ആധിയും വ്യാധിയും തീര്‍ക്കാന്‍ ആടിവേടനെത്തി: സമ്പത്സമൃദ്ധിയുമായി കുട്ടിത്തെയ്യങ്ങള്‍

കര്‍ക്കിടക മാസത്തെ പൊതുവേ പഞ്ഞമാസമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ മാസത്തിലെ ദോഷങ്ങളകറ്റി ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്‍കാന്‍ മലബാറിന്റെ നാട്ടുവഴികളില്‍ ആടിവേടന്‍ എത്തി. ചെമ്പട്ടണിഞ്ഞ് ഭക്തിയോടെ എത്തുന്ന ആടിയും വേടനും ഇന്നും മലബാറിലെ കാഴ്ചകളില്‍ ഒളി മങ്ങാതെ കിടക്കുന്നവയാണ്. ശിവപാര്‍വ്വതി സങ്കല്‍പ്പമാണ് ആടിവേടന്‍ തെയ്യത്തിന്റെ ഐതിഹ്യത്തില്‍ പറയുന്നത്. ആടിവേടന്‍ എന്ന് പറയുന്നുണ്ടെങ്കിലും ആടിയും വേടനും രണ്ടും രണ്ടാണ്.

സാധാരണ തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ തെയ്യം കെട്ടിയാടുന്നത് കുട്ടികളാണ്. എന്നാല്‍ കാവുകളിലും ക്ഷേത്രങ്ങളിലും അല്ല ഈ തെയ്യം വരുന്നതും ഓരോ വീടുകളിലും ചെന്ന് അവിടെ ഐശ്വര്യവും സമൃദ്ധിയും നല്‍കുന്നു എന്നാണ് വിശ്വാസം. ചെണ്ടയുടെ അകമ്പടിയോടെയാണ് വേടന്‍ തെയ്യം ഓരോ വീട്ടിലും എത്തുന്നത്.

Adi Vedan

കര്‍ക്കിടക ദോഷങ്ങളകറ്റാന്‍
ചെണ്ടയുടെ അകമ്പടിയോടെ എത്തുന്ന വേടന്‍ തെയ്യം സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയായ ലക്ഷ്മിദേവിയുടെ അനുഗ്രഹം ചൊരിയുന്നു എന്നാണ് വിശ്വാസം. പട്ടുടുത്ത് ആടയാഭരണങ്ങളണിഞ്ഞ് തിരുമുടിയില്‍ നാഗബിംബവുമായാണ് ആടിവേടന്‍ ഓരോ വീടുകളിലും കയറിയിറങ്ങുന്നത്.

ഐതിഹ്യം ഇപ്രകാരം
പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യത്തിന്റെ തുടക്കം. അര്‍ജ്ജുനന്‍ പാശുപതാസ്ത്രത്തിന് വേണ്ടിയുള്ള തപസ്സില്‍ പാര്‍വ്വതി പരമേശ്വരന്‍ കാട്ടാള വേഷത്തില്‍ വനത്തിലെത്തുകയും ചെയ്തു. ഈ സമയം ഒരു പന്നി ആ വഴി പോവുകയും അര്‍ജ്ജുനന്‍ പന്നിയെ അമ്പെയ്യുന്നതിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ പരമേശ്വരന്‍ അതിനെ അമ്പെയ്യുകയും പിന്നീട് പന്നിയുടെ ഉടമസ്ഥമാവകാശത്തിന് വേണ്ടി അര്‍ജ്ജുനനുമായി തര്‍ക്കിക്കുകയും ചെയ്തു.

