കലിയുഗം: 'നീല' സൂര്യന്‍, കൊടുംവേനലിലും മഞ്ഞ്; ലോകം ഇരുട്ടിലായ 18 മാസങ്ങള്‍

കലിയുഗം, കലികാലം.. കഷ്ടകാലത്തിന് പലപ്പോഴും നമ്മള്‍ കൊടുക്കുന്ന വിശേഷണങ്ങളാണിവ. ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞുപോകുന്ന വാക്ക്.പക്ഷേ ഹിന്ദു പുരാണങ്ങള്‍ കലിയുഗത്തെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

ദ്വാപര യുഗത്തിന് ശേഷം വന്നെത്തുന്ന, അധികാരവും സംഘര്‍ഷവും കലഹവും മനുഷ്യജീവിതം അങ്ങേയറ്റം ദുഃസ്സഹമാക്കുന്ന ഒരു കാലഘട്ടമായാണ് കലിയുഗത്തെ ഹിന്ദു പുരാണങ്ങള്‍ വിവരിക്കുന്നത്. ഏതാണ്ട് 864,000 വര്‍ഷങ്ങള്‍ കലിയുഗമായിരിക്കുമെന്നും അതിനുശേഷം കാലചക്രത്തില്‍ വീണ്ടും സത്യയുഗം വന്നെത്തുമെന്നും പുരാണങ്ങള്‍ പറയുന്നു.

പക്ഷേ മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോളം പല കാലഘട്ടങ്ങളും കലിയുഗത്തിന് സമാനമായിരുന്നു. ലോകത്ത് പല ഇടങ്ങളിലായി, പല കാലങ്ങളിലായി കലിയുഗത്തിന് സമാനമായ അതികഠിനമായ ദുരിതാവസ്ഥകളിലൂടെ മനുഷ്യജീവിതം ഇഴഞ്ഞുനീങ്ങിയിട്ടുണ്ട്.

AD 536 the devastating year

മധ്യകാലഘട്ടത്തെ കുറിച്ച് പഠിച്ച ചരിത്രകാരന്മാരോട് ഭൂമിയിലെ കലിയുഗം എന്നായിരുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ ഒരുപക്ഷേ അത് എഡി 536 ആയിരുന്നുവെന്ന് പറയും. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ചരിത്രാധ്യാപകനായ മൈക്കല്‍ മക്കോര്‍മിക് ആണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

ലോകത്തിന്റെ ഭൂരിഭാഗവും ഇരുട്ടിലായ പതിനെട്ട് മാസങ്ങളുടെ തുടക്കം എഡി 536ല്‍ ആയിരുന്നു. യൂറോപ്പും പശ്ചിമേഷ്യയും ഏഷ്യയുടെ ചില ഭാഗങ്ങളും നിഗൂഢമായ ഒരു പുകമഞ്ഞാല്‍ മറയപ്പെട്ട പതിനെട്ട് മാസങ്ങള്‍. ഇതോടെ താപനില കുത്തനെ താഴേയ്ക്ക് പോയി, വിളകള്‍ നശിച്ചു, പട്ടിണി മൂലം മനുഷ്യര്‍ വലഞ്ഞു. യഥാര്‍ത്ഥത്തില്‍ അതായിരുന്നു ഭൂമിയിലെ കലിയുഗം അല്ലെങ്കില്‍ ഇരുണ്ട യുഗം.

ഇരുട്ടിന്റെ ആ പതിനെട്ട് മാസങ്ങള്‍ എങ്ങനെ ആയിരുന്നു?

സൂര്യന്‍ ചന്ദ്രനെ പോലെ പ്രഭയില്ലാതെ പ്രകാശിച്ച ഒരു വര്‍ഷമെന്നാണ് ബൈസെന്തൈന്‍ ചരിത്രകാരനായ പ്രോകോപ്പിയസ് എഡി 563നെ വിശേഷിപ്പിച്ചത്. സൂര്യന്‍ തുടര്‍ച്ചയായി ഗ്രഹണത്തിലുണ്ടായിരുന്നതുപോലെയായിരുന്നു അന്നെന്നും അദ്ദേഹം പറയുന്നു. 1990കള്‍ വരെ എഡി 536ലെ സാഹചര്യങ്ങള്‍ ലോകം ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് മക്കോര്‍മിക് പറയുന്നത്. ഈ കാലഘട്ടത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണ പേപ്പര്‍ പുറത്തിറക്കിയിട്ടുണ്ട്.

