മരിച്ചവര്‍ക്ക് ഭക്ഷണം, വൈന്‍ യുദ്ധം, പശുവിന്റെ രക്തം കുടിക്കല്‍; മൂക്കത്തുവിരല്‍ വെച്ചുപോകും ആചാരങ്ങള്‍

ലോകം ചുറ്റി സഞ്ചരിച്ച് പലതരം ആളുകളുമായി ഇടപഴകുമ്പോഴാണ് നമുക്ക് ചുറ്റുമുള്ള ലോകം എത്ര വൈവിധ്യമാണെന്ന് മനസ്സിലാകുക. വിനോദയാത്ര എന്നതിലുപരിയായി ഓരോ രാജ്യത്തെയും ഉള്‍നാടുകളിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പരമ്പരാഗതമായി അവര്‍ പിന്തുടര്‍ന്നുപോരുന്ന പല ആചാരങ്ങളെയും പരിചയപ്പെടാന്‍ സാധിക്കും. അതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഏറെയാണ്. സ്‌പെയിനില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള തക്കാളിയേറ് ഉത്സവം അഥവാ ലാ ടൊമാറ്റിനോയെ കുറിച്ച് കേട്ടിട്ടില്ലേ. ഇങ്ങനെവളരെ വിചിത്രമായ ഭക്ഷണ ആചാരങ്ങള്‍ ഈ ലോകത്തിന്റെ പല കോണുകളിലും ഉണ്ടെന്ന് കേട്ടാല്‍ അതിശയിക്കേണ്ട, സത്യമാണ്. പരസ്പരം വൈന്‍ എറിയുക, പശുവിന്റെ രക്തം മുറിവില്‍ നിന്ന് നേരിട്ട് കുടിക്കുക എന്നിങ്ങനെ വിചിത്രമായ പല ആചാരങ്ങളും ഇന്നും ലോകത്തുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

bizarre food traditions

കെനിയയിലെ പശുവിന്‍ രക്തം കുടിക്കല്‍

കെനിയയിലെ മസായി പോരാളികളാണ് പശുവിന്റെ രക്തം കുടിക്കുന്നത്. കുടിവെള്ളവും ഭക്ഷണവും കിട്ടാത്ത ആഫ്രിക്കയിലെ വലിയ മരുഭൂമികള്‍ താണ്ടാന്‍ അതവരെ സഹായിക്കുമെന്നാണ് വിശ്വാസം. ഇന്നും മസായി വിഭാഗക്കാര്‍ക്കിടയില്‍ ഈ ആചാരം നിലനില്‍ക്കുന്നുണ്ട്. പശുവിന്റെ രക്തം വളരെ വിശിഷ്ടമായാണവര്‍ കരുതിപ്പോരുന്നത്. പാലില്‍ ചേര്‍ത്തും അല്ലെങ്കില്‍ പശുവിന്റെ മുറിവില്‍ നിന്ന് നേരിട്ടുമെല്ലാമാണ് രക്തം കുടിക്കുന്നത്. സാധാരണയായി ഇതിന് വേണ്ടി പശുവിനെ കൊല്ലാറൊന്നുമില്ല. പക്ഷേ വലിയ ആഘോഷങ്ങള്‍ വരുമ്പോള്‍ അങ്ങനെയും ചെയ്യാറുണ്ട്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമെല്ലാം എന്നും കുറച്ച് പശുവിന്‍ രക്തം നല്‍കുമത്രേ.

ഇന്തോനേഷ്യയിലെ മരിച്ചവരുടെ അവസാന ഭക്ഷണം

ഇന്തോനേഷ്യയിലെ സുലാവേസി പ്രദേശത്ത്, ടൊരാജ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അവരുടെ മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യില്ല. ഒരാഴ്ചയോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ പ്രിയപ്പെട്ടവരുടെ മൃതദേഹം ഇവര്‍ സൂക്ഷിക്കും. ഒരു മേശയ്ക്കരുകിലാണ് മൃതദേഹം സൂക്ഷിക്കുക. വീട്ടിലുള്ളവര്‍ മൃതദേഹത്തോട് സംസാരിക്കുകയും പ്രഭാതഭക്ഷണവും ഊണും വൈകുന്നേരത്തെ ചായയും അത്താഴവും ഉള്‍പ്പടെ ദിവസവും നാലുനേരം മൃതദേഹത്തിന് ആഹാരം നല്‍കുകയും ചെയ്യും. ഒമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയ ഈ ആചാരം ഇന്നും നിലനിന്ന് പോകുന്നു.