യുദ്ധത്തിനവസാനം അര്‍ജ്ജുനന്‍ തോല്‍ക്കുകയും എന്നാല്‍ വെറുമൊരു കിരാതനോട് തോറ്റതില്‍ അഭിമാനം വ്രണപ്പെട്ട അര്‍ജ്ജുനന്‍ വീണ്ടും പരമശിവനെ ധ്യാനിക്കുകയും പൂക്കള്‍ അര്‍പ്പിച്ച് പൂജ ചെയ്യുകയും ചെയ്തു. എന്നാല്‍ ശിവലിംഗത്തില്‍ അര്‍പ്പിക്കുന്ന ഓരോ പൂവും കാട്ടാളന്റെ കാല്‍ക്കല്‍ വീണതു കണ്ട് അര്‍ജ്ജുനന്‍ അത് തന്നെ പരീക്ഷിക്കാനായെത്തിയ പാര്‍വ്വതി പരമേശ്വരനാണെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് അര്‍ജ്ജുനന് പാശുപതാസ്ത്രം സമ്മാനിച്ച് കൈലാസത്തിലേക്ക് യാത്രയായി. കിരാത വേഷധാരിയായ ഭഗവാനാണ് കര്‍ക്കിടകത്തില്‍ ആടിവേടനായി എത്തുന്നത് എന്നാണ് വിശ്വാസം.

Vedan theyyam
Photo Credit: Instagram/nijil__photography

കര്‍ക്കിടകത്തില്‍ ഇപ്രകാരം
കര്‍ക്കിടക മാസത്തിന്റെ തുടക്കത്തിലാണ് വേടന്‍ വരുന്നത് , കര്‍ക്കിടകം പകുതിയാവുമ്പോഴേക്ക് ആടിയും എത്തുന്നു. ആടിവേടന്‍ വരുന്ന വഴികളില്‍ ചെണ്ട കൊട്ടാറില്ല എന്നതാണ് പ്രത്യേകത. എന്നാല്‍ വീട്ടുപടിക്കല്‍ എത്തുമ്പോള്‍ ചെട്ട കൊട്ടുകയും ചെയ്യുന്നു. ഐശ്വര്യം വിളിച്ചോതുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം. വണ്ണാന്‍, മലയന്‍, കോപ്പാളന്‍ തുടങ്ങിയ വിഭാഗത്തില്‍ പെട്ട കുട്ടികളാണ് ഇത്തരം തെയ്യക്കോലം കെട്ടുന്നതും. ഓരോ ദൈവസങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് കെട്ടുന്ന കോലത്തില്‍ അതിന്റേതായ വ്യത്യാസങ്ങളും ഉണ്ടായിരിക്കും.

Vedan theyyam
Photo Credit: Instagram/nijil__photography

ചടങ്ങുകള്‍ ഇപ്രകാരം
ആടിവേടന്‍ ഓരോ വീടുകളിലും എത്തുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം തയ്യാറാക്കുന്നു. പിന്നീട് മുറ്റത്ത് കത്തിച്ച് വെച്ച നിലവിളക്കിന് ചുറ്റും ഈ ഗുരുതി വെള്ളം ഒഴിക്കുന്നു. ഇതോടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളും ഒഴിഞ്ഞ് മാറി ഐശ്വര്യം വരും എന്നാണ് വിശ്വാസം. ചെണ്ടയുടെ അകമ്പടിയോടെ ഓരോ വീടുകളിലും എത്തുന്ന വേടന്‍ മുന്നോട്ടും പിന്നോട്ടും ചുവടുകള്‍ വെക്കുകയും ചെയ്യു. അത് മാത്രമല്ല വീട്ടിലെത്തുന്ന കുട്ടിത്തെയ്യത്തിന് ദക്ഷിണയും നല്‍കിയാണ് യാത്രയാക്കുന്നത്. ആടിത്തെയ്യത്തെ പാര്‍വ്വതിയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്. ചില ഇടങ്ങളില്‍ കര്‍ക്ക്‌ടോത്തി എന്നും അറിയപ്പെടുന്നു. ദോഷങ്ങളകറ്റി ഓരോ വീട്ടിലും സമൃദ്ധിയും ഐശ്വര്യവും അനുഗ്രഹിച്ച് നല്‍കി മറ്റൊരു കര്‍ക്കിടക കാലത്തിനായി ആടിവേടന്‍ യാത്രയാവും.

X
Desktop Bottom Promotion