കുഞ്ഞുപുഞ്ചിരി മായാതിരിക്കാന്‍ 'ചിരി'യോടെ കാവല്‍ നില്‍ക്കുന്നവര്‍: പരാതിയും പരിഹാരവും സ്‌പോട്ടില്‍

ചിരി എപ്പോഴും ആത്മവിശ്വാസം നല്‍കുന്നതാണ്, ആ ആത്മവിശ്വാസം തന്നെയാണ് കഴിഞ്ഞ ദിവസം സിനിമാ താരം ആസിഫലി പൊതുവേദിയില്‍ അപമാനിതനായപ്പോഴും മുഖത്ത് വിരിഞ്ഞത്‌. ഒരു പുഞ്ചിരി കൊണ്ട് നമുക്ക് പലരുടേയും ഹൃദയം കീഴടക്കാം. എത്രയൊക്കെ വെറുപ്പും സ്പര്‍ദ്ധയും ഉണ്ടെങ്കിലും അതെല്ലാം തന്നെ ഒരു പുഞ്ചിരിയില്‍ അലിഞ്ഞില്ലാതാവുന്നു. അതുപോലെ തന്നെയാണ് ഒരു കുഞ്ഞിന്റെ ചിരിയും. നമുക്ക് എത്രയൊക്കെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരി കാണുമ്പോള്‍ അത് നമ്മുടെ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

കേരള പോലീസുമുണ്ട് ഇപ്പോള്‍ ഈ ചിരിക്ക് കാവലായി. കേരള പോലീസിന്റെ 'ചിരി' ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന്റെ നേതൃത്വത്തിലാണ് എല്ലാ കുട്ടിക്കുറുമ്പുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നത്. കൊവിഡ് കാലഘട്ടത്തിലാണ് 'ചിരി' പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക, അവരുടെ മാനസിക സമ്മര്‍ദ്ദത്തെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ചിരി' പദ്ധതി ആരംഭിച്ചത്.

Kerala Police

പദ്ധതിയുടെ ലക്ഷ്യം
കുട്ടികളിലെ ചിരി മായാതിരിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് 'ചിരി' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പലപ്പോഴും കുട്ടികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുന്നതും അംഗീകരിക്കപ്പെടാതെ പോവുന്നതുമാണ് കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. കൊവിഡ് കാലത്ത് ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അതിനൊരു പരിഹാരം എന്ന നിലക്ക് തുടങ്ങിയ 'ചിരി' പദ്ധതി വന്‍വിജയമായി എന്നതില്‍ സംശയം വേണ്ട.

കുട്ടികളുടെ മനസ്സറിഞ്ഞവര്‍
കുട്ടികളുടെ മനസ്സ് മനസ്സിലാക്കുക എന്നത് അല്‍പം പ്രയാസമേറിയ ഒന്നാണ്. പലപ്പോഴും അച്ഛനമ്മമാര്‍ പോലും പരാജയപ്പെടുന്നിടത്താണ് കേരളത്തിലെ പോലീസുകാര്‍ അവരുടെ കഴിവ് തെളിയിച്ചത് എന്ന് നമുക്ക് എടുത്ത് പറയാം. ഏത് പ്രശ്‌നത്തേയും കൂട്ടുകാരോടെന്ന പോലെ സംസാരിക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും എല്ലാം കുട്ടികള്‍ക്കൊപ്പം ഇവരുണ്ടായിരുന്നു.

