മുത്തശ്ശിക്കും പേരക്കുട്ടിക്കും കാവല്‍ നിന്ന ആന, മനുഷ്യനെ മനസ്സിലാക്കാന്‍ ആനയ്ക്ക് കഴിയുമോ?

'എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. അപ്പുറവും ഇപ്പുറവും വെള്ളവും മരങ്ങളും വന്ന് കടലായിരുന്നു. അതിന്റെ പുറത്ത് എന്റെ വാര്‍പ്പ് വീണിട്ട് ഉള്ളിന്ന് പുറത്തെറങ്ങാന്‍ ഞാന്‍ അടുപ്പിന്റെ ഉള്ളിലൂടെ കേറി ഇഷ്ടിക തട്ടിയിട്ട് പുറത്തേക്ക് ചാടി. അമ്മാ ഞാന്‍ ഇവിടെയുണ്ട്, എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ പേരക്കുട്ടിയുടെ വിരലില്‍ പിടിച്ച് വലിച്ചെടുത്തു. വീണുകിടക്കുന്ന വാര്‍പ്പിന്റെ മേലെ കേറി. അപ്പോ മുമ്പില്‍ ഒരു രണ്ടുനില കെട്ടിടം മറിഞ്ഞ് വര്യാണ്. ഇവര് രണ്ടാളേം പിടിച്ച് ഞങ്ങള് നീന്തി. ഈ കൂട്ടീനേം ഒരു വയ്യാത്തെ അമ്മേനം ഒക്കെ പിടിച്ച് കേറ്റി മേലേയ്ക്ക് പോയപ്പോ മുമ്പില്‍ ചെന്ന് പെട്ടത് ഒരു വലിയ കൊമ്പന്റെ അടുത്താ. ആന, ആനനോട് പഞ്ഞു ഞങ്ങള്‍ വലിയ ദുരിതത്തിന്നാ വരുന്നേ, നീ ഞങ്ങളെയൊന്നും കാണിക്കല്ലേ എന്ന്. ആന രണ്ട് കണ്ണിന്നും വെള്ളം ഒഴുകാ.. അതിന്റെ കാലിന്‍ചോട്ടില്‍ നേരം വെളുക്കുന്നത് വരെ കിടന്നു ഞങ്ങള്. പിന്നെ ദൂരത്തന്ന് എല്ലാവരും വന്നു. അവര് ഞങ്ങളെ രക്ഷിച്ചു.

elephant

മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചുനീക്കിയ ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുജാത കരഞ്ഞുകൊണ്ട് ഇത് പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ തിളക്കവും അത്ഭുതവുമെല്ലാമുണ്ട്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട് കാപ്പിത്തോട്ടത്തില്‍ അഭയം തേടിയ സുജാതയ്ക്കും പേരയ്ക്കുട്ടിക്കും ഒരു കാട്ടുകൊമ്പനും മറ്റ് രണ്ട് ആനകളും കാവല്‍ നിന്ന കഥ കേരളവും ഇന്ത്യയും താണ്ടി ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സങ്കടക്കഥ കേള്‍ക്കുമ്പോഴും മനസ്സില്‍ ഒരു ആനയ്ക്ക് മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയുമോ എന്ന വലിയ ചോദ്യം നമുക്ക് മുമ്പില്‍ ഉയരുന്നുണ്ട്.

പഠനം പറയുന്നത്

നമ്മള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ആഫ്രിക്കന്‍ ആനകള്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്നും നമ്മള്‍ പറയുന്നത് ശ്രവിക്കുന്നുണ്ടെന്നുമാണ് ഒരു പഠനം പറയുന്നത്. മനുഷ്യരുടെ ഭാഷയും ലിംഗവും ഏകദേശ പ്രായവും മുമ്പില്‍ നില്‍ക്കുന്ന മനുഷ്യന്‍ തനിക്ക് ഭീഷണിയാണോ എന്നും എന്ന് വരെ മനസ്സിലാക്കാന്‍ ആനയ്ക്ക് കഴിയുമത്രേ. കെനിയയിലെ ആംബ്രോസ് ദേശീയോദ്യാനത്തിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. അവിടുത്തെ ആനകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മസായ് വിഭാഗത്തിലുള്ള ആളുകളെ കാണുമ്പോള്‍ ആന ഓടിരക്ഷപ്പെടുമെന്നാണ് പഠനം പറയുന്നത്. അവരുടെ ചുവന്ന വസ്ത്രവും മറ്റ് പ്രത്യേകതകളും തിരിച്ചറിഞ്ഞാണ് ആന രക്ഷപ്പെടുന്നത്. ഒരേ സ്ഥലത്ത് താമസിക്കുന്ന മസായ്, കംബ വിഭാഗങ്ങളിലെ ആളുകളുടെയും കര്‍ഷകരുടെയും വസ്ത്രങ്ങളുടെ നിറവും മണവും അവിടുത്തെ ആനകള്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് വേറെയും പഠനങ്ങള്‍ അവകാശപ്പെടുന്നു.