സൈബീരിയയിലെ മാജിക് കൂണ്‍ പാര്‍ട്ടി

വടക്കു-കിഴക്കന്‍ റഷ്യയിലെ വരണ്ട ഭൂപ്രകൃതിയില്‍ തണുത്തുവിറച്ചിരിക്കുന്ന വൈകുന്നേരങ്ങള്‍ അങ്ങേയറ്റം വിരസമാണ്. പക്ഷേ അവിടുത്തെ കൊറയാക് വിഭാഗം ബോറടി മാറ്റാന്‍ ഒരു വിനോദം കണ്ടെത്തി, ഉന്മാദം നല്‍കുന്ന ഒരു മാജിക് കൂണിലൂടെ. പണ്ടുകാലം മുതല്‍ക്കേ രാത്രിയില്‍ ഒത്തുചേര്‍ന്ന് പാര്‍ട്ടി നടത്തുന്ന പതിവ് ഈ വിഭാഗക്കാര്‍ക്കുണ്ട്. കൂണ്‍ കഴിച്ചുകഴിഞ്ഞാല്‍ ഇവര്‍ കുറച്ചുനേരം ഉറങ്ങിപ്പോകും. പിന്നീട് എഴുന്നേല്‍ക്കുന്നത് ഉന്മാദാവസ്ഥയിലായിരിക്കും. മണിക്കൂറുകള്‍ പിന്നെ അതിരില്ലാത്ത ഊര്‍ജ്ജവും സന്തോഷവും ശരീരബലവുമെല്ലാം ഇവര്‍ക്ക് തോന്നും.

ഇംഗ്ലണ്ടിലെ ചീസ് ഉരുട്ടല്‍

ബ്രിട്ടീഷുകാര്‍ക്ക് ചീസിനോട് വല്ലാത്ത പ്രിയമാണ്. എന്നുകരുതി മൂന്നരക്കിലോയോളം വരുന്ന ചീസ് ഒരു കുന്നിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ഉരുട്ടിയിട്ട് അതിന് പിന്നാലെ ഓടണമെന്നുണ്ടോ. അതെ, ആതാണ് Cooper's Hill Cheese Roll and Wake. ബ്രോക്ക്‌വര്‍ത്തിലെ ഗ്രാമവാസികള്‍ക്ക് വേണ്ടിയാണ് ഈ ആഘോഷം ആരംഭിച്ചത്. പക്ഷേ ഇതിലെ സാഹസികതയും അപകടവും രസവും കാരണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആഘോഷത്തെ കുറിച്ചറിഞ്ഞ് അതില്‍ പങ്കെടുക്കാന്‍ എത്തിത്തുടങ്ങി. കുന്നിന് താഴെ ആദ്യം എത്തുന്ന, അപ്പോഴും ചീസ് കയ്യിലുള്ള ആളായിരിക്കും വിജയി.

സ്‌പെയിനിലെ വൈന്‍ എറിയല്‍ ഉത്സവം

വൈന്‍ ഇഷ്ടമുള്ളയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കും. സ്‌പെയിനിലെ ല റിയോജ മേഖലയിലുള്ള ഹാരോ എന്ന വൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ചെറിയ നഗരത്തിന്റെ പ്രാന്തപ്രദേശ്ത്താണ് ഈ ആഘോഷം നടക്കുന്നത്. സാന്‍ പെഡ്രോ ദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാട്ടും ഡാന്‍സും മധു നുകരലുമൊക്കെയാണ് ഇവിടെ നടക്കുക. അതുമാത്രമല്ല, ബതല്ല ഡി വൈനോ എന്ന് പ്രാദേശികമായി അറിയപ്പെടന്ന വൈന്‍ യുദ്ധവും ആഘോഷത്തിനിടെ നടക്കും. എല്ലാ വര്‍ഷവും ജൂണ്‍ 29നാണ് ഇത് നടക്കുക.