മൊബൈല്‍ എന്ന വില്ലന്‍
കൊവിഡ് കാലം ഇല്ലാതാക്കിയത് ഒരു നല്ല ബാല്യം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ഓണ്‍ലൈന്‍ ക്ലാസുകളും മറ്റുമായി വാടിത്തളര്‍ന്ന നമ്മുടെ മക്കള്‍ക്കിടയില്‍ ആശ്വാസമായി എത്തിയതായിരുന്നു മൊബൈല്‍ എന്ന വില്ലന്‍. എന്നാല്‍ അതിന് പിന്നിലെ അപകടം അച്ഛനമ്മമാര്‍ പോലും അറിയാതെ പോയി എന്നതും യാഥാര്‍ത്ഥ്യം. ബ്ലൂവേല്‍ ഗെയിം ഉള്‍പ്പടെയുള്ളവയും ഇതിന്‌ ആക്കം കൂട്ടി കൂടെയുണ്ടായിരുന്നു. ലോക്ക്ഡൗണിന് ശേഷം ഏകദേശം 66 കുട്ടികള്‍ 2020 ജൂണ്‍ അവസാനത്തിനുള്ളില്‍ ആത്മഹത്യ ചെയ്തു എന്ന കണക്കും ഞെട്ടിപ്പിക്കുന്നതാണ്.

കുട്ടികളിലെ മാറ്റങ്ങള്‍
കുട്ടികള്‍ക്കിടയിലെ സാമൂഹിക ഇടപെടല്‍ ചുരുങ്ങുന്നത് വഴി അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. കടുത്ത മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ഭയം എന്നിവ കുട്ടികളെ വിടാതെ പിടികൂടി. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ തന്നെ കൈവിട്ട് പോവുമെന്ന അവസ്ഥയിലാണ് തിരുവനന്തപുരം ആസ്ഥാനമായ സോഷ്യല്‍ പോലീസിംങ് ഡയറക്റ്ററേറ്റിന്റെ കീഴില്‍ അന്നത്തെ ഡി ജി പി ആയിരുന്ന ലോകനാഥ ബഹ്‌റയുടെ നേതൃത്വത്തില്‍ 'ചിരി' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ആര്‍ക്ക് വേണമെങ്കിലും വിളിക്കാം
കുട്ടികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ ആര്‍ക്കു വേണമെങ്കിലും വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാവുന്നതാണ്. അതിനായി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ കഴിഞ്ഞ വനിതാ പോലീസുകാരാണ് പ്രശ്‌ന പരിഹാരത്തിനായി നിയമിക്കുകയും ചെയ്തത്. എന്നാല്‍ ഇതിനെ കൂടുതല്‍ വിപുലീകരിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ജില്ലകള്‍ തോറും സൈക്കോളജിസ്റ്റുകളുടെ ഒരു പാനല്‍ ഉണ്ടാക്കുകയും സ്റ്റുഡന്റ്‌സ് കേഡറ്റുകളെ ഇതിനായി നിയോഗിക്കുകയും ചെയ്തു.

സ്റ്റുഡന്റ്‌സ് കേഡറ്റുകള്‍
പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിരി എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് മനസ്സിലാവുന്നതും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും കുട്ടികള്‍ക്കാണ് എന്നത് കൊണ്ട് തന്നെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിനെ അതിനായി നിയമിക്കുകയും ചെയ്തു.

പ്രതികരണം ഇപ്രകാരം
ഇന്നും ചിരി എന്ന പദ്ധതി വളരെയധികം വിജയകരമായി മുന്നോട്ട് പോവുന്നു. എല്ലാ ജില്ലകളിലും രണ്ടോ മൂന്നോ സൈക്കോളജിസ്റ്റുകളുടെ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. നേരിട്ടും അല്ലാതേയും ആവശ്യമുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നതിനും റെഡിയാണ് നമ്മുടെ പോലീസ് സേന. എല്ലാ തരത്തിലുള്ള സഹായവും കുട്ടികള്‍ക്ക് നല്‍കുക എന്നത് മാത്രമാണ് ഇതിന്റെയെല്ലാം ലക്ഷ്യം. കൂടാതെ വരുന്ന തലമുറയെ ആത്മവിശ്വാസത്തോടെ വളര്‍ത്തിയെടുക്കുന്നതിനും അവരിലെ പുഞ്ചിരി മായാതിരിക്കുന്നതിനും കാവല്‍ നില്‍ക്കുകയാണ് കേരള പോലീസിലെ ഓരോരുത്തരും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900200

Story first published: Wednesday, July 17, 2024, 16:56 [IST]
X
Desktop Bottom Promotion