സ്വര്‍ണ്ണപാദുകം മുതല്‍ 2100 കിലോയുടെ മണി വരെ, അയോധ്യയിലെത്തിയ സവിശേഷ സമ്മാനങ്ങള്‍

ശ്രീരാമനെ വരവേല്‍ക്കാന്‍ അയോധ്യ നഗരം ഒരുങ്ങിക്കഴിഞ്ഞു. ജനുവരി 22ന് രാംലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. രാജ്യത്തെ ഏറ്റവും വലിയ ശ്രീരാമക്ഷേത്രത്തിന് രാജ്യത്ത് നിന്ന് മാത്രമല്ല വിദേശത്തുനിന്നു വരെ സമ്മാനങ്ങള്‍ എത്തുന്നുണ്ട്. ഇതെല്ലാം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്.

സ്വര്‍ണ്ണപാദുകം, 2100 കിലോയുടെ മണി, അഞ്ച് ലക്ഷം ലഡ്ഡു, രത്‌നങ്ങള്‍ പതിച്ച വസ്ത്രം എന്നിങ്ങനെ വളരെ സവിശേഷമായ സമ്മാനങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ദിനംപ്രതി അയോധ്യയിലെത്തുന്നത്. അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭഗവാന്‍ ശ്രീരാമനായി ലഭിച്ച സവിശേഷ സമ്മാനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

List Of Unique Gifts Arriving To Ram Mandir

നേപ്പാളില് നിന്ന് വെള്ളി പാദുകങ്ങള്‍

നേപ്പാളിലെ ജനക്പൂരില്‍ സീതാദേവിയുടെ ജന്മസ്ഥലത്ത് നിന്ന് മൂവായിരത്തിലധികം സമ്മാനങ്ങളും എത്തിയിട്ടുണ്ട്. ജനക്പൂര്‍ ധാം രാമജാനകി ക്ഷേത്രത്തില്‍ നിന്ന് 30 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച വെള്ളി ചെരുപ്പുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പൂന്തോട്ടമായ അശോകവാടിയില്‍ നിന്ന് ശ്രീലങ്കന്‍ പ്രതിനിധികളും പ്രത്യേക സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.

ഭോപ്പാലില്‍ നിന്ന് പുഷ്പങ്ങള്‍

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഒരു നഴ്സറി, ക്ഷേത്ര പരിസരം അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന 10,000 ബൊഗെയ്ന്‍വില്ല പൂക്കള്‍ അയോധ്യയിലേക്ക് എത്തിച്ചിട്ടുണ്ട്.

അഞ്ച് ലക്ഷം ലഡ്ഡു

ഉജ്ജയിനിലെ മഹാകലേശ്വര ക്ഷേത്രത്തില്‍ തയ്യാറാക്കിയ അഞ്ച് ലക്ഷം ലഡു അയോധ്യയിലേക്ക് എത്തിയിട്ടുണ്ട്. ലഡ്ഡുവിന് 50 ഗ്രാം വീതം ഭാരമുണ്ട്. മുഴുവന്‍ ചരക്കുകളും കൂടി 250 ക്വിന്റല്‍ ഭാരം വരും. കൂടാതെ, 4.31 കോടി തവണ 'രാം' എന്ന് എഴുതിയ പേപ്പറുകള്‍ ജനുവരി 22 ന് ചിന്ദ്വാരയില്‍ നിന്ന് അയയ്ക്കും.

മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാനും വഴിപാടായി 200 കിലോഗ്രാം ലഡൂകള്‍ അയയ്ക്കുന്നുണ്ട്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷം ലഡൂകള്‍ നല്‍കും. ചടങ്ങില്‍ ഭക്തര്‍ക്കായി പരമ്പരാഗത മധുര വിഭവമായ 7,000 കിലോ 'രാം ഹല്‍വ' തയ്യാറാക്കുമെന്ന് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഷെഫ് വിഷ്ണു മനോഹര്‍ അറിയിച്ചിട്ടുണ്ട്.

