'പറയുന്നതും ചെയ്യുന്നതും കൊള്ളാം, പക്ഷേ ചിരിക്കണം' ചിരിപ്പിച്ചിരിക്കും ജോണ്‍ ജോ

സ്റ്റാന്‍ഡ് അപ് കോമഡി- ഈ വാക്ക് സാധാരണ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലെങ്കിലും കൈയ്യില്‍ കിട്ടിയ ഒരു അഞ്ച് മിനിറ്റില്‍ പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് ഒരാളുടെ കര്‍ത്തവ്യമായി മാറുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. കേരളത്തില്‍ സ്റ്റാന്‍ഡ് അപ് കോമഡി എന്താണെന്ന് അറിയാത്ത ഒരു സമയത്താണ് ജോണ്‍ ജോ എന്ന ചെറുപ്പക്കാരന്‍ ഈ രംഗത്തേക്ക് കടന്ന് വന്നത്.

ഒരു മൈക്കും ഒരു സ്റ്റേജും ഉണ്ടെങ്കില്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ കാര്യം ഹിറ്റ്. നമ്മുടെ വീട്ടില്‍ സാധാരണ നടക്കുന്ന കാര്യങ്ങളെ അതിഭാവുകത്വമില്ലാതെ തമാശരൂപേണ അവതരിപ്പിച്ച് കൈയ്യടി നേടിയ വ്യക്തിയാണ് ജോണ്‍ എന്ന് പറഞ്ഞാലും അതില്‍ അതിശയമില്ല. ജോണിന്റെ ചില വിശേഷങ്ങളിലേക്ക്.

Celebrity John joe

തൃശ്ശൂര്‍ സ്വദേശി ജോണ്‍ ജോ
തൃശ്ശൂര്‍ സ്വദേശിയാണ് ജോണ്‍ ജോ, തൃശ്ശൂര്‍ പേരാമംഗലം സ്വദേശി. മാളാ മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ജോണ്‍ ഇന്ന് സ്റ്റാന്‍ഡ് അപ് കോമഡി രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ രംഗത്തേക്ക് എത്തിയതിന് പിന്നിലെ ചില രസകരമായ വിശേഷങ്ങള്‍ ജോണ്‍ പങ്കു വെക്കുന്നു.

സ്റ്റാന്‍ഡ് അപ് കോമഡിയിലേക്കുള്ള ആരംഭം
ഏതൊരു ചെറുപ്പക്കാരനേയും പോലും സിനിമ തന്നെയായിരുന്നു ജോണിന്റേയും സ്വപ്നം. ആയിരുന്നു എന്നല്ല ആണ് എന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുന്നു. എന്നാല്‍ സിനിമാ മോഹത്തിലേക്ക് എത്തുന്നതിന് മുന്‍പ് സ്റ്റാന്‍ഡ് അപ് കോമഡിയിലേക്ക് എത്തിയതാണ് ജോണിന്റെ ജീവിതം ഹിറ്റ് ആക്കിയത്. വെറുതേ പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡ് അപ് കോമഡിയിലേക്ക് ഒന്ന് എത്തി നോക്കാന്‍ ജോണ്‍ തീരുമാനിച്ചത്. അതിനായി ആദ്യം വേദി ഒരുക്കിയത് ഓണ്‍ലൈന്‍ വഴിയായിരുന്നു. സൂം വഴി സംഘടിപ്പിച്ച ആദ്യത്തെ സംരംഭം തന്നെ കേട്ടിരുന്നവരെ ചിരിപ്പിക്കുന്നതായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ജോണ്‍ പിന്നീടങ്ങോട്ട് തിളങ്ങിയതും.

പക്ഷേ ചെറുതായി പണി പാളി
എന്നാല്‍ ആദ്യത്തെ ഓണ്‍ലൈന്‍ ആത്മവിശ്വാസത്താല്‍ നേരിട്ട് പരിപാടി അവതരിപ്പിക്കാന്‍ നൂറില്‍ നൂറ് മാര്‍ക്കുമായി എത്തിയ ജോണിനെ പക്ഷേ ആദ്യ പരിശ്രമത്തില്‍ പ്രേക്ഷകര്‍ കൈവിട്ടു. ഓപ്പണ്‍ സ്റ്റേജില്‍ ആദ്യമായി ചെയ്യുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും ജോണ്‍ ആ ഘട്ടത്തില്‍ അഭിമുഖീകരിച്ചു. എന്നാല്‍ പിന്നീട് ജോണിന്റെ സമയം തെളിഞ്ഞു എന്ന് പറയാം. മഴവില്‍ മനോരമയിലെ ഒരു ചിരി ഇരുചിരി ബംബര്‍ ചിരിയില്‍ ജോണ്‍ തനിക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ച് പിടിച്ചു. അമൃത ടീവിയിലൂടെയായിരുന്നു മിനിസ്‌ക്രീനിലേക്കുള്ള ജോണിന്റെ തുടക്കം.

