Exclusive Interview: വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും വീഴാത്ത റീത്ത; ഇനി ലക്ഷ്യമിതാണ്

ഫിനിക്‌സ് പക്ഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു കഥയായിരിക്കാം, എന്നാല്‍ അതിനെ വെല്ലുന്ന ഒരു ജീവിതം ഇടപ്പള്ളിയിലുണ്ട്, റീത്ത അനിത എന്ന നാല്‍പ്പത് വയസ്സുകാരിയുടേത്. ജീവിതത്തില്‍ തനിക്കുണ്ടായ എല്ലാ നഷ്ടങ്ങളേയും പൊരുതിത്തോല്‍പ്പിച്ച് ജൈത്രയാത്ര തുടരുകയാണ് ഇവര്‍. നിലത്തുറക്കാത്ത കാലുകളില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കാണിച്ച ആര്‍ജ്ജവത്തിന്റെ പേരാണ് റീത്ത. ഏത് തളര്‍ച്ചയിലും താങ്ങി നിര്‍ത്താന്‍ ഒരു മോനും റീത്തക്കുണ്ട്, അഭിനവ്. തന്റെ ആത്മവിശ്വാസത്തെ വിധി തട്ടിയെടുത്തെങ്കിലും വിധിയോട് പോരാടി ജീവിക്കുന്ന റീത്തയെക്കുറിച്ച് നമുക്ക് വായിക്കാം.

കുട്ടിക്കാലത്തെ റീത്ത
മൂന്ന് വയസ്സ് വരെ സാധാരണ കുട്ടികളെപ്പോലെ എഴുന്നേറ്റ് നടന്നിരുന്ന കുട്ടിയായിരുന്നു റീത്ത അനിത. എന്നാല്‍ മൂന്ന് വയസ്സിന് ശേഷം എടുത്ത പനിക്കുള്ള കുത്തിവെപ്പാണ് റീത്തയുടെ വിധി മാറ്റി മറിച്ചത്. ഇതിന് ശേഷം റീത്തയുടെ രണ്ട് കാലുകളും തളര്‍ന്നു. എങ്കിലും പത്താം ക്ലാസ് വരെ പഠിക്കുകയും ചെയ്തു. പക്ഷേ സാമ്പത്തിക സ്ഥിതി മോശമായതിനെത്തുടര്‍ന്ന് തുടര്‍വിദ്യാഭ്യാസത്തിന് സാധിക്കാതിരുന്നു. എന്നാല്‍ പിന്നീട് ചാലക്കുടിയിലെ ആശ്രമത്തിലേക്ക് റീത്തയുടെ ജീവിതം മാറ്റപ്പെട്ടു.

Exclusive Interview

വഴിത്തിരിവ്
നാല് വയസ്സിന് ശേഷം നിരങ്ങിയായിരുന്നു റീത്ത മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ ചാലക്കുടിയിലെ ആശ്രമത്തിലെത്തിയ ഇവര്‍ക്ക് പിന്നീട് വിദേശത്ത് നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സഹായത്തോടെ നടത്തിയ സര്‍ജറിയാണ് ക്രച്ചസിന്റെ സഹായത്തോടെയാണ് നടന്ന് തുടങ്ങുന്നതിലേക്ക് എത്തിച്ചത്. അങ്ങനെ നാല് വയസ്സിന്‌ശേഷം തന്റെ 22-ാം വയസ്സില്‍ ഭൂമിയില്‍ കാലുകുത്തി നടക്കാന്‍ തുടങ്ങി.

ജോലിയും വിവാഹവും
കംമ്പ്യൂട്ടര്‍ പഠനത്തിന് ശേഷം എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് റീത്തയുടെ ജീവിതത്തെ മാറ്റി മറിക്കുന്ന വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന ബിജുവിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും എല്ലാം ഒരു സ്വപ്‌നത്തിലെന്നപോലെ ആയിരുന്നു. പിന്നീട് സ്വന്തമായി മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുന്നതിനും തീരുമാനമായി. 18 ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് മെഡിക്കല്‍ ഷോപ്പ് ആരംഭിച്ചത്.

അപ്രതീക്ഷിത അതിഥി
സന്തോഷത്തോടെ ജീവിതമാരംഭിച്ച റീത്തയേയും ബിജുവിനേയും കാത്തിരുന്നത് പക്ഷേ മറ്റൊരു ദുരന്തമായിരുന്നു. മെഡിക്കല്‍ ഷോപ്പ് ആരംഭിച്ച് കൃത്യം ഒരു വര്‍ഷത്തിന്‌ശേഷം ബിജു റീത്തയെ എന്നന്നേക്കുമായി വിട്ടു പോയി. ധാരാളം പ്രതിസന്ധികളെ തരണം ചെയ്ത റീത്തക്ക് പക്ഷേ ആ തകര്‍ച്ചയില്‍ നിന്ന് പെട്ടെന്ന് കരകയറുന്നതിന് സാധിച്ചില്ല. എങ്കിലും മോന്റെ നല്ല ഭാവിയെക്കരുതി മുന്നോട്ട് ശക്തയായി ജീവിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