വളകള്‍

ഫിറോസാബാദില്‍ നിന്ന് പതിനായിരത്തിലധികം വളകള്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്. ഹിന്ദു-മുസ്ലിം തൊഴിലാളികള്‍ മാസങ്ങളോളം അധ്വാനിച്ച് തയ്യാറാക്കിയ വളകളില്‍ ശ്രീരാമന്റെയും സീതാദേവിയുടെയും ഭഗവാന്‍ ഹനുമാന്റെയും ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

രത്‌നങ്ങള്‍ പതിച്ച വസ്ത്രം

അയോധ്യാ ക്ഷേത്രത്തിന് ലഭിച്ച സമ്മാനങ്ങളില്‍ ആഗ്രയിലെ പ്രശസ്തമായ 'പേത്ത'യുടെ 56 ഇനം, രത്നങ്ങള്‍ പതിച്ച വസ്ത്രം, വെള്ളിത്തളികകള്‍, രാം ലല്ലയ്ക്കായി കനൗജില്‍ നിന്ന് തയ്യാറാക്കിയ പ്രത്യേക പെര്‍ഫ്യൂമുകള്‍, തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന 'അത്തര്‍ ഷമാമ' എന്നിവയും ഉള്‍പ്പെടുന്നു.

വജ്ര മാല

സൂറത്ത് നഗരത്തിലെ ഒരു വജ്രവ്യാപാരി 5,000 വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ച് രാമക്ഷേത്രത്തിന്റെ തീമില്‍ ഒരു മാല ഉണ്ടാക്കി. നാല്‍പ്പത് കരകൗശല വിദഗ്ധര്‍ 35 ദിവസം കൊണ്ട് ഡിസൈന്‍ പൂര്‍ത്തിയാക്കി മാല രാം മന്ദിര്‍ ട്രസ്റ്റിന് സമ്മാനിച്ചിട്ടുണ്ട്.

44 അടി നീളമുള്ള കൊടിമരം

ഗുജറാത്തില്‍ നിര്‍മ്മിച്ച തനതായ ഒരു കൊടിമരം രാമക്ഷേത്രത്തിന്റെ കൊടുമുടിയില്‍ സ്ഥാപിക്കാന്‍ എത്തിയിരിക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 44 അടി നീളമുള്ള പിച്ചള കൊടിമരവും ചെറിയ ആറ് പതാകകളും പ്രാണ പ്രതിഷ്ഠ ചടങ്ങിനായി എത്തിയിട്ടുണ്ട്. കൊടിമരത്തിന്റെ ഭാരം ഏകദേശം 5.5 ടണ്‍ ആണെന്ന് പറയപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് പട്ടേലാണ് ഈ കൊടിമരം അയോധ്യയിലേക്ക് അയച്ചത്. രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈല്‍ ഹബ്ബായ സൂറത്ത് നഗരത്തില്‍ തയ്യാറാക്കിയ പ്രത്യേക സാരി ക്ഷേത്ര അധികാരികള്‍ക്ക് അയച്ചുകൊടുക്കും. ശ്രീരാമന്റെയും അയോധ്യാ ക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ളതാണ് സാരി.

സ്വര്‍ണ പാദുകം

രാമനോടുള്ള അചഞ്ചലമായ ഭക്തിയും തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തോടെയുമായി, ഹൈദരാബാദില്‍ നിന്നുള്ള 64 കാരനായ ചല്ല ശ്രീനിവാസ് ശാസ്ത്രി എന്ന വ്യക്തി സ്വര്‍ണ്ണം പൂശിയ പാദരക്ഷകള്‍ രാമന് സമ്മാനിക്കുന്നതിനായി കാല്‍നടയായി 8,000 കിലോമീറ്റര്‍ താണ്ടി അയോധ്യയിലെത്തി.