പറയുന്നതും ചെയ്യുന്നതും കൊള്ളാം , പക്ഷേ ചിരിക്കണം
സ്റ്റാന്‍ഡ് അപ് കോമഡി എന്നത് അത്രക്കങ്ങോട്ട് പരിചിതമല്ലാത്ത ഒരു ഘട്ടത്തിലാണ് ജോണ്‍ തന്റെ കരിയറിന് തുടക്കം കുറിച്ചത്. ഭൂമിക്ക് താഴേയുള്ള എന്ത് കാര്യത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം. അത് സംഭവിച്ചതോ സംഭവിക്കാന്‍ ഇടയുള്ളതോ ഭാവനയിലുള്ളതോ തമാശയോ ജീവിതമോ ഇതുവരെ ആര്‍ക്കും അറിയാത്ത വിഷയത്തെക്കുറിച്ചോ എല്ലാം നമുക്ക് സംസാരിക്കാം. എന്നാല്‍ അത് പറയുന്ന രീതിയാണ് പ്രധാനപ്പെട്ടതെന്നാണ് ജോണ്‍ പറയുന്നത്. വെറുതേ ഒരു മൈക്കിന് മുന്നില്‍ നിന്ന് കുറേ നേരം സംസാരിച്ചത് കൊണ്ട് ആളുകള്‍ ചിരിക്കണം എന്നില്ല, പ്രേഷകരെ ചിരിപ്പിക്കുന്ന തരത്തിലേക്ക് നമ്മള്‍ നമ്മുടെ നിലവാരം ഉയര്‍ത്തണം. ആ സ്റ്റാന്‍ഡേര്‍ഡ് തന്നെയാണ് ജോണിന്റെ സ്റ്റാന്‍ഡ് അപ് കോമഡികളുടെ പ്രത്യേകതയും.

Celebrity John joe

ചിരിക്കേണ്ട സമയം
എന്തിലും ഏതിലും തമാശയും നര്‍മ്മവും കണ്ടെത്താന്‍ സാധിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ പോലും അവരെ ചിരിപ്പിക്കുക എന്നത് അത്ര ഈസിയായ ഒരു കാര്യമല്ല. കാരണം ചിരി മണിക്കൂറുകള്‍ നീളുന്ന ഒന്നല്ല. വളരെ പെട്ടെന്ന് അതായത് മിനിറ്റുകള്‍ക്കും സെക്കന്റുകള്‍ക്കും ഉള്ളില്‍ സംഭവിക്കുന്നതാണ്. അതൊന്ന് ഇടക്ക് വെച്ച് പാളിപ്പോയാല്‍ എല്ലാം പോയി. അതുകൊണ്ട് തന്നെ മാറുന്ന പ്രേക്ഷകന്റെ ചിന്തക്കനുസരിച്ച് വേണം നമ്മുടെ സ്‌ക്രിപ്റ്റും എന്നാണ് ജോണ്‍ പറയുന്നത്.

ചിരിപ്പിക്കുന്നത് പറ്റുന്ന പണിയാണോ?
ചിരിക്കുക എന്നത് ആര്‍ക്കും പറ്റുന്ന പണിയാണ്, എന്നാല്‍ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാല്‍ ഒരു കാര്യത്തെ ചിരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ പറ്റുന്നവരാണെങ്കില്‍ പിന്നീട് ആശങ്കപ്പെടേണ്ടതില്ല. എപ്പോഴും സംഗതി ഹിറ്റ് ആവണം എന്നും ഇല്ല. ഇടക്ക് പണിപാളുന്നതിനുള്ള സാധ്യതയും ഉണ്ട്. നമ്മളെന്തിനെക്കുറിച്ചാണോ സംസാരിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം സംസാരിക്കുന്നതിന്. അറിയില്ലാത്ത വിഷയത്തെപ്പറ്റി സംസാരിക്കുന്നത് നിങ്ങളെ വട്ടം ചുറ്റിക്കും. അതുകൊണ്ട് ശ്രദ്ധിക്കുക.

കരിയറും വരുമാനവും
എഞ്ചിനീയറാണ് ജോണ്‍ എങ്കിലും സ്റ്റാന്‍ഡ് അപ് കോമഡി തന്നെയാണ് ജോണിന്റെ കരിയര്‍. ജോ ജോക്‌സ് എന്ന യൂട്യൂബ് ചാനലും ജോണിനുണ്ട്. ഒരു ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സും ഇവിടെയുണ്ട്. ജോണിനെപ്പോലെ നിരവധി പേര്‍ സ്റ്റാന്‍ഡ് അപ് കോമഡിയിലേക്ക് ഇപ്പോള്‍ ആകൃഷ്ടരാവുന്നുണ്ട്. മുന്‍പ് പറഞ്ഞത് പോലെ ചിരിക്കുക എന്നതിനേക്കാള്‍ ചിരിപ്പിക്കുക എന്നതാണ് വെല്ലുവിളി. പക്ഷേ ചിരിച്ചാല്‍ ആയുസ്സ് കൂടും എന്നല്ലേ, എന്നാ പിന്നെ എന്തിനാ മസില്‍ പിടിച്ചിരിക്കുന്നേ, അങ്ങോട്ട് ചിരിക്കെന്നേ.....

X
Desktop Bottom Promotion