ഈ രണ്ട് വിഭാഗങ്ങളിലുള്ള ആളുകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചപ്പോഴും ആനകള്‍ വ്യത്യസ്തമായി പ്രതികരിച്ചു. മസായ് വിഭാഗക്കാരുടെ ശബ്ദം കേട്ടപ്പോള്‍ ആന കുട്ടിയാനകളെ അകത്താക്കി പ്രതിരോധവലയം പോലെ അണിനിരന്നുവെന്നും വായു മണത്തുനോക്കിയെന്നും പഠനം പറയുന്നു. എന്നാല്‍ കംബ വിഭാഗത്തിലുള്ളവരുടെ ശബ്ദത്തില്‍ ആന പരിഭ്രാന്തി കാണിച്ചതുമില്ല. ആനകളുടെ ബുദ്ധിസാമര്‍ത്ഥ്യവും സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള വിവേകവുമാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

മനുഷ്യരുടെ ആംഗ്യം തിരിച്ചറിയുന്ന ഏക വന്യമൃഗം

മനുഷ്യരുടെ ആംഗ്യം അല്ലെങ്കില്‍ കൈചൂണ്ടല്‍ മനസ്സിലാക്കുന്ന ഏക വന്യമൃഗം ആനയാണെന്നാണ് സെന്റ് ആന്‍ഡ്രൂസ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. പതിനൊന്ന് സിംബാവിയന്‍ ആനകളില്‍ നടത്തിയ പഠനത്തിലൂടെയാണ് അവര്‍ ഈ കണ്ടെത്തലിലേക്ക് എത്തിച്ചേര്‍ന്നത്. പരിശീലനമൊന്നും കൂടാതെ തന്നെ മനുഷ്യരുടെ കൈ ചൂണ്ടിയുള്ള ആംഗ്യത്തെ പിന്തുടര്‍ന്ന് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഭക്ഷണം കണ്ടെത്താന്‍ ആനകള്‍ക്ക് സാധിച്ചു.

കൈ ചൂണ്ടലും ആംഗ്യവും മനുഷ്യരുടെ മാത്രം ഭാഷയല്ലെന്ന സൂചനയാണ് ഈ പഠനം നല്‍കുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മനുഷ്യരില്‍ കൈ ചൂണ്ടല്‍ എന്ന സ്വഭാവം വികസിക്കുന്നുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ നേടുന്നതിന് 12 മാസം ആകുന്നതിന് മുമ്പ് തന്നെ ഒരു കുഞ്ഞ് ഈ കഴിവ് പ്രകടിപ്പിച്ചുതുടങ്ങുന്നുണ്ട്. മിക്ക മൃഗങ്ങള്‍ക്കും, മനുഷ്യരോട് ഏറ്റവും സാദൃശ്യമുള്ള കുരങ്ങിന് പോലും കൈ ചൂണ്ടാന്‍ കഴിയില്ല, അതുമാത്രമല്ല, കൈ ചൂണ്ടലിന്റെ അര്‍ത്ഥം മനസ്സിലാക്കാനും അവയ്ക്ക് കഴിവില്ല. എന്നാല്‍ വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ നായ ചിലപ്പോള്‍ ഈ കഴിവ് ആര്‍ജ്ജിക്കാറുണ്ട്.

പക്ഷേ ആനകള്‍ക്ക് ഇതിന് കഴിയുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഒരുപക്ഷേ തുമ്പിക്കൈയിലൂടെയുള്ള ആഗ്യപ്രകടനം ആനകളും നടത്തുന്നുണ്ടാകാം.

ആനബുദ്ധി

ആനബുദ്ധി എന്ന പ്രയോഗം വളരെ ശരിയാണെ് തെളിയിക്കുന്നാണ് ഈ കണ്ടെത്തലുകള്‍. വളരെ ബുദ്ധിക്ഷമതയുള്ള , സഹാനുഭൂതിയും പ്രശ്‌നപരിഹാരശേഷിയും പരോപകാരവും ഉള്ള ജീവിവര്‍ഗ്ഗമാണ് ആന. ആനയുടെയും മനുഷ്യന്റെയും തലച്ചോറിന്റെ ഘടനയിലും സങ്കീര്‍ണ്ണതയിലും സാമ്യങ്ങളുണ്ട്. മറ്റ് വന്യമൃഗങ്ങളെ അപേക്ഷിച്ച് ആനകളെ മനുഷ്യന് മെരുക്കാന്‍ സാധിക്കുന്നതും മനുഷ്യരെ മനസ്സിലാക്കാനും അവര്‍ പറയുന്ന് ഗ്രഹിക്കാനുമുള്ള ആനയുടെ കഴിവിന്റെ ലക്ഷണമല്ലേ. മറ്റ് മൃഗങ്ങള്‍ മനസിലാക്കാത്തത് പോലെ ആന എന്തായാലും നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മരണത്തെ മുഖാമുഖം കണ്ട രാത്രിയില്‍ രക്ഷപ്പെട്ട് തന്റെ മുന്നില്‍ വന്നുനിന്ന സുജാതയുടെയും പേരക്കുട്ടിയുടെയും കണ്ണിലെ നിസ്സഹായതയും മരണഭയവും ആ കൊമ്പനും മനസ്സിലായിരിക്കാം. അല്ലെങ്കില്‍ ഒരു നാട് മുഴുവന്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോകുന്നതിന്റെ ഞെട്ടലില്‍ അവനും നിസ്സഹായനായി നിന്നതാകാം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, August 2, 2024, 17:00 [IST]
X
Desktop Bottom Promotion