വഡോദരയിലെ അരവിന്ദ്ഭായ് മംഗള്‍ഭായ് പട്ടേല്‍ എന്ന കര്‍ഷകന്‍ 1,100 കിലോ ഭാരമുള്ള ഒരു കൂറ്റന്‍ വിളക്ക് തയ്യാറാക്കി ക്ഷേത്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

10 അടി ഉയരമുള്ള പൂട്ട്

രാമക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി അലിഗഢില്‍ നിന്ന് 10 അടി ഉയരമുള്ള പൂട്ട് വരുന്നു. അലിഗഡിലെ പൂട്ട് നിര്‍മ്മാണ വ്യവസായി സത്യപ്രകാശ് ശര്‍മ്മയാണ് രാമക്ഷേത്രത്തിനായി സ്വന്തം കൈകൊണ്ട് ഈ അദ്വിതീയ പൂട്ട് തയ്യാറാക്കിയത്. ഈ ലോക്കിന്റെ ഭാരം ഏകദേശം 400 കിലോയാണ്. ലോകത്തിലെ ഏറ്റവും വലിയ പൂട്ടും താക്കോലും ആയ ഇത് രാം മന്ദിര്‍ ട്രസ്റ്റിന് സമ്മാനിച്ചു.

അതുല്യമായ ക്ലോക്ക്

ലഖ്നൗവില്‍ നിന്ന് രാമക്ഷേത്രത്തിലേക്ക് അദ്വിതീയ ഒരു ക്ലോക്ക് അയച്ചിട്ടുണ്ട്. ലഖ്നൗവില്‍ നിന്നുള്ള ഒരു പച്ചക്കറി വില്‍പ്പനക്കാരനാണ് ഈ ക്ലോക്ക് തയ്യാറാക്കിയത്. ഈ ക്ലോക്ക് ഒരേ സമയം 8 രാജ്യങ്ങളുടെ സമയം കാണിക്കും. ഇന്ത്യ, ടോക്കിയോ, മോസ്‌കോ, ദുബായ്, ബീജിംഗ്, സിംഗപ്പൂര്‍, മെക്‌സിക്കോ സിറ്റി, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ സമയം ഒരേസമയം ഈ ക്ലോക്കില്‍ കാണാനാകും.

1100 കിലോ വിളക്ക്

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ഉത്സവ ദിനത്തില്‍ രാജ്യത്തുടനീളം നെയ്യ് വിളക്കുകള്‍ തെളിക്കും. എന്നാല്‍ ഏറ്റവും വലിയ വിളക്ക് രാമന്റെ അയോധ്യയില്‍ തെളിയും. വഡോദരയിലെ കര്‍ഷകനായ അരവിന്ദ് ഭായ് പട്ടേലാണ് 1100 കിലോ ഭാരമുള്ള ഈ വലിയ വിളക്ക് അയോധ്യയിലേക്ക് അയച്ചത്. ഈ വിളക്കിന്റെ നിര്‍മ്മാണത്തില്‍ കളിമണ്ണും പഞ്ചലോഹവും ഉപയോഗിച്ചിട്ടുണ്ട്. ഈ വിളക്കിലേക്ക് ഒരേസമയം 850 ലിറ്റര്‍ നെയ്യ് ഒഴിക്കാമെന്നാണ് പറയുന്നത്.

2100 കിലോയുള്ള മണി

2100 കിലോഗ്രാം ഭാരമുള്ള മണിയാണ് രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. അഷ്ടധാതുക്കളാല്‍ നിര്‍മിച്ച ഈ മണി പണികഴിക്കാന്‍ ഏകദേശം 2 വര്‍ഷമെടുത്തു. ഏകദേശം 10 ലക്ഷം ഇതിനായി ചെലവായി, ഇതിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേള്‍ക്കാന്‍ സാധിക്കും.

Story first published: Monday, January 22, 2024, 10:32 [IST]
X
Desktop Bottom Promotion