ഈ ആഘോഷത്തിന് പിന്നില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ വേരുകളുള്ള ഒരു രസകരമായ ഒരു കഥയുണ്ട്. അന്നാണ് ഹാരോയെ അടുത്തുള്ള മറ്റൊരു നഗരത്തില്‍ നിന്നും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ വരയ്ക്കുന്നത്. ഓരോ വര്‍ഷവും ഈ രേഖ ഔദ്യോഗികമായി വരച്ച് അതിര്‍ത്തി ഉറപ്പിക്കും. 400 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പതിവ് തെറ്റി. അങ്ങനെ ഇരുനഗരങ്ങളില്‍ നിന്നുമുള്ളവര്‍ അന്യോന്യം വൈന്‍ എറിയാന്‍ തുടങ്ങി. അതാണ് വൈന്‍ യുദ്ധമായി മാറിയത്. ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് വൈന്‍ എറിയലിന് ആളുകള്‍ എത്തുക. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ആഘോഷം കാണാന്‍ എത്താറുണ്ട്.

തായ്‌ലന്‍ഡിലെ പച്ചക്കറി ഉത്സവം

പേരുകേള്‍ക്കുമ്പോള്‍ പച്ചക്കറികള്‍ കൊണ്ടുള്ള ഏറോ മറ്റോ ആയിരിക്കുമെന്ന് തെറ്റിദ്ധരിക്കണ്ട. ഈ ആഘോഷം അല്‍പ്പം അതിരുകടന്നതാണ്. ചൈനീസ കലണ്ടറിലെ ഒമ്പതാം ചാന്ദ്ര മാസത്തിലാണ് തായ്‌ലന്‍ഡിലെ Nine Emperor Gods Festival നടക്കുന്നത്. ഒമ്പതുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിത്. ഇതൊരു മതാചാരമാണ്. ഈ ആഘോഷസമയത്ത് പച്ചക്കറികള്‍ മാത്രമേ ആ മതവിഭാഗം കഴിക്കുകയുള്ളു. എന്നാല്‍ ഈ ആഘോഷത്തിലൈ പ്രധാന സംഭവം അതൊന്നുമല്ല. ഭക്തര്‍ അവരുടെ ശരീരത്തിലും മറ്റുള്ളവരുടെ ദേഹത്തും മുറിവുകള്‍ ഉണ്ടാക്കും. സ്വബോധത്തോടുകൂടി അല്ല അവരത് ചെയ്യുന്നത്. കവിളുകളിലും കാലിലും കയ്യിലുമെല്ലാം സിറിഞ്ചുകള്‍ മുതല്‍ ശൂലം പോലുള്ള വസ്തുക്കള്‍ വരെ ഇതിനായി ഉപയോഗിക്കും.

ജപ്പാന്‍-കെഎഫ്‌സി ക്രിസ്തുമസ് ഡിന്നര്‍

പുതിയ ആചാരങ്ങള്‍ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ജപ്പാനിലെ സ്‌പെഷ്യല്‍ ക്രിസ്തുമസ് ഡിന്നര്‍. പാശ്ചാത്യരെ പോലെ ക്രിസ്തുമസ് ആഘോഷിക്കുന്നവരല്ല ജപ്പാന്‍കാര്‍. എങ്കിലും അവര്‍ അവരുടേതായ രീതിയില്‍ ക്രിസ്തുമസ ആഘോഷിക്കാറുമുണ്ട്. 1974-ല്‍ ആഗോള ഫ്രൈഡ് ചിക്കന്‍ ശൃംഖലയായ കെഎഫ്‌സി ജപ്പാനില്‍ സ്‌പെഷ്യല്‍ ക്രിസ്തുമസ് ഡിന്നര്‍ അവതരിപ്പിച്ചു. അന്നുമുതല്‍ ജപ്പാനിലെ നിരവധി കുടുംബങ്ങള്‍ ആ വിശേഷ ദിവസത്തില്‍ രാത്രിയാഹാരം കെഎഫ്‌സി ചിക്കന്‍ ആക്കാന്‍ തുടങ്ങി. ചിക്കന്‍, കേക്ക്, വൈന്‍ എന്നിവയൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കെഎഫ്‌സിയുടെ ബിസിനസ് തന്ത്രം വിജയിച്ചതോടെ ഈ ഡിന്നര്‍ കഴിക്കണമെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന സ്ഥിതിയായി.

Story first published: Thursday, March 14, 2024, 13:49 [IST]
X
Desktop Bottom Promotion