ആശ്രയമായി മെഡിക്കല്‍ ഷോപ്പ്
റീത്തയുടെ ജീവിതം പിന്നീട് വീണ്ടും ആരംഭിക്കുകയായിരുന്നു. ബിജു പകുതിയില്‍ വെച്ച് പോയ മെഡിക്കല്‍ സ്‌റ്റോര്‍ തന്നെയായിരുന്നു പിന്നീട് റീത്തയുടെ ആശ്രയം. ഭിന്നശേഷിക്കാരിയായ തനിക്ക് മറ്റൊരു ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുത്താണ് വീണ്ടും മെഡിക്കല്‍ ഷോപ്പ് ആരംഭിച്ചത്. ആറ് ലക്ഷത്തോളം രൂപ കടക്കാര്‍ക്കായി നല്‍കാന്‍ ഉണ്ടായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. എന്നാല്‍ കടങ്ങളും കടക്കാരും എല്ലാം കൂടിയായി ജീവിതം വീണ്ടും ഇരുട്ടിലേക്ക് പോവുകയും ഷോപ്പ് അടക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

വിത്തുപേനയിലേക്ക്
മെഡിക്കല്‍ സ്‌റ്റോര്‍ വീണ്ടും ആരംഭിക്കുന്നതിലേക്ക് എത്തുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു കടങ്ങള്‍. അതിനെ മറികടക്കുന്നതിന് വേണ്ടി താല്‍ക്കാലികമായി വിത്തു പേനയും കുടയും നിര്‍മ്മിക്കുന്ന ബിസിനസിലേക്ക് അനിത എത്തി. കടയുടേയും വീടിന്റേയും വാടകയിനത്തില്‍ തന്നെ അനിതക്ക് നല്ലൊരു തുക ചിലവായിരുന്നു. മകന്‍ അഭിനവിന്റെ സ്‌കൂള്‍ ഫീസ് അടക്കം എല്ലാം അനിതക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

ഒറ്റക്ക് പൊരുതി നേടിയ ജീവിതം
കൈത്തൊഴില്‍ പഠിച്ച് ഒറ്റക്ക് പൊരുതി നേടിയജീവിതമാണ് റീത്ത അനിതയുടേത്. അതുകൊണ്ട് തന്നെ ഒരാള്‍ക്കും അവകാശപ്പെടാനില്ലാത്ത വിജയം തന്നെയാണ് ഇവരും ആഗ്രഹിക്കുന്നത്. സഹായത്തിനായി ബന്ധുക്കളോ വീട്ടുകാരോ ആരും തന്നെ അനിതക്കില്ല. കടങ്ങള്‍ വീട്ടുക മകനെ നല്ല നിലയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇവര്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്നതും.

കൊവിഡ് തന്ന ജീവിതം
കൊവിഡ് കാലത്താണ് വിത്തു പേന എന്ന ഒരു ആശയത്തിലേക്ക് റീത്ത അനിത എത്തുന്നത്. ആ സമയം അതിഗംഭീരമായി നടന്നിരുന്ന ബിസിനസ് പക്ഷേ പിന്നീട് പാതിവഴിയില്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഇപ്പോഴും ജീവിക്കാന്‍ നെട്ടോട്ടമോടുന്ന അനിത ബിജുവിന്റെ സ്വപ്‌നമായ മെഡിക്കല്‍ ഷോപ്പിനെ പക്ഷേ വിട്ടു കളഞ്ഞിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളും അനിതയെ ചെറുതായി ബാധിക്കുന്നുണ്ട്.

മകനെന്ന പ്രതീക്ഷ
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ അഭിനവാണ് ഇപ്പോള്‍ അമ്മക്ക് താങ്ങും തണലുമായിട്ടുള്ളത്. അമ്മയെ അറിയുന്ന മകന്‍ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ക്ലാസില്‍ എന്തിനും ഏതിനും മുന്‍പന്തിയിലാണ് അഭിനവ്. പഠന മികവ് പുലര്‍ത്തുന്ന അഭിനവ് പങ്കെടുക്കുന്ന എല്ലാ ക്വിസ് മത്സരങ്ങളിലും ട്രോഫിയുമായാണ് വീട്ടിലേക്ക് വരുന്നത്. വായനയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല ഈ മിടുക്കന്‍. മകന് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ റീത്തയുടെ മുന്നിലുള്ളത്. അതിന് വേണ്ടി എത്രയൊക്കെ കഠിനാധ്വാനം ചെയ്യുന്നതിനും അവര്‍ തയ്യാറാണ്. നിങ്ങള്‍ക്കും റീത്തയെ സഹായിക്കാം. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെ ഒരു പേപ്പര്‍ പേനയെങ്കിലും വാങ്ങിച്ചാല്‍ റീത്തയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് ചിറകുകള്‍ വിടര്‍ത്തും - 96338 61973.

X
Desktop Bottom Promotion