ആ നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ വൃക്ഷങ്ങളുടെ ഡ്രെന്‍ഡ്രോക്രോണോളജി നടത്തിയതില്‍ നിന്നും 536 നോട് അടുപ്പിച്ച് പല അസാധാരണ സംഭവങ്ങളും നടന്നതായി ഗവേഷകര്‍ കണ്ടെത്തി. ആ വേനല്‍ക്കാലത്ത് താപനില വെറും 1.5-2.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ 2300 വര്‍ഷങ്ങള്‍ക്കിടെ കണ്ട ഏറ്റവും തണുപ്പേറിയ ദശാബ്ദം അതായിരുന്നു. പല അസാധാരണ പ്രതിഭാസങ്ങള്‍ക്കും അന്ന് ലോകം സാക്ഷിയായി. വേനല്‍ക്കാലത്ത് ചൈനയില്‍ മഞ്ഞുവീഴ്ചയുണ്ടായി, വിളകള്‍ നശിച്ചു, കൊടിയ പട്ടിണിയില്‍ ജനം വലഞ്ഞു.

എന്തായിരുന്നു ആ പുകമഞ്ഞിന് കാരണം?

ഒറ്റരാത്രി കൊണ്ടാണ് ആ വലിയ മാറ്റം ലോകത്തുണ്ടായതെന്ന് മക്കോര്‍മിക് പറയുന്നു. ലോകത്തിന്റെ വലിയൊരു പ്രദേശത്തെ സൂര്യനില്‍ നിന്നും മറച്ച ആ പുകമഞ്ഞ് ഉണ്ടാകാനുള്ള പ്രധാന കാരണമെന്തായിരുന്നുവെന്ന് പിന്നീട് മക്കോര്‍മികും സംഘവും കണ്ടെത്തി.

536 തുടക്കത്തില്‍ ഐസ്‌ലാന്‍ഡിലുണ്ടായ അഗ്നിപര്‍വ്വ സ്‌ഫോടനം ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ മിക്കയിടങ്ങളിലും ചാരം പടരാന്‍ ഇടയായെന്നും അതാണ് പുകമഞ്ഞിന് കാരണമായതെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു. 1815ല്‍ മൗണ്ട് ടമ്പോറ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായപ്പോഴും ആഗോള കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായതായി ലോകം പിന്നീട് കണ്ടിട്ടുണ്ട്.

നീല സൂര്യന്‍

നട്ടുച്ചയ്ക്ക് പുറത്തിറങ്ങുമ്പോള്‍ നമ്മുടെ നിഴല്‍ പോലും കാണാതിരുന്ന അവസ്ഥയായിരുന്നു അന്നത്തേതെന്ന് റോമന്‍ രാഷ്ട്രീയനേതാവായ കാസ്സിയോഡോറസ് എഴുതിയിട്ടുണ്ട്. സൂര്യന് നീലനിറമായിരുന്നുവെന്നും ചന്ദ്രന് തിളക്കം നഷ്ടപ്പെട്ടുപോയെന്നും ഋതുക്കളെല്ലാം ഒന്നിച്ചെത്തിയ അവസ്ഥയായിരുന്നുവെന്നും അദ്ദേഹം തന്റെ എഴുത്തില്‍ പറയുന്നുണ്ട്.

536ന്റെ ആഘാതത്തില്‍ നിന്നും പെട്ടെന്നൊന്നും ഉത്താരാര്‍ദ്ധ ഗോളം കരകയറിയില്ല. 540ലും 547ലും ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കി. അതിനൊപ്പം വന്നെത്തിയ പകര്‍ച്ചവ്യാധികള്‍ യൂറോപ്പിന് ഇരുട്ടടിയായി. 536ല്‍ തുടങ്ങിയ സാമ്പത്തിക മാന്ദ്യം ഏതാണ്ട് 640 വരെ യൂറോപ്പിനെ കലിയുഗത്തില്‍ തളച്ചിട്ടു. മനുഷ്യന്‍ ഇന്നുവരെ ജീവിച്ചതില്‍ ഏറ്റവും മോശം വര്‍ഷമെന്നോ അല്ലെങ്കില്‍ മോശം കാലഘട്ടത്തിന്റെ തുടക്കമെന്നോ 536നെ വിശേഷിപ്പിക്കാമെന്ന് മക്കോര്‍മിക് പറയുന്നു.

X
Desktop Bottom Promotion