്തിലിരിക്കുന്ന ഇത്തരക്കാരെ ലോകമെങ്ങും നമുക്ക് കാണാന്‍ സാധിക്കും. കറുപ്പിനേഴഴക് എന്ന് പറയുമ്പോഴും വെളുപ്പും കറുപ്പുമായി ലോകം ചുരുങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍.

Zozibini Tunzi from South Africa won the Miss Universe

സോസിബിനി ടുണ്‍സി
പക്ഷേ നിരവധി സത്യഭാമമാരെ പിന്തള്ളി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന പലരും ചരിത്രം കുറിച്ചവരാണ് നെല്‍സണ്‍ മണ്ടേല മുതല്‍ ഇന്നിപ്പോള്‍ സോസിബിനി ടുണ്‍സി വരെ. പേര് അത്ര പരിചിതമല്ലെങ്കിലും 2019 ഡിസംബര്‍ 8-ന് നടന്ന അറ്റ്‌ലാന്റാ ടെയ്‌ലര്ഡ പെറി സ്റ്റുഡിയോയില്‍ നടന്ന മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ചരിത്രം കുറിച്ച വ്യക്തിയാണിവര്‍. വിജയ കിരീടം ചൂടി നില്‍ക്കുമ്പോള്‍ ഇവരുടെ പ്രായം വെറും 26 വയസ്സ്. മിസ് സൗത്ത് ആഫ്രിക്കയായി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കും പറയാനുണ്ടായിരുന്നു കടുത്ത അധിഷേപം നേരിട്ടതിന്റെ കഥകള്‍ നിരവധി.

മിസ് യൂണിവേഴ്സ് കിരീടം
മിസ് യൂണിവേഴ്സ് കിരീടം നേടിയ മൂന്നാമത്തെ ദക്ഷിണാഫ്രിക്കക്കാരിയാണ് സോസിബിനി ടുണ്‍സി. സൗന്ദര്യമെന്തെന്നതിനെ ഒരിക്കലും അംഗീകരിക്കാത്തതും കണക്കാക്കാത്തതുമായ ഒരു രാജ്യത്താണ് താന്‍ വളര്‍ന്നതെന്ന് കിരീടം ചൂടുന്നതിന് മുന്‍പ് അവര്‍ പറഞ്ഞിരുന്നു. അതിനെതിരെ പ്രതികരിക്കുക പോരാടുക എന്ന് മാത്രമാണ് തന്റെ നിയോഗം എന്നായിരുന്നു അവരുടെ അഭിപ്രായം. താന്‍ ജനിച്ച് വളര്‍ന്ന രാജ്യത്ത് സ്ത്രീകളുടെ സൗന്ദര്യം കാണുക എന്നത് തന്നെ അസാധാരണമായ ഒന്നായി കണക്കാക്കിയിരുന്നു എന്നും അവര്‍ ആ വേദിയില്‍ പറഞ്ഞിരുന്നു.

ലോകത്തിന്റെ നെറുകയില്‍
കറുത്ത തൊലിയുള്ള, ചെറിയ മുടിയുള്ള ഒരു സ്ത്രീ മിസ് യൂണിവേഴ്‌സ് ആണ് എന്നത് തന്നെയായിരുന്നു ആ സമയത്തെ ഏറ്റവും വലിയ നേട്ടവും. കറുത്ത വര്‍ഗ്ഗക്കാര്‍ എന്ന് അറിയപ്പെട്ടിരുന്നെങ്കിലും നിറത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിലും മാറ്റം കുറിച്ച് ലോകത്തിന്റെ നെറുകയില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് സോസിബിനി ടുണ്‍സി.

മുടിയും തൊലിയും നിറവും
തന്നെപ്പോലെ ചുരുണ്ട മുടിയും കറുത്ത നിറവും ഉള്ള ആളുകളെ ഒരിക്കലും അംഗീകരിക്കാത്ത ഒരു സ്ഥലത്ത് നിന്ന് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന അല്ലെങ്കില്‍ ആഘോഷിക്കുന്ന ഒരു തലത്തിലേക്ക് ടുണ്‍സി എത്തി. ആയിരം സത്യഭാമമാര പിന്തള്ളിയാണ് ടുന്‍സി തന്റെ ജീവിതത്തിലെ വലിയ നേട്ടങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയത്. ഇതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും ഒരുപാട് ടുണ്‍സിമാരുണ്ട്. അതുപോലെ തന്നെ സത്യഭാമമാരും. ഇന്നും ലോകത്ത് നിറത്തിന്റേയും സൗന്ദര്യത്തിന്റേയും പേരില്‍ കൂടെയുള്ളവരെപ്പോലും ചവിട്ടി താഴ്ത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകട്ടെ ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്ന് നമുക്ക് ആശ്വസിക്കാം.

X
Desktop Bottom Promotion